കേരളത്തിലെ ജനങ്ങള്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെത്തിയിരിക്കുന്നത് പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമെന്നു സൂചന. വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഭീതിയിലാണ്ട് പ്രവാസികള്‍. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളന്‍മാരെ വെല്ലുന്ന ക്രൂരന്മാരായ കള്ളന്‍മാരാണ് ഇവരെന്നാണ് വിവരം. പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാര്‍ കേരളത്തില്‍ സജീവമാകുന്നുവെന്നാണു പുതിയ സൂചനകള്‍.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയുധങ്ങളുമായി നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ വന്‍ കൊളളയില്‍ നടുങ്ങിയിരിക്കുകയാണു സംസ്ഥാനം. വീട്ടുകാരെ കെട്ടിയിട്ടു മര്‍ദിച്ചു കവര്‍ന്നത് 30 പവനും 15,000 രൂപയും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് സാധനങ്ങളും. അകത്തു കയറിയ സംഘം രണ്ടു മണിക്കൂര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടിലെ എല്ലാമുറിയും കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയതിനു പുറമേ വീട്ടിലുണ്ടായിരുന്ന പഴം കൂടി കഴിച്ചാണു സംഘം മടങ്ങിയത്. കൊള്ളയ്ക്കിടയില്‍ അക്രമികളുടെ മര്‍ദനമേറ്റ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ആശുപത്രിയില്‍ ചികില്‍സയിലാണ്.
വീട്ടുമുറ്റത്തെ മതിലിനോടു ചേര്‍ന്നു കിട്ടിയ ചുവപ്പ്, ഇളംനീല നിറങ്ങളില്‍ രണ്ടു തൊപ്പികള്‍, വീട്ടിനകത്തു നിന്നു ലഭിച്ച ലൈറ്റര്‍, മുന്‍വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മരത്തടി എന്നിവയാണ് കവര്‍ച്ചക്കാര്‍ അവശേഷിപ്പിച്ചു പോയ തെളിവുകള്‍. കവര്‍ച്ച നടന്നതായി സംശയിക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന പൊലീസ് വാഹനത്തിന്റെ ക്യാമറയില്‍ പതിഞ്ഞ നീല ഇന്‍ഡിക്ക കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. ഈ കാര്‍ പല തവണ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരെ കെട്ടിയിടാന്‍ ഉപയോഗിച്ച തുണിയുടെ മണം പിടിച്ചു പൊലീസ് നായ താഴെചൊവ്വ റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാത വരെ വന്നു നില്‍ക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തു നിന്നു തെളിവുകള്‍ ശേഖരിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.
വീട്ടുകാരെ മര്‍ദിക്കുന്നതിനിടയില്‍ 'വേര്‍ ഈസ് ഗോള്‍ഡ്, വേര്‍ ഈസ് മണി' എന്നു ചോദിച്ചതായും കവര്‍ച്ചയ്ക്കു ശേഷം പുറത്തേക്കു നോക്കി ജല്‍ദി, ജല്‍ദി ഗാഡി ആവോ (വേഗം, വേഗം, വണ്ടി കൊണ്ടു വാ) എന്നും സരിതയുടെ കമ്മല്‍ ഊരിയെടുക്കുന്ന വേളയില്‍ 'കൂള്‍ ഡൗണ്‍' എന്നും പറഞ്ഞതായാണു മൊഴി.