ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്ര വിധി പ്രഖ്യാപിച്ചത്.
പത്തിനും അമ്ബതിനുമിടയില് പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്' സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.
ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിവച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരും അംഗങ്ങളാണ്.
പ്രവേശനത്തെ പ്രതികൂലിച്ച് ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, 'റെഡി ടു വെയ്റ്റ്', അമിക്കസ് ക്യൂറി രാമമൂര്‍ത്തി തുടങ്ങിയവരും അനുകൂലിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്, 'ഹാപ്പി ടു ബ്ലീഡ്' സംഘടന തുടങ്ങിയവരും വാദിച്ചു.
സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ശബരിമലയില്‍ തത്സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. തുടര്‍ന്നുവന്ന ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുന്ന വിധിപ്രസ്താവമാണ് പുറത്ത് വന്നത്. സ്ത്രീ പുരുഷന് താഴെയല്ലെന്നും പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും കോടതി നിരീക്ഷിച്ചു.
നാല് ജഡ്ജിമാര്‍ക്കും കേസില്‍ ഒരേ അഭിപ്രായമാണ്. ജസ്റ്റിസ്സ് ഇന്ദു മല്‍ഹോത്ര വിയോജന വിധിയെഴുതി. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.