Image

ആന വരുമ്പോള്‍ അച്ഛനും അച്ഛനും പേടിക്കണം (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 23 August, 2018
ആന വരുമ്പോള്‍ അച്ഛനും അച്ഛനും പേടിക്കണം (മുരളി തുമ്മാരുകുടി)
എന്റെ മരുമകനായ ശ്രീകാന്ത് കുട്ടിയായിരുന്നപ്പോള്‍ അവന്‍ അച്ഛനായും ഞാന്‍ മകനായും അഭിനയിക്കുന്നത് പതിവായിരുന്നു.

ഞാന്‍ (മകന്‍) : 'അച്ഛാ, എനിക്ക് വിശക്കുന്നു.'

ശീകാന്ത് (മകന്‍) : 'മോന് ഞാന്‍ പഴം പുഴുങ്ങിയത് തരാം.'

ഞാന്‍ : 'അച്ഛാ എനിക്ക് അപ്പിയിടണം.'

ശ്രീ  : 'ഞാന്‍ പോട്ടി എടുത്തുകൊണ്ടു വരാം.'

ഒരിക്കല്‍ ഞാന്‍ പറഞ്ഞു: 'അച്ഛാ, ദേ ഒരാന വരുന്നു. എനിക്ക് പേടിയാകുന്നു.'

അവന്‍ അല്‍പനേരം അമ്പരന്നുനിന്നു. എന്നിട്ട് പറഞ്ഞു,

'മോനെ, ആന വന്നാല്‍ അച്ഛനും പേടിയാണ്.'

സാധാരണ ഗതിയില്‍ അച്ഛന്മാര്‍ ഇപ്പോഴും ധൈര്യശാലികള്‍ ആണല്ലോ. പേടിയും, ദുഖവും ഒന്നും അവര്‍ പുറത്തു കാണിക്കാറില്ല.അതുകൊണ്ടു തന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം കാണുന്ന നമ്മള്‍ ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്. എന്നാല്‍ പുരുഷന്മാര്‍ കരയാതെ  ടെന്‍ഷന്‍ പുറത്തു കാണിക്കാതിരിക്കുകയാണ്. സ്വന്തം കുടുംബത്തിന് ധൈര്യം പകരാനോ അല്ലെങ്കില്‍

പുരുഷന്മാര്‍ കരയുന്നത് മോശമാണെന്ന തെറ്റിദ്ധാരണ കൊണ്ടോ ആകാം ഇത്.

ഇത്തരം ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ചിലപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ധൈര്യമായി ഒരു കുഴപ്പവും കാണിക്കാതെ ഇരിക്കുന്നവര്‍ മാസങ്ങള്‍ക്ക് ശേഷം ആയിരിക്കും ഈ സംഘര്‍ഷത്തിന്റെ കുഴപ്പങ്ങള്‍ പുറത്തു കാണിക്കുന്നത്. ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ വിഷാദത്തിലേക്കും, കഴിഞ്ഞ ദിവസം കണ്ട പോലെ ആത്മഹത്യയിലേക്കും ഒക്കെ നയിക്കും.

കേരളത്തിലെ മൊത്തം ജനങ്ങളേയും ഈ ദുരന്തം മാനസികമായി ഉലച്ചിട്ടുണ്ട്. ഈ ദുരന്തത്തില്‍ എത്രമാത്രം നേരിട്ട് ഇടപെട്ടിട്ടുണ്ടോ അത്രയും കൂടുതല്‍ ആയിരിക്കും അവരുടെ ടെന്‍ഷന്‍. രണ്ടോ മൂന്നോ ദിവസം വീടിനു മുകളില്‍ കുരുങ്ങിക്കിടന്നവര്‍ക്കൊക്കെ ജീവിതകാലം മുഴുന്‍ ആ അനുഭവം ദുസ്വപ്നമായി വേട്ടയാടും.

ദുരന്തങ്ങള്‍ കഴിയുന്ന സമയത്ത് ദുരന്തബാധിതരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വേണമെന്ന് ഞാന്‍ ആദ്യ ദിവസം മുതല്‍ പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ ഇന്നലെ സ്വന്തം വീട് കാണാന്‍ പോയ ഒരാള്‍ ആത്മഹത്യ ചെയ്തത് ഏറ്റവും സങ്കടകരമാണ്, ഒഴിവാക്കാമായിരുന്നതും ആണ്. ഇങ്ങനെ ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് വെള്ളമിറങ്ങിയതിന് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ ഒരിക്കലും ഒറ്റക്ക് പോകരുത് എന്ന് ഞാന്‍ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ സ്ഥാപനമായ ചകങഒഅടചട ന്റെ സഹയാത്തോടെ വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി കേരളം തുടങ്ങി വച്ചിട്ടുണ്ട്. വേറേയും അനവധി ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ട്. പക്ഷെ ഇതൊക്കെ ഫലപ്രദം ആകണമെങ്കില്‍ ആദ്യം വേണ്ടത് നമ്മുടെ സമൂഹം ഈ ദുരന്തത്തിന് ശേഷം ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കുകയാണ്. എന്താണ് അതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്ന് എല്ലാവരും അറിയണം. അതിന് ശേഷം നമ്മുടെ ചുറ്റുമുള്ളവരെ നമ്മള്‍ മാസങ്ങളോളം ശ്രദ്ധിക്കണം. സ്‌കൂളുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും ഒക്കെ ഇത്തരം വിഷയത്തെ പറ്റി ചര്‍ച്ച നടത്തണം. വ്യക്തിപരമായി 'മാനസിക' രോഗത്തിന് ചികില്‍സ തേടാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും മടിയാണ്, അതുകൊണ്ട് വിദഗ്ദ്ധര്‍ ഗ്രൂപ്പുകള്‍ ആയി ആളുകളെ ആദ്യം കാണണം.

കുട്ടികളുടെ കാര്യത്തില്‍ പൊതുവെ സമൂഹം ജാഗരൂഗര്‍ ആണ്. സ്ത്രീകള്‍ വാസ്തവത്തില്‍ കൂടുതല്‍ മാനസിക ശക്തി ഉള്ളവരാണ്, വിഷമങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തു കാണിക്കുകയും ചെയ്യും. പക്ഷെ ദുരന്തങ്ങള്‍ക്ക് ശേഷം നമ്മുടെ സാഹചര്യത്തില്‍ പുരുഷന്മാരുടെ കാര്യവും ശ്രദ്ധിക്കപ്പെടണം. ഇക്കാര്യത്തില്‍ നമ്മള്‍ പുരുഷന്മാരും സ്വയം ചിന്തിക്കണം. നമുക്ക് പരിചയമില്ലാത്ത അനുഭവങ്ങള്‍ ആണ്, ഇത്തരം സാഹചര്യങ്ങളില്‍ നമ്മളും ദുര്‍ബലരാണെന്ന് ആദ്യം സമ്മതിക്കണം. ദുരന്തത്തിന്റെ ഓര്‍മ്മകളും വ്യക്തിപരമായ ആശങ്കകളും കുടുംബവുമായി പങ്കുവെക്കണം. കരയാന്‍ തോന്നിയാല്‍ കരയണം. മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള പരിപാടികളില്‍ പങ്കെടുക്കണം. ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടണം. അങ്ങനെ ചെയ്യണം എന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞാല്‍ 'എനിക്കതിന്റെ ആവശ്യമില്ല' എന്ന് പറയരുത്.

ആന വരുമ്പോള്‍ അച്ഛനും അല്പം പേടി ഒക്കെ തോന്നും, അതില്‍ ഇതില്‍ നാണിക്കാന്‍ ഒന്നുമില്ല.

ആന വരുമ്പോള്‍ അച്ഛനും അച്ഛനും പേടിക്കണം (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക