Image

പീഡന വിവാദത്തില്‍ സിപിഎമ്മിനെയും സംസ്ഥാന വനിതാ കമീഷനെയും രൂക്ഷമായി വിമര്‍ശിച്ച്‌ എസ് ശാരദക്കുട്ടി

Published on 06 September, 2018
പീഡന വിവാദത്തില്‍ സിപിഎമ്മിനെയും സംസ്ഥാന വനിതാ കമീഷനെയും രൂക്ഷമായി വിമര്‍ശിച്ച്‌ എസ് ശാരദക്കുട്ടി

പി.കെ ശശി എംഎല്‍എയുടെ പീഡന വിവാദത്തില്‍ സിപിഎമ്മിനെയും സംസ്ഥാന വനിതാ കമീഷനെയും രൂക്ഷമായി വിമര്‍ശിച്ച്‌ എഴുത്തുകാരി എസ് ശാരദക്കുട്ടി. ഭീരുക്കളുടെ ഒരാള്‍ക്കൂട്ടമാകരുത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇത്ര നിസ്സഹായ മുഖഭാവത്തോടെ മുന്‍പൊരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ന്നോന്മാര്‍ സമ്മതിക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനൊരു കമ്മിഷന്‍ അനാവശ്യ ബാധ്യതയല്ലേയെന്നും അവര്‍ ചോദിക്കുന്നു.

എസ് ശാരദക്കുട്ടിയുടെ ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ

ഏതെല്ലാം തരത്തിലുള്ള ഭയങ്ങളാകാം പി കെ ശശിക്കെതിരെ പരാതി കൊടുത്ത പൊതുപ്രവര്‍ത്തകയായ പെണ്‍കുട്ടി നേരിടുന്നത്?

DYFI, ഇടതുവനിതാ സംഘടനകള്‍ ഒക്കെ അഭിമാനമുണ്ടെങ്കില്‍, മനുഷ്യത്വമുണ്ടെങ്കില്‍ ആ പ്രവര്‍ത്തകക്കൊപ്പം പരസ്യമായി നിലപാടെടുക്കണം. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ആ വലിയ സമരങ്ങള്‍ പാര്‍ട്ടിയെ ആന്തരികമായി ശുദ്ധീകരിക്കുക തന്നെ ചെയ്യും. ഭീരുക്കളുടെ ഒരാള്‍ക്കൂട്ടമാകരുത് കമ്യൂണിസ്റ്റ് പാര്‍ട്ടി. നിങ്ങളില്‍ ഇനിയും പ്രതീക്ഷ അവശേഷിക്കുന്ന സ്ത്രീ പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ മുന്നില്‍ വാക്കു മുട്ടി നില്‍ക്കാന്‍ ഇടവരുത്തരുതേ ദയവു ചെയ്ത്.
'ചൊടിയില്ലാത്ത വിരലാല്‍ ചൊറിയാന്‍ വയ്യ ചൊട്ടാനും' എന്ന അവസ്ഥയിലാക്കരുത് പ്രവര്‍ത്തകരെ.

വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇത്ര നിസ്സഹായ മുഖഭാവത്തോടെ മുന്‍പൊരിക്കലും കണ്ടിട്ടില്ല. മുള്‍ക്കിരീടമിതെന്തിനു നല്‍കീ എന്ന പാട്ടു പാടുമ്ബോഴത്തെ നായികയുടെ മുഖഭാവം. കാര്‍ന്നോന്മാര്‍ സമ്മതിക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനൊരു കമ്മിഷന്‍ അനാവശ്യ ബാധ്യതയല്ലേ? കക്ഷിരാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ആണത്തം അല്‍പ്പമൊന്നു കുറയ്ക്കുന്നതാണ് നല്ലതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക