കേരളത്തിലെ അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയിട്ടില്ലെന്ന് 2017 ലെ സി.എജി (കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍)റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പ്രളയമുന്നറിയിപ്പ് നല്‍കുന്നതിനുള്ള കേന്ദ്രം ഇല്ലാത്തതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
സംസ്ഥാനത്തെ വലിയ 61 അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര കര്‍മ്മപദ്ധതിക്ക് കേരളം രൂപം നല്‍കിയില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. കേന്ദ്രജലവിഭവ മന്ത്രാലയത്തിന്റെ പ്രളയനിയന്ത്രണ പദ്ധതികളിലെ പ്രധാന പോരായ്മകളാണിതെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. അണക്കെട്ട് തകരുമ്ബോഴോ കൂടുതല്‍ അളവില്‍ വെളളം പുറത്തുവിടുമ്ബോഴോ ജീവനും സ്വത്തുവകകള്‍ക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. അണക്കെട്ട് തകരുമ്ബോള്‍ വെളളമൊഴുകാന്‍ സാധ്യതയുളള പ്രദേശങ്ങളുടെ വിവരങ്ങള്‍, പ്രളയ ഭൂപടം, അടിയന്തര അറിയിപ്പ് സംവിധാനം, ആശയവിനിമയം, വെളളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കല്‍ തുടങ്ങിയവയില്‍ സംസ്ഥാനത്തിനു വ്യക്തമായ ധാരണയില്ല.
ഇന്ത്യയിലെ തന്നെ 4862 വലിയ അണക്കെട്ടുകളില്‍ 349 എണ്ണത്തിനു മാത്രമാണ് അടിയന്തര കര്‍മ്മ പദ്ധതിയുളളത്. അണക്കെട്ട് അപകട ഭീഷണി ഉയര്‍ത്തുമ്ബോള്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കായി രാജ്യത്താകെ 226 പ്രളയമുന്നറിയിപ്പ് കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരെണ്ണം പോലും പ്രവര്‍ത്തിക്കുന്നില്ല എന്ന് സിഎജി വിമര്‍ശിക്കുന്നു.