Image

തലൈവരെ..., ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന്‌ വിളിച്ചോട്ടെ; കരുണാനിധിക്ക്‌ സ്റ്റാലിന്റെ കത്ത്‌

Published on 08 August, 2018
തലൈവരെ..., ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന്‌ വിളിച്ചോട്ടെ; കരുണാനിധിക്ക്‌ സ്റ്റാലിന്റെ കത്ത്‌


""ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന്‌ വിളിച്ചോട്ടെ''... ഡിഎംകെ അധ്യക്ഷനുംപിതാവുമായ കരുണാനിധിയുടെ വിയോഗത്തില്‍ മനംനൊന്ത്‌ എം.കെ സ്റ്റാലിന്റെ കത്ത്‌. തലൈവരെ..., എന്നാണ്‌ സ്റ്റാലിന്‍ കത്തില്‍ ചോദിക്കുന്നത്‌. സ്വന്തം പിതാവായിരുന്നിട്ടും പൊതു വേദിയില്‍ ഡിഎംകെയുടെ ഉന്നത നേതാവ്‌ എന്ന ബഹുമതിയില്‍ തന്നെയായിരുന്നു സ്റ്റാലിന്‍ കരുണാനിധിയെ കണ്ടിരുന്നതും അഭിസംബോധന ചെയ്‌തിരുന്നതും.

കരുണാനിധിയുടെ പൊതുജീവിതത്തില്‍ നിഴലായി കൂടെ തന്നെ എപ്പോഴും ഉണ്ടായിരുന്ന ആളാണ്‌ സ്റ്റാലിന്‍.

`തലൈവരെ..., ഈ ഒരു തവണയെങ്കിലും ഞാന്‍ താങ്കളെ അപ്പാ എന്ന്‌ വിളിച്ചോട്ടെ. നിങ്ങള്‍ എവിടെ പോയാലും ഞങ്ങളെ അറിയിച്ചിട്ട്‌ പോകാറാണല്ലോ പതിവ്‌. ഇപ്പോള്‍ ഞങ്ങളോട്‌ പറയാതെ അങ്ങ്‌ എങ്ങോട്ടാണ്‌ പോയത്‌? എന്റെ തലൈവരെ! എന്റെ ചിന്തയിലും രക്തത്തിലും ഹൃദയത്തിലും എപ്പോഴും നിങ്ങളുണ്ട്‌. ആ നിങ്ങള്‍ എവിടെയാണ്‌ പോയത്‌?

33 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിങ്ങളുടെ ശവകുടീരത്തില്‍ എഴുതപ്പെടേണ്ട വാക്കുകള്‍ നിങ്ങള്‍ നിശ്ചയിച്ചു, `വിശ്രമമില്ലാതെ ജോലി ചെയ്‌തവന്‍ ഇതാ ഇവിടെ വിശ്രമിക്കുന്നു.' ഈ തമിഴ്‌ സമൂഹത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചതിന്റെ സംതൃപ്‌തിയോടെയാണോ നിങ്ങള്‍ പോയത്‌?'

`ഈ 95 വര്‍ഷത്തില്‍ 80 വര്‍ഷവും നിങ്ങള്‍ തമിഴ്‌മക്കള്‍ക്കായ്‌ വിശ്രമമില്ലാതെ ഓടി. ഇപ്പോള്‍ നിങ്ങള്‍ എവിടെയാണ്‌. നമ്മള്‍ താണ്ടിയ ഉയരം ആര്‌ കീഴടക്കുമെന്ന്‌ കാണാന്‍ നിങ്ങള്‍ ഒളിച്ച്‌ കാത്തിരിക്കുകയാണോ?

ജൂണ്‍ മൂന്നിന്‌ തിരുവാരൂരില്‍ നിങ്ങളുടെ 95-ാം ജന്മദിനാഘോഷം നടത്തി, നിങ്ങളുടെ ശക്തിയുടെ പകുതി തന്നാല്‍ മതിയെന്ന്‌ ഞാന്‍ അപേക്ഷിച്ചു. ഞാന്‍ ആ ശക്തിക്കായി അപേക്ഷിക്കുന്നു, അരിങ്കര്‍ അണ്ണയില്‍ നിന്നും കടമെടുത്ത ആ ശക്തി, തലൈവരെ എനിക്കും നല്‍കുമോ? ആ ശക്തിയിലൂടെ നിങ്ങള്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഞങ്ങള്‍ നിറവേറ്റും.'

`നിങ്ങളുടെ കോടിക്കണക്കിന്‌ വരുന്ന സഹോദരന്മാര്‍ക്ക്‌ അവസാനമായി ഒരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ ... നിങ്ങള്‍ ഞങ്ങളെ വിളിക്കുന്ന ആ വരികള്‍ പറയൂ `ഉടന്‍പിറപ്പുകളെ!' അത്‌ നൂറ്റാണ്ടുകളോളം നാടിനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ സഹായിക്കും.'

`അപ്പാ, അപ്പാ,' എന്നതിനേക്കാള്‍ ഞാന്‍ `തലൈവര്‍, തലൈവാര്‍' എന്ന്‌ അഭിസംബോധന ചെയ്‌തു. ഈ ഒരു പ്രാവശ്യം ഞാന്‍ അപ്പാ എന്ന്‌ വിളിച്ചോട്ടെ തലൈവരേ...?'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക