Image

മീശമാധവനില്‍ അങ്ങനെയൊരു സംഭാഷണം ഉണ്ടായിരുന്നില്ല; ലാല്‍ ജോസ്

Published on 15 September, 2018
 മീശമാധവനില്‍ അങ്ങനെയൊരു സംഭാഷണം ഉണ്ടായിരുന്നില്ല; ലാല്‍ ജോസ്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മീശമാധവന്‍. ജഗതിയുടെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണ് മീശമാധവനിലെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗ്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്.  ഒരു പ്രമുഖ റിയാലിറ്റി ഷോയ്ക്കിടയിലാണ് മീശമാധവനിലെ ഈ ഡയലോഗിനെ കുറിച്ച് ലാല്‍ജോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. 

അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) വീടിനുള്ളിലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു. പറഞ്ഞതു പോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിന്റെ ഫണ്‍ ആണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അങ്ങനെ വീണാല്‍ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീന്‍ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്.

നാലുകാലില്‍ പോകുന്ന അമ്പിളി ചേട്ടന്‍ നേരെ ദിലീപിന്റെയും പുരുഷുവിന്റെയും കാലിലേയ്ക്കാണ് ചെല്ലുന്നത്. രണ്ടു പേരുടെയും മുന്നിലേക്ക് അമ്പിളിച്ചേട്ടന്‍ വരുമ്പോള്‍ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്‌കഷനില്‍ നിന്നാണ് 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗ് ഉണ്ടായത്. അവിടെ അതല്ലാതെ വേറൊന്നും പറയാനില്ല''ലാല്‍ ജോസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക