മഴ വന്നു
കൂടെ കാറ്റു വന്നു.
മണ്ണ് നനഞ്ഞു;
ഒപ്പം മനസ്സ് നനഞ്ഞു.
തോരാത്ത മഴ!
മലകള്‍ പിളര്‍ന്നു
മനുഷ്യരെയും മൃഗങ്ങളെയും
വിഴുങ്ങി.
കരിമ്പാറകള്‍ ഇളകി
കൂട്ടംവിട്ടു താഴേക്കുരുണ്ടു.
പുഴകള്‍ മലവെള്ളം കുടിച്ചു.
ചീര്‍ത്ത് പൊട്ടിയൊഴുകി.
നാടാകെ ഒരു ചെങ്കടലായി
എങ്ങോട്ടോ ഒഴുകി.
മനുഷ്യരും എലികളും
മച്ചിനുമുകളില്‍ കയറിക്കൂടി;
പിന്നീട് മേല്‍ക്കൂരയ്ക്കു മുകളില്‍.
ഒടുവില്‍ ക്യാമ്പുകളില്‍
വിരി വെച്ചു. അവിടെ
ഓണപ്പാട്ടുകള്‍ക്ക് കാതോര്‍ത്തു.
രക്ഷപ്പെടാന്‍ മറന്ന് മലയാളി
രക്ഷിക്കാന്‍ ഇറങ്ങി.
ഉണ്ണാന്‍ മറന്ന് ഊട്ടാനിറങ്ങി.
മലവെള്ളത്തില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍
സ്വാര്‍ത്ഥതയുടെ കറകള്‍ കഴുകിപ്പോയി!
വെട്ടം വീണപ്പോള്‍
മലയാളക്കര തിളങ്ങി,
ദൈവത്തിന്റെ സ്വന്തം നാടു പോലെ!
പതിനെട്ടിലെ പ്രളയത്തില്‍
ഈ അത്ഭുതം സംഭവിച്ചെന്ന്
ചരിത്രം അടയാളപ്പെടുത്തി!