കരുണാനിധിയുടെ മരണത്തിനു ശേഷം നടന്ന ആദ്യ ഡിഎംകെ എക്സിക്യൂട്ടീവ് മീറ്റിംഗില്‍ വികാര നിര്‍ഭയമായ പ്രസംഗമാണ് വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന് നടത്തിയത്. കലൈഞ്ചര്‍ ഇല്ലാത്ത പാര്‍ട്ടി തനിയ്ക്ക് സങ്കല്‍പ്പിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഒരു നേതാവിനെ മാത്രമാണെങ്കില്‍ എനിയ്ക്ക് അച്ഛനില്ലാതായിരിക്കുന്നു. ഡിഎംകെ സര്‍ക്കാരുണ്ടാക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ബാക്കി നില്‍ക്കുകയാണ്. നമ്മള് ഒരുമിച്ച് നിന്ന് പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം. കലൈഞ്ചരുടെ സംസ്ക്കാര ചടങ്ങുകളും സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായി. എന്നാല്‍ മരണ ശേഷവും അദ്ദേഹം വിജയം നേടുക തന്നെ ചെയ്തു. അതിനു വേണ്ടി പണിയെടുത്ത ഡിഎംകെയും നിയമ വിഭാഗത്തെ അഭിനന്ദിക്കുന്നു' സ്റ്റാലിന് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
അതേസമയം സ്റ്റാലിനെ പാര്‍ട്ടിയുടെ ചെയര്‍മാനാക്കണമെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ എല്ലാ അംഗങ്ങളും ഒരു പോലെ നിലപാടെടുത്തു.
എന്നാല്‍ കരുണാനിധിയുടെ പിന്‍ഗാമി താനാണെന്ന അവകാശവാദവുമായി അഴഗിരി ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്‍ഗാമിയാകാന്‍ സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്നാണ് അളഗിരിയുടെ പ്രതികരണം.
കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മുത്ത മകനാണ് അളഗിരി , സ്റ്റാലിന് ഇളയ മകനും. മറ്റൊരു ഭാര്യയില്‍ പിറന്ന കനിമൊഴി ഏതു പക്ഷത്ത് നില്‍ക്കുമെന്നതും തമിഴകം ഉറ്റു നോക്കുകയാണ്. നിലവില്‍ എം.പിയായ കനിമൊഴിയാണ് ഡി.എം.കെയുടെ ഡല്‍ഹിയിലെ ശബ്ദം. മധുര ഉള്‍പ്പെടെയുള്ള സൗത്ത് സോണില്‍ ഡി.എം.കെ ഓര്ഗനൈസേഷന് സെക്രട്ടറിയായിരുന്ന അളഗിരിയെ സ്റ്റാലിനുമായുള്ള പോരിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പുറത്താണെങ്കിലും ഈ മേഖലയില്‍ വലിയ സ്വാധീനം ഇപ്പോഴും അളഗിരിക്കുണ്ട്.