കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ മരണത്തിരുന്നാള്‍ ആചരിക്കുമ്പോള്‍ ജലന്ധര്‍ രൂപതയും ബിഷപ്പ് ഫ്രാങ്കോയ്ക്കും കണ്ണീരിന്റെ ദിനമായിരുന്നു. ജലന്ധര്‍ രൂപതയുടെ മധ്യസ്ഥനും ബിഷപ്പ് ഫ്രാങ്കോയുടെ പേരിന്റെ കാരണഭൂതനുമാണ് വി. ഫ്രാന്‍സിസ് അസ്സീസി. ജീവിതത്തില്‍ ആദ്യമായി ആയിരിക്കും ഫ്രാങ്കോ ഇത്തരമൊരു ഫീസ്റ്റ് ദിനം ആഘോഷിക്കുന്നതെന്ന് രൂപതയില്‍ നിന്നുള്ള വിശ്വാസികള്‍ പറയുന്നു. രൂപതയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദൈവം കൊടുത്ത ശിക്ഷയായാണ് ഭൂരിപക്ഷം വിശ്വാസികളും ഫ്രാങ്കോയ്‌ക്കെതിരായ നിയമനടപടിയെ കാണുന്നത്.
ഒക്‌ടോബര്‍ മൂന്നിനാണ് വി.ഫ്രാന്‍സിസ് അസ്സീസിയുടെ മരണദിനമെങ്കിലും സഭ ഒക്‌ടോബര്‍ നാലിനാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. ഈ ദിനം ജലന്ധറില്‍ വലിയ ആഘോഷമാണ് നടക്കുന്നത്. രൂപതയുടെ മധ്യസ്ഥന്റെ തിരുന്നാളും ഫ്രാങ്കോയുടെ ഫീസ്റ്റ് ദിനവും പ്രമാണിച്ച് രൂപതയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. രാവിലെ മുതല്‍ രൂപതയിലെ പല പള്ളികളിലും ഫ്രാങ്കോയ്ക്ക് സ്വീകരണം നല്‍കും. നോട്ടുമാല ചാര്‍ത്തിയും വാദ്യമേളങ്ങളോടെയായിരിക്കും ഫ്രാങ്കോയെ സ്വീകരിക്കുക. പ്രത്യേകം കുര്‍ബാനയും തുടര്‍ന്ന് വിരുന്നും നടക്കും. കഴിഞ്ഞ അഞ്ചു വര്‍ഷം ഇത്തരം ആഘോഷങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങിയ ഫ്രാങ്കോ ഇന്നു കടന്നുപോകുന്നത് ഇതുവരെ നേരിടാത്ത പരീക്ഷണങ്ങളിലൂടെ. ഇന്നലെ കോടതി കനിഞ്ഞാല്‍ ജാമ്യത്തിലിറങ്ങി ഫീസ്റ്റ് ആഘോഷിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ഫ്രാങ്കോയ്ക്ക് കനത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു വിധി.
സഭാസ്നേഹികൾക്ക് ആശങ്ക ഉണ്ടാവേണ്ടതല്ലേ?
മഠത്തിനോട് ചേർന്നുള്ള സ്ക്കൂളിൽ നാലോ അഞ്ചോ വർഷം ഈയുള്ളവൻ പഠിച്ചിട്ടുണ്ട്. അന്നുമുതല് മഠത്തിന്റെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ഏതാണ്ടൊരു ധാരണ എനിക്കുണ്ട്.
മഠത്തിനു ചുറ്റും വലിയ മതിലുണ്ട്. രാത്രികാലങ്ങളിൽ എല്ലാ വാതിലുകളും അടച്ചുപൂട്ടും. പകൽ സമയത്ത് വരുന്ന സന്ദർശകർ മണിയടിക്കണം. കുറെ കഴിയുമ്പോൾ ആരെങ്കിലും വന്ന് കാര്യം അന്വേഷിക്കും. സന്ദർശകമുറിയ്ക്ക് അപ്പുറത്തേയ്ക്ക് പോകാൻ ആർക്കും അനുവാദമില്ല.
അന്ന് പിഞ്ചുബാലനായിരുന്നുവെങ്കിലും മഠത്തിന്റെ ഉള്ളിൽ കടക്കുവാൻ ഞങ്ങളിലാർക്കും സാധിച്ചിരുന്നില്ല.
ഒറ്റയ്ക്കൊരു കന്യാസ്ത്രീ യാത്ര ചെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. കാലംമാറിയപ്പോൾ കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടാവണം. എങ്കിലും ഒരു സാധാരണക്കാരന് കന്യാസ്ത്രീയും കന്യാസ്ത്രീമഠവും ഇന്നും അപ്രാപ്യമാണ് എന്നുതന്നെ ഞാൻ കരുതുന്നു.
ഈ സുരക്ഷാസംവിധാനങ്ങളെ മറികടന്നാണ് ഒരു മെത്രാൻ മഠത്തിനുള്ളിൽവച്ച് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തത്. ബലാൽസംഗം ചെയ്തുവെന്ന് കോടതി ഇനിയും അംഗീകരിച്ചിട്ടില്ല. പക്ഷെ, മഠത്തിൽ ഉറങ്ങിയെന്ന കാര്യം ഫ്രാൻകോ ഇതുവരെ നിഷേധിച്ചിട്ടില്ല.
ഇപ്പോൾ കേൾക്കുന്നു അഞ്ചു വൈദികർ ഒരു കന്യാസ്‌ത്രീയുമായി ലൈംഗികബന്ധം പുലർത്തിയെന്നും ഒരു കുഞ്ഞു ജനിച്ചുവെന്നും. ഇതിനെ മാധ്യമങ്ങളുടെ ഭാവനയെന്നു വിളിക്കാൻ വരട്ടെ. ഗര്ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വൈദികന്റെ പേരും വിവരവും ഉൾപ്പെടുത്തിയാണ് പ്രവാസിശബ്ദം വാർത്ത പുറത്തുവിട്ടത്.
ധർമ്മച്യുതി സംഭവിച്ച സഭയുടെ ഇത്തരം ചീഞ്ഞകഥകൾ പുറത്തുവരുമ്പോൾ സഭാവിരുദ്ധരും സഭാവിമർശകരും ആഹ്ലാദിക്കും, ആഘോഷിക്കും. പക്ഷെ, സഭാസ്നേഹികൾക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു ആശങ്കയും ഇല്ലാത്തതെന്തേ?
അവരുടെ വിശ്വാസത്തിനും സഭയിലുള്ള അഭിമാനത്തിനുമാണ് കോട്ടം തട്ടുന്നത്. അവരാണ് തങ്ങളുടെ പെൺകുഞ്ഞുങ്ങളെ മഠത്തിൽ ചേർക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷയിൽ അവർക്ക് യാതൊരു ആശങ്കയും ഇല്ലേ?
മഠങ്ങളിലെ കുത്തഴിഞ്ഞ സുരക്ഷാസംവിധാനത്തിന്റെ എത്രയെത്ര ഇരകളെ സമൂഹം ഇതിനോടകം അറിഞ്ഞു. അഭയമുതൽ ഇങ്ങോട്ട്. സിസ്റ്റർ ജെസ്മി പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ കന്യാസ്ത്രീമഠങ്ങൾ അവിഹിതഗര്ഭങ്ങളുടെ കൂത്തരങ്ങാണ്.
ഇത്രയൊക്കെ നടന്നിട്ടും എല്ലാം ഭദ്രമാണെന്ന് അവർ കരുതുന്നുണ്ടോ?
സഭാധികൃതര് കൈയൊഴിയുന്ന സാഹചര്യത്തിൽ കന്യാസ്ത്രീകളുടെ സുരക്ഷ സമൂഹം തങ്ങളുടെ ബാധ്യതയായി കാണണം. സ്വമനസ്സാലെ ലൈംഗികസുഖം തേടുന്നവരെ അവരുടെ വഴിക്കുവിടാം. പക്ഷെ സുരക്ഷിതത്തിന്റെ കുറവുകൊണ്ട് ലൈംഗികചൂഷണത്തിനു ഇരയാക്കപ്പെടുന്നവരെ രക്ഷിക്കാൻ ആർക്കും കടമയില്ലേ?
ഇത്രയും നാറ്റക്കഥകൾ പുറത്തായിട്ടും തങ്ങൾ പരിശുദ്ധന്മാരാണ് എന്നു നടിക്കുന്ന സഭാമേലധികാരികൾ അടുത്ത വർഷത്തെ അഭിനയത്തിനുള്ള ദേശീയപുര്‌സ്ക്കാരത്തിന് തീർച്ചയായും അർഹരാണ്.(ALEX K on FB)