Image

സംസ്ഥാനത്ത് ഇതുവരെ കണക്കാക്കിയത് 8316 കോടിയുടെ നഷ്ടം, മുഖ്യമന്ത്രി

Published on 14 August, 2018
സംസ്ഥാനത്ത് ഇതുവരെ കണക്കാക്കിയത് 8316 കോടിയുടെ നഷ്ടം,  മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാല വര്‍ഷക്കെടുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 27 ഡാമുകള്‍ ഒരുമിച്ച്‌ തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

8316 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 38 പേര്‍ മരിച്ചു, 4 പേരെ കാണാതായി, 2000 വീടുകളും,10000 കിലോമീറ്റര്‍ റോഡുകളും തകര്‍ന്നു, 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായും അദ്ദേഹം പറഞ്ഞു.

100 കോടിയുടെ അടിയന്തര ധനസഹായം കേരളത്തിന് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടിയാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ദുരിതാശ്വാസ മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്ബാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ എന്നിവരും രാജ്നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു. ഇതുവരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക