ഹനാന്‍ നീയെന്റെ മകളാണ്
എനിക്കു പിറക്കാതെ പോയവള്‍
നീ യെന്റെ യുദരത്തിനുള്ളില്‍ മുളക്കെ
ഓപ്പറേഷന്‍ തിയേറ്ററില്‍
കൂര്‍ത്ത കത്തിയാല്‍
നീചം ചുരണ്ടിത്തകര്‍ത്തു
തരിപ്പണമാക്കിക്കശക്കിയെറിഞ്ഞ
ജന്മത്തിന്റെ,
നീതിതന്‍, പുസ്തകമാണ്
ഹനാന്‍ നീയെന്റെ മകളാണ്
എന്നറിയുന്നു ഞാന്‍!
ചന്തയില്‍ പൂവിറ്റുനില്‍ക്കുന്ന
നിന്നെയൊരിക്കല്‍
ഒരു മൂവന്തിചായുമ്പോള്‍
കണ്ടു നടുങ്ങി വിറച്ചതാണ്
നീയെന്റെ രക്തം
നീയെന്റെ മാംസം
മാസം തികഞ്ഞു പുറത്തേക്കു നീവന്നു പോകാതിരിക്കാന്‍
നിന്നെയില്ലാതെയാക്കിയ
താ,ണെന്റെ കുറ്റം!
നീ വീണ്ടുമെങ്ങനെ വന്നൂ പുലരിയായ്
ഈ മൂവന്തിയില്‍
പൂക്കള്‍വില്‍ക്കുവാന്‍ ചന്തയില്‍?
അന്നേനടുങ്ങിയതാണു ഞാന്‍
പിന്നെയുമോര്‍ത്തു പോയ്,
നീയായിരിക്കാനിടയില്ല
നീ മറ്റൊരാളായിരിക്കാം
ഏതോ കടിഞ്ഞൂല്‍ക്കിടാവ്
വിശപ്പിന്റെ
ദേഹം നിറഞ്ഞ ചിരിയുമായ് ചന്തകള്‍
തോറുമേ
പൂ വിറ്റു കാലം കഴിക്കും
ഒരു വെറും കാട്ടു പൂവ്..!
പക്ഷേ യാത്മാവിന്റെ
അന്തരാളങ്ങളില്‍
നീ വന്നു പോയിരുന്നെന്നും
ഓര്‍മ്മിപ്പു ഞാന്‍!
നമ്മുടെ കുഞ്ഞു മരിച്ചതില്ലെന്നുഞാന്‍
ചന്തയില്‍ പൂവിറ്റു നില്ക്കുന്ന
നിന്‍ കണ്ണുനീരോര്‍ത്തു
ഓര്‍ത്തു പറഞ്ഞിരുന്നൂ!
ഇന്നലെ വീണ്ടും
കാറില്‍ വന്നിറങ്ങുമ്പോള്‍
മീന്‍ ചന്തയില്‍
തിങ്ങും മനുഷ്യ പ്രയാണ വേഗങ്ങളില്‍
നിന്നെ ഞാന്‍ കണ്ടൂ………
പൂവല്ല
മീന്‍ വിറ്റു നില്‍ക്കുന്ന നീ….
നിന്നെയവര്‍ ക്രൂരം
ചീന്തിയെറിയുകയായിരുന്നു….!
പള്ളിക്കൂടത്തില്‍
പോയപോലെ
മീന്‍ ചന്തയില്‍
വന്നു യൂണിഫോമില്‍ത്തന്നെ
നിന്നു മീന്‍ വില്‍ക്കുന്ന
കുഞ്ഞൊരുത്തി,
പിഞ്ചു മീന്‍ കാരി…..
കണ്ണുനീരില്‍ ക്കുളിച്ചു
നീ കേണുപറയുന്നു
എന്നെ ജീവിക്കുവാന്‍
വെറുതെ വിടേണമേ…..
നീ എന്റെ മകള്‍ തന്നെ
എന്നില്‍ കുരുത്ത ദിവാസ്വപ്നം
പെണ്ണെന്നറിഞ്ഞു ,ഞങ്ങള്‍
കൊന്നെറിഞ്ഞ
എന്‍ നിത്യ നൊമ്പരം.!
ആരോടു ചൊല്ലു മീ സത്യം ,:അരുതേ
എന്നില്‍ നിന്നും
ആ കുരുന്നിനെ
ഞാന്‍ വേരോടെ ചീന്തിയെറിഞ്ഞതാണെങ്കിലും
അതു ജീവിച്ചു കൊള്ളട്ടേ…
അരുത്
അവളെന്റെ മകളാണ്….
ആരോടു ചൊല്ലുമീ സത്യം?
ഹനാന്‍ നീയെന്റെ മകളാണ്
എനിക്കു പിറക്കാതെ പോയ
എന്റെ മകള്‍,എന്റെ കവിത
എന്റെ മകള്‍,എന്റെ ആത്മസഖി..!
(ഫൊക്കാനയുടെ 2018 ചങ്ങമ്പുഴ കവിതാ പുരസ്‌കാരം ലഭിച്ച പ്രശസ്ത കവിയാണ് എസ് രമേശന്‍)
എനിക്കു പിറക്കാതെ പോയ എന്റെ മകൾ