തലശ്ശേരി: കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച കേസിന്റെ വിചാരണയില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നല്കിയ മൊഴി ഇവര്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തുടങ്ങിയ ആദ്യദിനം ബുധനാഴ്ച, ഇരയായ പെണ്‍കുട്ടി കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും സമാന രീതിയില്‍ മൊഴി തിരുത്തിയത്.
വ്യാഴാഴ്ച തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) മുമ്പാകെ പ്രോസിക്യൂഷന്റെ ചീഫ് വിസ്താരത്തിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മ മൊഴി മാറ്റിയത്. വൈദികന് മകളെ പീഡിപ്പിച്ചുവെന്ന് പൊലീസ് മുമ്പാകെ മൊഴി നല്കിയ അമ്മ, വൈദികനും മകളും പരസ്പരം ഇഷ്ടപ്പെട്ടാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബര്‍ 17 ആണെന്നും അമ്മ പറഞ്ഞു.
എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷന്, പെണ്‍കുട്ടിയുടെ യഥാര്‍ഥ ജനന തീയതി 1999 നവംബര്‍ 17 ആണെന്ന് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക് പോക്സോ പ്രകാരം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാവ് ഈ തുക കൈപ്പറ്റിയത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷന് വാദിച്ചു.
വൈദികന് ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരിക്കുവേണ്ടി ഹാജരായ അഡ്വ. ജോണ്‍ സെബാസ്റ്റിയന്റെ ക്രോസ് വിസ്താരത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്കി. പ്രായപൂര്‍ത്തിയായ മകളാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് പരാതിയില്ലെന്നും അവര്‍ മൊഴി നല്കി.
ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്, സഹോദരന് എന്നിവരെയും വിസ്തരിക്കും.
(Madhyamam)