Image

അപഥസഞ്ചാരികള്‍ ( കവിത : മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 02 October, 2018
അപഥസഞ്ചാരികള്‍ ( കവിത : മാര്‍ഗരറ്റ് ജോസഫ്)
ചേതനയുന്നതനാക്കുന്നു,
നരനെ മെനഞ്ഞു മഹാശില്പി,
മനനം ചെയ്യുന്നവനായി,
മകുടം ചൂടുന്നവനായി,
പുഞ്ചിരി പൂത്തിരി കത്തുന്ന,
പും സ്ത്രീലിംഗഭേദങ്ങള്‍,
ഇതരചരങ്ങള്‍ക്കില്ലാത്ത,
സവിശേഷതകള്‍ക്കുടമസ്ഥര്‍,
രൂപപ്രകൃതിക്കൊത്തവിധം,
ഭാവരസം മുഖമുദ്രകളായ്,
ജനിമൃതിയോളം ദൂരത്ത്,
സുഖദുഃഖങ്ങളില്‍ പങ്കാളി,
മോഹങ്ങള്‍ക്ക് നിറം പകരാന്‍,
സ്‌നേഹം പകരാനൊരുമിക്കാന്‍,
പരസ്പര മലിയാനിണചേരാന്‍,
സന്തത സഹചാരികളാകാന്‍,
വഴികാട്ടികളായ് മുന്നേറാന്‍്,
തലമുറകള്‍ക്ക് കൊളുത്താകാന്‍,
പിണമായ് മണ്ണിന് വളമാകാന്‍,
നിയുക്തരായിയാദിമുതല്‍.
പ്രകൃതിനിയമങ്ങള്‍ക്കൊത്ത്,
മൃഗങ്ങള്‍പോലും വിഹരിക്കെ,
വിശേഷബുദ്ധികള്‍ ചിലരെന്തേ?
അപഥസഞ്ചാരികളായി;
അഭിജാതന്മാരിവരല്ലെ,
ആത്മനിയന്ത്രണമില്ലാതെ,
ദുര്‍വ്വാസനകള്‍ക്കടിമകളായ്,
ഭോഗങ്ങള്‍ക്കുഴലൂന്നിവിടെ;
കാമാന്ധതയാല്‍ നിലതെറ്റി,
ലൈംഗികതയെ നിന്ദിച്ച്,
നാശക്കുഴിയില്‍ വീഴുന്നീ-
അധമവികാരകുടീരങ്ങള്‍.
സന്യാസത്തിനാവൃതിയില്‍,
വിശുദ്ധിവ്രതമാകുന്നവരും,
മനസ്സ് മലീസമാകുമ്പോള്‍
ദുഷിച്ച ചിന്താഗതികളാല്‍,
ചുവടുകളിടറിപ്പോകുന്നു,
ലക്ഷ്യത്തില്‍നിന്നകലുന്ന,
അശാന്തരായിത്തകരുന്ന,
ജീവിതകഥകള്‍ ദയനീയം.
വൈകല്യങ്ങളുമതുപോലെ,
വൈകൃതങ്ങളുമുള്‍ച്ചേര്‍ന്ന്,
ഉത്തമജന്മംവരമായ,
ഇരുകാലികളിന്നെത്രപേര്‍,
അന്തര്‍മുഖരായീവഴിയില്‍,
നന്മകള്‍ നഷ്ടപ്പെട്ടവരായ്,
സ്വവര്‍ഗ്ഗഭോഗികളാകുന്ന,
ഹൃദയനിഗൂഢതയാരറിവൂ?
തെറ്റും ശരിയും നോക്കാത്ത,
യാത്രികരേതോ തീരത്ത്,
നിയതിനോയഗങ്ങള്‍ക്കെതിരായ്,
നീന്തുവതാഴങ്ങളിലേയ്‌ക്കോ?

അപഥസഞ്ചാരികള്‍ ( കവിത : മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക