Image

രോഗിയെ പീഡിപ്പിച്ച കേസ്സില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം പ്രൊബേഷന്‍

പി പി ചെറിയാന്‍ Published on 23 August, 2018
രോഗിയെ പീഡിപ്പിച്ച കേസ്സില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം പ്രൊബേഷന്‍
ഹൂസ്റ്റണ്‍ ന്മ അഞ്ചുവര്‍ഷം മുമ്പ് രോഗിയെ ലൈംഗീകപീഡനത്തിനിരയാക്കിയ ഹൂസ്റ്റണ്‍ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍ മുന്‍ ഫിസിഷ്യന്‍ ഡോ. ഷഫിക്ക് ഷെയ്ക്കിനെ (46) പത്തുവര്‍ഷത്തെ പ്രൊബേഷന്‍ (നല്ല നടപ്പ്).

ഹൂസ്റ്റണ്‍ ബെന്‍ ടൗമ്പ് ആശുപത്രിയില്‍ 2013 ല്‍ ജോലി ചെയ്യുന്നതിനിടയില്‍ ലോറ (32) എന്ന രോഗിയെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന കേസ്സില്‍ പതിനഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന വിചാരണയ്ക്കുശേഷമാണു ജൂറി ഓഗസ്റ്റ് 17 നു ഡോക്ടര്‍ കുറ്റക്കാരനാണെന്നു വിധിച്ചത്. പരസ്പര സമ്മതത്തോടെയാണ് ലൈംഗീകബന്ധത്തിലെര്‍പ്പെട്ടതെന്ന ഡോക്ടറുടെ വാദം ജൂറി തള്ളികളഞ്ഞു.

പത്തു വര്‍ഷത്തെ പ്രൊബേഷനോടൊപ്പം റജിസ്‌ട്രേഡ് സെക്‌സ് ഒഫന്‍ഡര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പബ്ലിക് വെല്‍ഫെയറിന് ഡോക്ടര്‍ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ലൈസെന്‍സ് റദ്ദാക്കുകയും ചെയ്തു.

ആസ്മ രോഗവുമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന ലോറയെ അജ്ഞാതനായ ഡോക്ടര്‍ പീഡിപ്പിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ക്ക് ഇവര്‍ നല്‍കിയ പരാതി. തുടര്‍ച്ചയായി മൂന്നു തവണയാണ് ഡോക്ടര്‍ തന്നെ പീഡിപ്പിച്ചതെന്നും കോള്‍ ബട്ടന്‍ സ്വിച്ച് ഓഫ് ചെയ്തിട്ടായിരുന്നു ഈ പ്രവര്‍ത്തി ചെയ്തതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

പരാതിയെകുറിച്ച് അന്വേഷണം നടത്തിയ ആശുപത്രി അധികൃതര്‍ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മെഡിക്കല്‍ ബോര്‍ഡ് ലൈസെന്‍സ് റദ്ദാക്കുകയും ചെയ്തു. പരസ്പര സമ്മതത്തോടയാണു ബന്ധപ്പെട്ടതെന്നു ഡോക്ടര്‍ വാദിച്ചപ്പോള്‍ ഡോക്ടറുടെ പ്രവര്‍ത്തി മെഡിക്കല്‍ എത്തിക്‌സിന് എതിരായിരുന്നുവെന്നു ജൂറി വിധിച്ചു. രോഗിയോട് ഒരിക്കലും ഡോക്ടര്‍ ഇപ്രകാരം പെരുമാറാന്‍ പാടില്ലാത്തതാണെന്നും ജൂറി ചൂണ്ടിക്കാട്ടി.
രോഗിയെ പീഡിപ്പിച്ച കേസ്സില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം പ്രൊബേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക