ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന് ഇളവ് വരുത്താനുള്ള അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ രാജ്യത്തെ ഒരു വിഭാഗം ഡോക്ടര്‍മാരുടെ ശ്രമം.
അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങള്‍ ശ്രദ്ധില്‍പ്പെട്ടാല്‍ 12 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് നിയമ ഭേദഗതി അടുത്ത വര്‍ഷം പാര്‍ലമെന്റ് പാസാക്കാനിരിക്കെയാണ് നിയമത്തിലെ ഈ സുപ്രധാന വ്യവസ്ഥയുടെ കാര്യത്തില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏതെങ്കിലും ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചാല്‍ പകരം മറ്റൊരു ഡോക്ടര്‍ക്ക് റഫര്‍ ചെയ്യണമെന്നും വ്യവസ്ഥയിലുള്ളതാണ്. ഇതു തങ്ങള്‍ ചെയ്യില്ലെന്നും മറ്റാര്‍ക്കും റഫര്‍ ചെയ്യാനാവില്ലെന്നുമാണ് ഇവരുടെ വാദം.
എന്നാല്‍, കത്തോലിക്കാ രാജ്യമെന്ന നിലയില്‍ കടുത്ത എതിര്‍പ്പുകളാണ് ഭേദഗതിക്കെതിരേ രാജ്യത്ത് ഉയരുന്നത്. എതിര്‍ക്കുന്നവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. താത്പര്യമില്ലാത്ത ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കേണ്ട എന്നും വരാനിരിക്കുന്ന നിയമത്തില്‍ വ്യവസ്ഥയുള്ളതാണ്.
എന്നാല്‍, എതിര്‍പ്പുകള്‍ അവഗണിച്ചും നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ലിയോ വരദ്കര്‍ നേതൃത്വം നല്കുന്ന ഐറിഷ് മന്ത്രിസഭയുടെ തീരുമാനം.
റിപ്പോര്‍ട്ട് ജോസ് കുന്പിളുവേലില്‍