Image

കേരളം പ്രളയശേഷം, അതിജീവനവും പാളിച്ചകളും (ജോസഫ് പടന്നമാക്കല്‍)

Published on 27 August, 2018
 കേരളം പ്രളയശേഷം, അതിജീവനവും പാളിച്ചകളും (ജോസഫ് പടന്നമാക്കല്‍)
കേരളത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ പ്രളയം ശമിച്ചു. കേരളം സാധാരണ നിലയിലാക്കാന്‍ സ്‌റ്റേറ്റ് വിജയകരമായി പ്രവര്‍ത്തനങ്ങളും നടത്തി. ഇനി വേണ്ടത് ദുരിതാശ്വാസ പ്രവര്‍ത്തനവും ഭവന രഹിതരെ പുനരധിവസിപ്പിക്കുകയുമാണ്. ചെളിയും മണ്ണും ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളും ദുരിതം അനുഭവിച്ചവരുടെ വീടുകളും പരിസരങ്ങളും വൃത്തിയാക്കണം. വിഷമുള്ള ഇഴജന്തുക്കളെയും ബാക്റ്റിരിയാ ക്രീടങ്ങളെയും നശിപ്പിക്കണം. വസന്തപോലുള്ള പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആവശ്യമാണ്. തകര്‍ന്ന പാലങ്ങളും റോഡുകളും നന്നാക്കണം. അതിന് ദീര്‍ഘകാല പ്രവര്‍ത്തനവും ആവശ്യമാണ്. 1924നു ശേഷം കേരളചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് ഇക്കഴിഞ്ഞ പെരും മഴയെയും പ്രളയത്തെയും വിവരിച്ചിരിക്കുന്നത്. 385 ജീവിതങ്ങള്‍ കവര്‍ന്നു. ആയിരങ്ങള്‍ ഭവന രഹിതരായി. ലക്ഷക്കണക്കിന് ജനങ്ങളെ പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തി. 1500 ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു. രണ്ടരലക്ഷം ജനങ്ങള്‍ താല്‍ക്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസമാക്കി. ഇനി സാധാരണ ജനജീവിതത്തിനായി ദുരിതം അനുഭവിച്ചവരുടെ താല്‍ക്കാലികവും സ്ഥായിയുമായ ജീവിത നിവാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതായുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലവാരവും ഉയരണം. മലിനീകരമായിരിക്കുന്ന പരിസ്ഥിതിയെ വൃത്തിയും വെടിപ്പുമുള്ളതാക്കണം.

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടെന്നുള്ള അഭിപ്രായങ്ങളും പൊന്തിവന്നിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി കാണാഞ്ഞതുകൊണ്ടും അതിനുള്ള തയ്യാറെടുപ്പു നടത്താഞ്ഞതുകൊണ്ടും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായിയെന്നും സമയബന്ധിതമായി അണക്കെട്ടുകള്‍ തുറന്നു വിട്ടിരുന്നെങ്കില്‍ ഇത്രമാത്രം നാശനഷ്ടങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും ജീവനും സ്വത്തും രക്ഷിക്കാമായിരുന്നുവെന്നും ചിന്തിക്കുന്നവരുണ്ട്. അണക്കെട്ടു തുറന്നു വിടുന്നതിനൊപ്പം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൂട്ടി തയ്യാറെടുപ്പും നടത്തണമായിരുന്നു. തദ്ദേശ വാസികള്‍ക്ക് അണക്കെട്ട് തുറന്നു വിടുന്നതിനുമുമ്പ് ശരിയായ മുന്നറിയിപ്പും നല്‍കിയിരുന്നില്ല. സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പും നടത്തിയില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും ബലഹീനത അവിടെ പ്രകടിപ്പിച്ചു. വെള്ളം ഒഴുകുന്ന നദികളുടെ തീരത്തുള്ളവര്‍ക്കും സമീപ വാസികള്‍ക്കും അണക്കെട്ടു തുറക്കുന്ന കാര്യം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നെങ്കിലും ഒന്നിച്ചു തുറക്കാതെ പല ഘട്ടങ്ങളിലായി ഗേറ്റു തുറക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അവിടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന സന്ദേശങ്ങളിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.

അണക്കെട്ടുകളുടെ പരിപാലനത്തില്‍ വിദഗ്ദ്ധനായ എന്‍.ശശിധരന്റെ റിപ്പോര്‍ട്ടില്‍ കാണുന്നത്, "അധികാരികള്‍ ഇടമലയാര്‍ റിസര്‍വോയറിന്റെ വെള്ളത്തിന്റെ ലെവല്‍ 169 അടി എത്തുന്നവരെ നോക്കി നിന്നു. 165 അടി വെള്ളം ലെവല്‍ ഉള്ളപ്പോള്‍ ഡാം തുറന്നു വിട്ടിരുന്നെങ്കില്‍ ഇത്രമാത്രം ദുരിതം ഉണ്ടാവില്ലായിരുന്നു. വെള്ളമൊഴുക്കിന്റെ താഴ്വരകളിലും തീരങ്ങളിലും താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കേണ്ട ആവശ്യവും വരില്ലായിരുന്നു." ദുരിത നിവാരണ മാനേജുമെന്റിന്റെ (ഉശമെേെലൃ ങമിമഴലാലി)േ നോട്ടക്കുറവുമൂലമുള്ള കണക്കുകൂട്ടലുകളാണ് ഇത്രയും ഒരു ദുരന്തത്തിനെ അഭിമുഖീകരിക്കേണ്ടി വന്നതും. ഈ അഭിപ്രായത്തെ 'നയന്‍ ശര്‍മ്മ' എന്ന അണക്കെട്ടു നിര്‍മ്മാണങ്ങളുടെ വിദഗ്ദ്ധനും സ്ഥിതികരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, 'ശാസ്ത്രീയമായ ഈ വസ്തുത വളരെ നേരത്തെ തന്നെ അനുഭവങ്ങളില്‍ക്കൂടി കണ്ടിട്ടുള്ളതാണ്. പൂര്‍ണ്ണമായും വെള്ളം നിറഞ്ഞ ഒരു റിസര്‍വോയര്‍ പെട്ടെന്ന് തുറന്നു വിടാന്‍ പാടില്ലായിരുന്നു. വെള്ളപ്പൊക്കം തടയുന്നതിന് സാവധാനം സമയബന്ധിതമായി അണക്കെട്ടുകള്‍ തുറന്നു വിടണമായിരുന്നു. കേരളത്തെ സംബന്ധിച്ച് മുപ്പത്തിയഞ്ചു അണക്കെട്ടുകള്‍ ഒരേ സമയം തുടര്‍ച്ചയായി തുറന്നുവിട്ടതും ശക്തമായ ഒഴുക്കിനും വെള്ളപ്പൊക്കത്തിനും കാരണമായി."

പ്രളയത്തെ നേരിടാന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും അഭിനന്ദിനീയമാണ്. ഇക്കാര്യം ആഗോള തലങ്ങളിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. പ്രളയത്തോടനുബന്ധിച്ചുള്ള ശക്തമായ ജനപിന്തുണയുള്ളതുകൊണ്ടു ഏതു വിമര്‍ശനത്തെയും നേരിടാന്‍ സര്‍ക്കാര്‍ തയാറുമാണ്. പ്രതിപക്ഷ നേതാവ് ശ്രീ ചെന്നിത്തലയുടെ വിവാദപരമായ പ്രസ്താവനകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി കൊടുക്കുന്നുണ്ട്. "പിണറായി പറഞ്ഞു, "വിമര്‍ശനങ്ങള്‍ തൊടുത്തുവിടുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടായിരിക്കണം. അല്ലാതെ വിമര്‍ശനത്തിനുവേണ്ടിയുള്ള വിമര്‍ശനമായിരിക്കരുത്." നാടിന്റെ ഗുരുതരമായ ഈ സാഹചര്യത്തില്‍ ക്രിയാത്മകമല്ലാത്ത അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ രാഷ്ട്രീയ ലക്ഷ്യം മുമ്പില്‍ കണ്ടുകൊണ്ടെന്നും കാണാം.

പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു, "2500 മില്ലീ മീറ്റര്‍ മഴ ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് മുപ്പതു വരെ കേരളത്തിന് ലഭിച്ചിട്ടുണ്ട്. അതേ സമയം 1924ലെ വെള്ളപ്പൊക്കത്തില്‍ 3369 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. 1924ലെ മഴയെക്കാള്‍ കുറവായിരുന്നു ഇപ്പോള്‍ പെയ്ത മഴയെന്നു വളരെ വ്യക്തമായിരിക്കുന്നു." എന്നാല്‍ ചെന്നിത്തലയുടെ മഴയുടെ അളവിന്റെ മാനദണ്ഡം തെറ്റാണെന്നു പിണറായും. അദ്ദേഹം പറഞ്ഞു, "1924ല്‍ പെയ്ത മഴയുടെ കണക്ക് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് തെറ്റാണ്. 1924ലെ തുലാവര്‍ഷവും ഇടവപാതിയും ഒന്നിച്ചുള്ള ഒരു വര്‍ഷത്തെ കണക്കാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ 2018ലെ മഴ ഈ കാലവര്‍ഷത്തിലെ മാത്രമുള്ള മഴയുടെ കണക്കാണ്. അതായത് ആഗസ്റ്റ് മാസത്തില്‍ മാത്രം പെയ്ത മഴയുടെ കണക്കു മാത്രം."

യാതൊരു മുന്നറിയിപ്പും കൂടാതെ ഡാം തുറന്നു വിട്ടതുകൊണ്ടു ഭീമമായ പ്രളയമുണ്ടായിയെന്നാണ് ഒരു ആരോപണം. വാസ്തവത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ ഭരണകൂടവും കൈക്കൊണ്ടു കഴിഞ്ഞിരുന്നു. ഡാം തുറന്നു വിട്ട സമയം എല്ലാ കരുതലുകളും അധികാരികള്‍ ചെയ്‌തെന്നു അന്ന് രമേശ് ചെന്നിത്തല വരെ സ്ഥിതികരിച്ച ഒരു വാര്‍ത്തയായിരുന്നു. അതേ രമേശാണ് മുന്‍ കരുതലുകള്‍ ഇല്ലാതെ ഡാം തുറന്നുവിട്ടുവെന്ന് ഇന്ന് ആക്ഷേപിക്കുന്നത്. വെള്ളപ്പൊക്കത്തിനു കാരണം ഡാം തുറന്നതുകൊണ്ടല്ല, നിയന്ത്രണമില്ലാതെ മഴ ശക്തിയായി വന്നപ്പോള്‍ സ്വാഭാവിക വെള്ളം ഒഴുക്കലും വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

മുന്നറിയിപ്പ് സംവിധാനം, വാട്ടര്‍ മാനേജ്മന്റ് സിസ്റ്റം, കാലാവസ്ഥ അറിയിപ്പ് ഇതെല്ലാം പരിശോധിച്ച ശേഷം ഫലപ്രദമായി തീരുമാനങ്ങള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. സാധാണ ലഭിക്കുന്നതിനേക്കാള്‍ 164 ശതമാനം അധികം മഴയാണ് ഈ വര്‍ഷം നമുക്ക് ലഭിച്ചത്. വെള്ളപ്പൊക്കമുണ്ടായത് അണക്കെട്ടില്‍നിന്നും വെള്ളം ഇരച്ചുകയറിയതുകൊണ്ടെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്. 'തിരുവല്ല' വെള്ളത്തിലായത് മണിമല ആറ് കര കവിഞ്ഞതുകൊണ്ടായിരുന്നു. അവിടെയൊന്നും അണക്കെട്ടുകളില്ല. അതുപോലെ 'പന്തളം' വെള്ളത്തിലായതു അച്ചന്‍ കോവില്‍ ആറുകൊണ്ടും പാലാ വെള്ളത്തിലായത് മീനച്ചില്‍ ആറുമൂലവുമായിരുന്നു. നിലംബുരില്‍ ചാലിയാര്‍ മൂലവും വെള്ളപ്പൊക്കമുണ്ടായി. ഇവിടെയൊന്നും അണക്കെട്ടുകള്‍ ഇല്ലെന്നും മനസിലാക്കണം. ഇതെല്ലാം പ്രതീക്ഷിക്കാത്ത മഴമൂലമായിരുന്നു. ഇടുക്കിയില്‍ ആഗസ്റ്റ് ഏഴാം തിയതി 130.8 മില്ലീ മീറ്റര്‍ മഴ പെയ്‌തെങ്കില്‍ അതിന്റെ അടുത്ത ദിവസം ആഗസ്റ്റ് എട്ടാം തിയതി 128.6 മില്ലീ മീറ്റര്‍ മഴയുണ്ടായിരുന്നു. അത് ആഗസ്റ്റ് പതിനാറാം തിയതി 295 ആയി ഉയര്‍ന്നു. അതിന്റെയര്‍ത്ഥം നാലു ദിവസം കൊണ്ട് പെയ്ത മഴ സാധാരണ ഒരു മണ്‍സൂണ്‍ മുഴുവനും പെയ്യുന്ന മഴയുടെ മൂന്നിരട്ടിയായിരുന്നു.

പ്രളയ ദുരിതം ബാധിച്ചവര്‍ക്കുള്ള സഹായ നിധിയുമായി മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. പ്രളയത്തിനുശേഷം വീട്ടിലേക്ക് മടങ്ങി പോവുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഭവന പുനരുദ്ധാരണ വായ്പ്പ പലിശയില്ലാതെ നല്കുമെന്നുള്ള സര്‍ക്കാരിന്റെ ഉത്തരവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സാമാന്യം നല്ല രീതിയില്‍ നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതിനെതിരായുള്ള ചില സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രസ്താവനകള്‍ക്ക് കാര്യമായ വില നല്‍കേണ്ടതുമില്ല. സ്വാര്‍ത്ഥ താല്പര്യങ്ങളാണ് അത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ അവര്‍ക്ക് പ്രചോദനം നല്‍കുന്നത്.

ദുരിതാശ്വസ ക്യാമ്പുകളെപ്പറ്റിയും പൊതുവെ നല്ല അഭിപ്രായങ്ങളാണ് പത്ര റിപ്പോര്‍ട്ടുകളില്‍നിന്നും മനസിലാവുന്നത്. പ്രളയ ദുരിതം ഏറ്റുവാങ്ങിയവര്‍ ക്യാമ്പില്‍ എത്തിയതും നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചുകൊണ്ടായിരുന്നു. അതുകൊണ്ട് അവര്‍ രക്ഷാപ്രവര്‍ത്തകരോട് കൃതജ്ഞതയോടെ കടപ്പാടുകള്‍ അറിയിക്കുന്നുമുണ്ട്. തിരിച്ചു വീട്ടിലേക്ക് പോവുമ്പോള്‍ എല്ലാം താറുമാറായ വീടിന്റെ അവസ്ഥകളായിരിക്കും അവര്‍ കാണുന്നത്. പലരുടെയും പ്രധാനപ്പെട്ട പേപ്പര്‍ ഡോകുമെന്റുകള്‍ നഷ്ടപ്പെട്ട നിലയിലായിരിക്കും കണ്ടെത്തുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുവാനും സര്‍ക്കാര്‍ പദ്ധതികളിടുന്നുണ്ട്. വീടുകളിലേക്ക് മടങ്ങി പോവുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സഹിതമാണ് ക്യാമ്പുകളില്‍ നിന്നും കൊടുത്തു വിടുന്നത്. സന്നദ്ധ സംഘങ്ങള്‍ വീടുകള്‍ വൃത്തിയാക്കുന്ന ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നു. ജാതി മത ഭേദമില്ലാതെ ആവശ്യമുള്ള സാധനങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുന്നു. ദുരന്തത്തില്‍ നിന്ന് മനുഷ്യത്വവും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചു. പ്രകൃതി ദുരന്തം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരണം ചെയ്യുന്നു. ഭാവിയില്‍ ദുരന്ത പരിഹാരത്തിനായുള്ള സ്ഥലം കണ്ടെത്തുവാനും പ്രശ്‌നങ്ങളാകും. അതിനുള്ള പ്രായോഗിക വശങ്ങള്‍ തേടിയും അഭിപ്രായങ്ങള്‍ ശേഖരിച്ചും യുക്തമായ തീരുമാനങ്ങള്‍ എടുക്കുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നു.

ഭക്ഷണവും ശുദ്ധമായ വെള്ളവും വസ്ത്രവും മെഡിസിനും നല്‍കി ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നവര്‍ അനേകര്‍ക്ക് ആശ്വാസവും നല്‍കുന്നു. അവരുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഒരു നീണ്ട പദ്ധതിയില്‍ക്കൂടി സ്‌റ്റേറ്റിനെ പുനര്‍ നിര്‍മ്മിക്കേണ്ടതായുമുണ്ട്. കൊടും പ്രളയം ഭവനങ്ങളും സ്വകാര്യ സ്വത്തുക്കളും പബ്ലിക്ക് സ്വത്തുക്കളും നശിപ്പിച്ചു. ബിസിനസും വാണിജ്യവും ക്ഷതമേറ്റു. സമര്‍ത്ഥരായ പ്ലമ്പേഴ്‌സിനെയും ഇലക്ട്രിക്കല്‍ വിദഗ്ദ്ധരെയും ആശാരി പണിക്കാരെയും കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തകരെയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ക്കായി ആവശ്യം വരും. ഭവനങ്ങള്‍ വൃത്തിയാക്കുകയും വീണ്ടും പണിയുകയും വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ആവശ്യമാണ്. തകര്‍ന്ന പാലങ്ങളും റോഡുകളും പുനര്‍നിര്‍മ്മിക്കേണ്ടി വരുന്നു. മൊത്തം പലരുടെയും ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും ജീവിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതായും വരുന്നു.

ദുരന്തത്തിനു ശേഷം പത്രങ്ങള്‍, ദൃശ്യ മാദ്ധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍, ഫേസ്ബുക്കുകള്‍ വഴി തെറ്റായ വിവാദപ്രസ്താവനകളും വിവരങ്ങളും നിത്യേന വരുന്നുണ്ട്. പ്രകൃതിയാണോ മനുഷ്യനാണോ ഇപ്പോഴുണ്ടായ പ്രളയത്തിന് കാരണമെന്നുള്ളതും ചര്‍ച്ചാവിഷയങ്ങളാണ്. യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്യുകയും പ്രധാന മന്ത്രി അതില്‍ മുഖ്യമന്ത്രി പിണറായിയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. കേന്ദ്ര ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ആ സഹായം സ്വീകരിക്കുന്നതിനെതിരെ തടസ്സവാദങ്ങളും ഉന്നയിച്ചു. ദേശീയ ദുരന്ത നിവാരണ കമ്മറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് കേരളത്തിലെ ഈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് ധാര്‍മ്മികമായ ഒരു കടമയുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ സാധാരണ സാമ്പത്തിക സഹായത്തിനായി വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാറില്ല. ഏതെങ്കിലും വിദേശ സര്‍ക്കാര്‍ സഹായം ചെയ്യാമെന്ന് സ്വയം തീരുമാനത്തില്‍ വന്നാല്‍ അത് സ്വീകരിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാരിനുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രമായി ഫണ്ട് നിരസിക്കാനുള്ള അവകാശമില്ല. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കു വന്നിട്ടുള്ള ബാധ്യതയെപ്പറ്റി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും വിദേശ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിന് അത് അംഗീരിച്ചേ മതിയാവൂ. അത് ധാര്‍മ്മികമായ ഒരു കടപ്പാടുകൂടിയാണ്. 'കേന്ദ്ര സര്‍ക്കാര്‍ വിദേശ ഫണ്ട് നിരസിക്കുകയാണെങ്കില്‍ അതിനു തുല്യമായ തുക കേരള സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം കേരള സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നു' കേരളത്തിലെ ചില പ്രഗത്ഭന്മാരായ നിയമോപദേശകരും അഭിപ്രായപ്പെടുന്നുണ്ട്. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഇതിനായി കോടതിയെ സമീപിക്കുകയും ചെയ്യാം.

കേരളത്തില്‍ ദുരിതാശ്വാസത്തിനായി യു.എ.ഇ 700 കോടി അനുവദിച്ചുവെന്നത് തെറ്റായ വാര്‍ത്തയെന്നും എത്രമാത്രം സഹായം വേണമെന്നുള്ളത് ഇപ്പോഴും യു.എ.ഇ യുടെ പരിഗണനയില്‍ മാത്രമെന്നും അവിടുത്തെ വിദേശകാര്യ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ വിലയിരുത്തലുകളും പരിശോധനകളും നടക്കുന്നേയുള്ളൂ. ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ആല്‍ബന്നയും ഈ വാര്‍ത്ത സ്ഥിതികരിക്കുകയുണ്ടായി. 700 കോടി അനുവദിച്ചിട്ടുണ്ടെന്ന് പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. വിദേശ സഹായം സ്വീകരിക്കാന്‍ പാടില്ലാന്ന കേന്ദ്രവിവാദം കേരളത്തില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് യു.എ.ഇ വാര്‍ത്തകളുടെ സ്ഥിതികരണമായി അവിടുത്തെ പ്രമുഖ ഭരണാധികാരികള്‍ വന്നെത്തിയത്. കേരളത്തിനുള്ള ഫണ്ടിന്റെ തീരുമാനങ്ങള്‍ക്കായി യു.എ.ഇ ഒരു എമര്‍ജന്‍സി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മറ്റിയുടെ തീരുമാനമനുസരിച്ചു മാത്രമേ യു.എ.ഇ സര്‍ക്കാരിന് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുള്ളൂ.

കേന്ദ്രം എന്തുകൊണ്ട് വിദേശ രാജ്യങ്ങള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത ഫണ്ട് നിഷേധിച്ചുവെന്നുള്ളതിനു ഉത്തരമില്ല. ഒരു വിദേശ രാജ്യം സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ആ രാജ്യത്തിന് ഫണ്ടുകള്‍ ശരിയായി വിനിയോഗിച്ചുവെന്ന കണക്കുകള്‍ ബോധിപ്പിക്കേണ്ടതായുണ്ട്. അവരുടെ സംഘടനകള്‍ ദുരിതമേഖലകളില്‍ നേരിട്ടുവരുകയും ഫണ്ടുകളുടെ കാര്യക്ഷമത വിലയിരുത്തുകയും ചെയ്യും. അങ്ങനെയൊരു സാഹചര്യത്തിന് ഭാരത സര്‍ക്കാര്‍ തയ്യാറല്ല. 21000 കോടി രൂപ കേരളത്തിന് മൊത്തം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അതില്‍ 2500 കോടി രൂപ അടിയന്തിര ദുരിതാശ്വാസത്തിന് കേരളത്തിന് ആവശ്യവുമാണ്. പ്രകൃതി ദുരന്തം മൂലം സംഭവിച്ച ഈ ദുരിതങ്ങള്‍ക്ക് എന്ത് സഹായവും സ്വാഗതാര്‍ഹമാണ്. വിദേശ സഹായം നിരസിച്ച സ്ഥിതിക്ക് കേരളത്തിന് മാര്‍ക്കറ്റില്‍ നിന്നും കടം എടുക്കേണ്ടതും അത്യാവശ്യമായി വരും. കേന്ദ്ര സഹായം ഭാഗികമായി മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. അതുപോലെ മറ്റു സ്‌റ്റേറ്റ് സര്‍ക്കാരുകളില്‍നിന്നും കാര്യമായി സഹായങ്ങള്‍ ലഭിച്ചിട്ടില്ല. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല അവരും പ്രളയ ദുരിതം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.

ജലപ്രളയത്തില്‍ മുറിവേറ്റ ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു വീഡിയോ കാണുകയുണ്ടായി. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കവേ വയറ്റില്‍ അഗാധമായി പരിക്കുപറ്റിയ ഒരു മത്സ്യത്തൊഴിലാളി തന്റെ അപകടത്തെപ്പറ്റിയും തനിക്കുള്ള ചീകത്സാ നിഷേധത്തെപ്പറ്റിയും സാമൂഹിക പ്രവര്‍ത്തകയായ ഒരു യുവതിയോട് വിവരിക്കുന്നുണ്ട്. ചെങ്ങന്നുര്‍ ഉള്ള ആറാട്ടുപുഴയിലെ 'രത്‌നകുമാര്‍' എന്ന മത്സ്യത്തൊഴിലാളിയെയാണ് ഗുരുതരമായ പരിക്കുകളോടെ സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കമുക് വന്നു വയറ്റിലിടിച്ചു അയാളുടെ വയറു നെടുനീളെ കീറിയിട്ടുണ്ടായിരുന്നു. കൈകാലുകള്‍ക്ക് മറ്റു പരിക്കുകളുമുണ്ടായിരുന്നു. ചെങ്ങന്നൂരുള്ള പാണ്ടനാട് എന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയതാണ്. രത്‌നകുമാറിന്റേത് ഒരു ദരിദ്രകുടുംബമാണ്. ആ കുടുംബത്തിന്റെ ഏക ആശ്രയവുമാണ്,അയാള്‍. എഴുന്നേല്‍ക്കാന്‍ പാടില്ലാത്ത ഒരു അവസ്ഥയില്‍ അവശനായി കിടപ്പിലുമാണ്. സെന്റ് ഗ്രിഗോറിയോസ് മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ അധികാരികള്‍ അദ്ദേഹത്തെ പരിശോധിക്കാനോ 'സ്കാന്‍' ചെയ്യാന്‍ പോലുമോ തയ്യാറായില്ല. ചീകത്സിക്കാനായി ഭീമമായ പണവും ചോദിച്ചു. രൊക്കം ഉടന്‍തന്നെ 9000 രൂപ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറോളം അവിടെനിറുത്തിയ ശേഷം ചീകാത്സിക്കാതെ പറഞ്ഞുവിട്ടു. അനേകരുടെ ജീവന്‍ രക്ഷിച്ച ഈ മനുഷ്യനോട് ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഹോസ്പിറ്റല്‍ പെരുമാറിയത്. ഒടുവില്‍ രമേശ് ചെന്നിത്തലയുടെ സഹായത്തോടെ ഈ മത്സ്യത്തൊഴിലാളിയെ മറ്റൊരു ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയം കളിക്കുന്നതുകൊണ്ടു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനമുണ്ടാവുകയില്ല. മനുഷ്യത്വമായിരിക്കണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സത്ത. മത രാഷ്ട്രീയങ്ങള്‍ ഉപേക്ഷിച്ച് മനുഷ്യ ജീവിതം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേരളത്തില്‍ അങ്ങോളമിങ്ങോളം ദുരിതാശ്വാസ പ്രവര്‍ത്തകര്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്ക് അതിന്റെ ക്രെഡിറ്റ് വേണമെന്ന പ്രസ്താവനകളുമായി രാഷ്ട്രീയ വിമര്‍ശകര്‍ വാദമുഖങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. ദുരിത മേഖലകളിലെ അപകടം തരണം ചെയ്തതോടൊപ്പം ബോധമുള്ളവരാരും മതമേത്, രാഷ്ട്രീയമേത്, സാമ്പത്തിക സ്ഥിതികള്‍ എന്നിങ്ങനെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ആരാണ് രക്ഷിച്ചതെന്നും ആരുടേയും മനസ്സില്‍ വന്നില്ലായിരുന്നു. അവിടെ ഓരോരുത്തരുടെയും മുമ്പില്‍ അവതരിച്ചത് മനുഷ്യത്വമായിരുന്നു. പ്രകൃതിയുടെ വികൃതിയോ, മനുഷ്യ നിര്‍മ്മിതമായ പ്രളയമോ അല്ലായിരുന്നു പ്രശ്!നം. ആരെ, ഏതു ജാതിയെ, ഏതു രാഷ്ട്രീയക്കാരനെ രക്ഷിക്കുകയെന്ന പരിഗണനയായിരുന്നില്ല, ജീവനു പരിരക്ഷ നല്കുകയെന്നതായിരുന്നു മുന്‍ഗണന. അപകട മേഖലയില്‍ നിന്ന് സുരക്ഷിതമായ മേഖലയില്‍ എത്തിക്കുകയെന്ന രക്ഷാദൗത്യം ഉത്തരവാദിത്വത്തോടെ നടത്തിക്കൊണ്ടിരുന്നു.

ദേശീയ തലങ്ങളില്‍ ദുരിതം സംഭവിക്കുന്ന സമയങ്ങളിലെല്ലാം സാധാരണ ദുരിത നിവാരണ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ പട്ടാളത്തിന്റെ സഹായം തേടാറുണ്ട്. വിമാനത്തേല്‍ ഭക്ഷണം എത്തിക്കുക, ആള്‍ക്കാരെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു രക്ഷിക്കുക മുതലായ രക്ഷാപ്രവര്‍ത്തങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നു. ഇത്തരം ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി വ്യാവസായ കമ്പനികളുമായി സഹകരിച്ചാല്‍ ഉത്തമമായിരിക്കും. ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനികള്‍ ഒരു നിശ്ചിച്ച തുക നീക്കി വെക്കാറുണ്ട്. പത്തു ബില്യണ്‍ രൂപയില്‍ കൂടുതല്‍ വരുമാനമുള്ള വ്യവസായങ്ങള്‍ രണ്ടു ശതമാനം ചാരിറ്റബിള്‍ സഹായങ്ങള്‍ക്കായി വിനിയോഗിക്കണമെന്നു കേന്ദ്ര നിയമമുണ്ട്. ഈ ഫണ്ട് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായും പ്രായോഗിക പരിശീലനങ്ങള്‍ക്കായും വിനിയോഗിക്കുന്നതും യുക്തമായിരിക്കും. സമൂഹത്തിലുള്ള എല്ലാ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പരിശീലനം നല്‍കാം. സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, കമ്പനി ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, എന്നുവേണ്ട സാധാരണ പൗരമാര്‍ക്കെല്ലാം അത്തരം പരിശീലനങ്ങള്‍ നല്‍കിയാല്‍ ഭാവിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും.

'ജൈസ്'വല്‍ കെ.പി.' എന്ന ഒരു യുവാവിന്റെ രക്ഷാപ്രവര്‍ത്തന രീതി സോഷ്യല്‍ മീഡിയാകളില്‍ വൈറല്‍ ആയി പ്രചരിച്ചിരുന്നു. അയാള്‍ വെള്ളത്തില്‍ കമിഴ്ന്നു കിടന്നു കൊണ്ട് തന്റെ 'പുറം ശരീരം' ചവിട്ടു പലക പോലെ സ്ത്രീകള്‍ക്ക് ബോട്ടില്‍ ചവുട്ടി കയറാന്‍ നല്‍കി. മലപ്പുറം സ്ത്രീകള്‍ അയാളുടെ പുറത്തു ചവിട്ടിക്കൊണ്ടു ബോട്ടില്‍ കയറുന്ന കാഴ്ച കൗതുകകരവും മനസിനെ വേദനിപ്പിക്കുന്നതുമായിരുന്നു. ജൈസ്'വല്ലിന്റെ ഉടലും തലയും വെള്ളത്തില്‍ മുങ്ങിയുമിരിക്കുന്നു. മലപ്പുറത്തുള്ള ഒരു ഗ്രാമത്തിലെ നാല് യുവാക്കളുടെ വിസ്മയകരമായ രക്ഷാപ്രവര്‍ത്തനം ഈ യുവാവിനെ പ്രസിദ്ധനാക്കുകയും ചെയ്തു. സ്ത്രീകളെ ബഹുമാനിച്ചുകൊണ്ട് സ്വന്തം പുറംപോലും രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയ നാടിന്റെ ധീര യുവാക്കളെയും നമിക്കാതെ വയ്യ.

മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചും ബോട്ടുകളുമായി ഉള്‍നാടുകളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. കേരളത്തിന് അവരോടുള്ള കടപ്പാട് എത്രമാത്രമെന്നും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഒരു ബോട്ടില്‍ നാല്‍പ്പത് നാല്‍പ്പത്തിയഞ്ച് ജനങ്ങളെ കയറ്റി രാത്രിയും പകലുമില്ലാതെ രക്ഷിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും വിശ്രമിക്കാതെ അവര്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ചു. ജീവിക്കാന്‍ പോലും ആവശ്യത്തിന് വരുമാനമില്ലാത്ത പാവപ്പെട്ട തൊഴിലാളികളായിരുന്നു അവരില്‍ ഏറെയും. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളുമായി കടലിന്റെ മക്കള്‍ വന്നെത്തുമ്പോള്‍ വെള്ളത്തില്‍ കുടുങ്ങി കിടക്കുന്ന, ജീവനു വേണ്ടി കാത്തിരിക്കുന്ന അബാലവൃദ്ധ സ്ത്രീ ജനങ്ങളുടെ കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ പൊഴിഞ്ഞു വീഴുമായിരുന്നു. ലോക മാദ്ധ്യമങ്ങളും ബിബിസിയും മത്സ്യത്തൊഴിലാളികളുടെ പ്രളയ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു.
 കേരളം പ്രളയശേഷം, അതിജീവനവും പാളിച്ചകളും (ജോസഫ് പടന്നമാക്കല്‍)  കേരളം പ്രളയശേഷം, അതിജീവനവും പാളിച്ചകളും (ജോസഫ് പടന്നമാക്കല്‍)  കേരളം പ്രളയശേഷം, അതിജീവനവും പാളിച്ചകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
പ്രളയ ചാകര 2018-08-27 13:10:24

മഹാപ്രളയം സമ്മാനിച്ച ചാകര

കേരളക്കരയെ മൊത്തം പിന്നോട്ടടിച്ച നൂറ്റാണ്ടിലെ മഹാസംഭവമായിരുന്നു ഇക്കഴിഞ്ഞ പ്രളയവും ശേഷം ഇപ്പോൾ നാം അനുഭവിച്ചുകിണ്ടിരിക്കുന്ന ദുരിതങ്ങളും. മുഖ്യമന്ത്രി സൂചിപ്പിച്ച ഇരുപതിനായിരം കോടിയിലും അനേകമടങ്ങു വരും നേരിട്ടല്ലാതെ ഉണ്ടായ നഷ്ട്ടക്കണക്ക് . വീടുകൾ, അതിനുള്ളിലെ സാധനസാമഗ്രികൾ, കൃഷി, കന്നുകാലികൾ... എന്തെല്ലാം നഷ്ടമായി! ഓണവിപണി തകർന്നു. പലയിടത്തും ഭൂപ്രകൃതി തന്നെ വേറൊന്നായി മാറി.

നാം അതിജീവനത്തിന്റെ പാതയിലാണ്. ഏകോപന പ്രക്രിയയിലുണ്ടായ ചില അപാകതകൾ ഒഴിച്ചുനിർത്തിയാൽ നാം ലോകത്തിനു തന്നെ മാതൃകയായി. മുക്കുവർ എന്നു പൊതുവെ വിളിക്കുന്ന ആ നല്ല സഹോദരന്മാർ, പട്ടാളക്കാർ, രാഷ്ട്രീയ മതചിന്തകൾ എല്ലാം മാറ്റിവച്ചു കേരളം ഒന്നായി ചിന്തിച്ച മനോഹരമായ മുഹൂർത്തങ്ങൾ.. ഒന്നും മറക്കാനാവില്ല.

ഒരു കാതം പിന്നോട്ട് നീങ്ങിയാൽ രണ്ടുകാതം ചാടി മുൻപിൽ എത്തിയേ പറ്റൂ. നാം ഒഴുക്കിനെതിരെ നീന്താൻ ശീലിച്ചു കഴിഞ്ഞു. ഭക്ഷണപദാർത്ഥങ്ങൾ അർഹിക്കുന്നവർക്ക് എത്തിക്കുക തുടങ്ങിയ താൽക്കാലിക ആവശ്യങ്ങൾ നാം നിറവേറ്റിക്കൊണ്ടിരിക്കുന്നു. പക്ഷെ പുനർനിർമ്മാണം നടപ്പിലാവണമെങ്കിൽ ധാരാളം പണം കണ്ടെത്തിയേ മതിയാവൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അനസ്യൂതമായി പണം പ്രവഹിക്കുന്നുണ്ട്. സുതാര്യമായ ആ ഫണ്ടിലേക്ക് തന്നെയാവണം പണം എത്തേണ്ടതും. ഇതിനിടയ്ക്ക് ഈ മഹാദുരന്തം ഒരു അവസരമായി കണ്ടുകൊണ്ട് ചില മതവിഭാഗങ്ങൾ പിരിവ് തുടങ്ങിയിരിക്കുന്നു എന്നും കാണുന്നു. കോടികളാണ് ടാർഗറ്റ്. എന്തിനീ സമാന്തര ഫണ്ട്? നേരിട്ട് കൊടുക്കാൻ അവസരമുള്ളപ്പോൾ വളഞ്ഞ വഴി ശരിയോ? ക്രൈസ്തവ മതത്തിലെ പ്രബലരായ ചില വിഭാഗക്കാരാണ് ഇതിനു തുനിഞ്ഞു ഇറങ്ങിയിരിക്കുന്നത്. പിടിപ്പുകേട് മൂലം കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന ഈ വിഭാഗങ്ങൾ സ്വരൂപിക്കുന്ന തുക എവിടെ എത്തപ്പെടും എന്നു കാത്തിരുന്നു കാണാം.

ഇത്തരം പിരിവുകൾ നിയമപരമായി തന്നെ നിരുത്സാഹപ്പെടുത്തണം. 2004 ലെ സുനാമിയുമായി ബന്ധപ്പെട്ടു മറ്റൊരു ക്രൈസ്തവ വിഭാഗം കോടികൾ പിരിച്ചു എങ്കിലും ഒരു രൂപപോലും ആർക്കും നൽകിയതായി കണ്ടില്ല എന്നതും ഇതോടു ചേർത്തു വായിക്കാവുന്നതാണ്.

ദുരന്തം പെയ്യുമ്പോൾ ചാകര കൊയ്യുന്ന വർഗ്ഗം !!

Sony Jacob FB post

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക