Image

കോടിയേരി കണ്ണുരുട്ടി; വാര്‍ത്താസമ്മേളനം ഉപേക്ഷിച്ച് പി.വി അന്‍വര്‍ എം.എല്‍.എ മുങ്ങി

Published on 08 September, 2018
കോടിയേരി കണ്ണുരുട്ടി; വാര്‍ത്താസമ്മേളനം ഉപേക്ഷിച്ച് പി.വി അന്‍വര്‍ എം.എല്‍.എ മുങ്ങി
കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ അടയാളങ്ങള്‍ മായ്ക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള കളക്ടറുടെ ഉത്തരവിനു പിന്നാലെ പാര്‍ട്ടിയും കൈവിട്ടതോടെ പത്രസമ്മേളനം ഉപേക്ഷിച്ച് പി.വി അന്‍വര്‍ എം.എല്‍.എ മുങ്ങി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഇടപെട്ടതോടെയാണ് ഇന്നു രാവിലെ 11.30ന് മലപ്പുറം പ്രസ് ക്ലബില്‍ വിളിച്ച പത്രസമ്മേളനത്തിന് എം.എല്‍.എ എത്താതിരുന്നത്. ജനങ്ങള്‍ പ്രളയ ദുരിതം അനുഭവിക്കുമ്‌ബോള്‍ വാട്ടര്‍തീം പാര്‍ക്കിലെ ഉരുള്‍പൊട്ടലില്‍ എം.എല്‍.എയുടെ പത്രസമ്മേളനം പാര്‍ട്ടിക്കു തലവേദനയാവുമെന്നു കണ്ടാണ് മാറ്റിവെക്കാന്‍ മലപ്പുറം ജില്ലാ സെക്രട്ടറി മുഖേന നിര്‍ദ്ദേശം നല്‍കിയത്.
രാവിലെ പതിനൊന്നോടെതന്നെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയെങ്കിലും പാര്‍ട്ടി നേതൃത്വം കടുത്ത നിലപാടെടുത്തതോടെ വാര്‍ത്താസമ്മേളനം മാറ്റിവെച്ചതായി അറിയിച്ച് മടങ്ങുകയായിരുന്നു. വാര്‍ത്താസമ്മേളനം ലൈവായി നല്‍കാനുള്ള ഒരുക്കങ്ങളുമായി കാത്തുനിന്ന ചാനലുകള്‍ ഇതോടെ നിരാശരായി മടങ്ങി.

വിവാദങ്ങളില്‍ നേരത്തെ രണ്ടു തവണ അന്‍വര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനങ്ങളും പാര്‍ട്ടിക്കു നാണക്കേടായിരുന്നു. പൂക്കോട്ടുംപാടം റീഗള്‍ എസ്‌റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തപ്പോഴായിരുന്നു ആദ്യ വാര്‍ത്താസമ്മേളനം.
നിലമ്ബൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേസെടുത്ത പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗനെ മാറ്റിയില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നായിരുന്നു എം.എല്‍.എയുടെ പ്രഖ്യാപനം. പാര്‍ട്ടി ഇടപെട്ടതോടെ സമരപ്രഖ്യാപനം എം.എല്‍.എ വിഴുങ്ങി. പൂക്കോട്ടുംപാടത്ത് രണ്ടു വര്‍ഷംകൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്.ഐ സ്ഥലം മാറിപ്പോയത്.
കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെയുള്ള നിയമലംഘനങ്ങള്‍ വാര്‍ത്തയായപ്പോള്‍ മലപ്പുറം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം പാര്‍ട്ടിയെ നാണംകെടുത്തുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ അന്‍വര്‍ പശ്ചിമഘട്ടത്തില്‍ വനവ്യാപ്തി വര്‍ധിപ്പിക്കേണ്ടത് ജപ്പാന്റെ ആവശ്യമാണെന്നും തട്ടിവിട്ടു. പശ്ചിമഘട്ടത്തില്‍ വനമുള്ളതുകൊണ്ടാണ് ഇവിടുത്തെ കാര്‍മേഖങ്ങള്‍പോയി ജപ്പാനില്‍ മഴപെയ്യുന്നതെന്ന പുതിയ വാദവും ഉയര്‍ത്തി. എം.എല്‍.എയുടെ മണ്ടത്തരം തമിഴ്മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ട്രോളര്‍മാര്‍ എം.എല്‍.എയെ കണക്കിനു കളിയാക്കുകയും ചെയ്തു.

പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും അന്‍വറിന്റെ വിടുവായത്തം സി.പി.എമ്മിനെ നാണകെടുത്തിയിരുന്നു. മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതും കൊണ്ടല്ല ഉരുള്‍പൊട്ടലെന്നും ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്നും അന്‍വര്‍ ചോദിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്‍വറിന്റെ പ്രസംഗത്തിനെതിരെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്. മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നായിരുന്നു വി.എസ് ആഞ്ഞടിച്ചത്.
പ്രകൃതി ചൂഷണത്തിനെ പരസ്യമായി ന്യായീകരിച്ച് അന്‍വറിന്റെ വാര്‍ത്താസമ്മേളനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമെന്നുകണ്ടാണ് പാര്‍ട്ടി വാര്‍ത്താസമ്മേളനം വിലക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക