ആകാശദ്ര്യശ്യം കണ്ടാല്‍ കുട്ടനാടോ അതിന്റെ നടുതിലകമായകൈനകരിയോ എന്നു തിരിച്ചറിയാനാവില്ലായിരുന്നു. നോക്കെത്താദൂരം വെള്ളം. അവിട
വിടെ ആകാശത്തേക്കു നോക്കി നെടുവീര്‍പ്പിടുന്ന തെങ്ങിന്‍തലപ്പുകളും ഇടക്കിടെ
രക്ഷാദൗത്യവുമായി ഹുങ്കാരവം മുഴക്കിഎത്തുന്ന നേവിയുടെ ഹെലികോപ്റ്ററുകളും.
പ്രളയം ടി.വിയുടെ മുമ്പിലിരുന്നു കാണാന്‍ ഏവര്‍ക്കും രസമുണ്ട്. ''എവരിബഡി
ലവ്‌സ് എ ഡ്രോട്ട്' (ഏവനും വരള്‍ച്ച ഇഷ്ടമാണ്) എന്ന പുസ്തകം രചിച്ച
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായിനാഥ് കൈനകരി കാണാന്‍ എത്തിയിരുന്നു.
വരള്‍ച്ച വന്നാലുടന്‍ പഞ്ചനക്ഷ ത്രഹോട്ടലുകളില്‍ സെമിനാറും ചര്‍ച്ചയും
സംഘടിപ്പിക്കുനതിനെയും പിരിവു നടത്തുന്നതിനെയുമാണ് അദ്ദേഹം പരിഹസിച്ചത്.
അദ്ദേഹത്തിന്റെ കൈനകരി സചിത്ര ലേഖനം അദ്ദേഹം ആവിഷ്ക്കരിച്ച 'പാരി'
(പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ) എന്ന സൈറ്റില്‍ കാണാം.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനു 900 ച.കി.മീ. വിസ്തൃതി. അതിന്റെ
നടുമുറ്റമാണ് പമ്പയുടെ ഇരുകരകളിലായി വെള്ളത്താല്‍ ചുറ്റപ്പെട്ടു
കിടക്കുന്ന കൈനകരി. പതിനഞ്ചു വാര്‍ഡുകള്‍, 5689 വീടുകളും 23696 ജനവുമുള്ള
ഗ്രാമം. നാലുപതിറ്റാണ്ടതായി സിപിഎം ഭരിക്കുന്നു. എന്നിട്ടും പാലം
തുറക്കുന്നില്ല എന്നതാണ് വൈരുധ്യം. ആലപ്പുഴനിന്നു എട്ടു കി.മീ അടുത്താണ്..
വേമ്പനാട് കായല്‍ കടന്ന് പമ്പയിലൂടെ ഓടുന്ന വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് വക
ബോട്ടുകളാണ് ഇന്നും പ്രധാന ആശ്രയം.
അറുപതു ദിവസം നീണ്ടു നിന്ന പ്രളയം ഇറങ്ങി മുപ്പതു ദിവസം കഴിഞ്ഞു കൈനകര യിലെ
രാധാകൃഷ്ണന്റെ സുസുക്കി വള്ളത്തില്‍ പമ്പയാറ്റിലൂടെയും അതിന്റെ കൈവഴികളായ
തോടുകളിലൂടെയും ഓട്ടപ്രദക്ഷിണംനടത്തുമ്പോള്‍ ദുരിതത്തില്‍ നിന്ന് കരകയറാന്‍
വെമ്പുന്ന ഒരു ജനതയെയും അവര്‍ക്കിടയില്‍ നോക്കുകുത്തിയായി നില്‍ക്കുന്ന
ഒരു പാലവുമാണ് കാണാന്‍ കഴിഞ്ഞത്.
''ആലപ്പുഴയുമായി കൈനകരിയെ കൂട്ടിയിണക്കുന്ന മുണ്ടക്കല്‍ പാലം
പൂര്‍ത്തിയായിട്ടു ഒരുവര്‍ഷ.പമ്പയുടെ പടിഞ്ഞാറേ കരയില്‍ ബസും ലോറിയും കാറും
എല്ലാം വരുന്നുണ്ട്. ആലപ്പുഴ ടാറ്റ മോട്ടോഴ്‌സില്‍ ജോലിയുള്ള മകന്‍ രതീഷ്
അവന്റെ ബൈക്ക് അക്കരെ വച്ചിട്ടു വള്ളത്തില്‍ വരികയാണ് എല്ലാ
രാത്രിയുംവീട്ടിലേക്ക് ,'' രാധാകൃഷ്ണന്‍ പരിതപിക്കുന്നു.
ഇരുപത്താറു കോടിയുടെ പാലം തീര്‍ന്നു. പ ക്ഷേ പാലത്തിന്റെ ഇരുവശവുമുള്ള
അപ്രോച് റോഡ് ഒന്നുമായിട്ടില്ല. നെല്‍വയല്‍നീര്‍ത്തട മേഖലയില്‍
സ്ഥലമെടുപ്പിനും മറ്റുമുണ്ടായ പടലപിണക്കങ്ങള്‍ ആണ് തടസം. കിഴക്കേ കരയില്‍
ഒരുനൂറ്റാണ്ടു മുമ്പു ജനിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ
നാമത്തിലുള്ള ചാവറ ഭവന്‍പോലും നോക്കിപ്പാര്‍ത്തിരിക്കുന്നു, വഴി
തുറക്കാന്‍.
പ്രളയദുരിതം നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ചാവറ ഭവന്‍ സംഘടിപ്പിച്ച
മെഡിക്കല്‍ ക്യാമ്പ് എട്ടു ദിവസം നീണ്ടു നിന്നു റെഡ്‌ക്രോസിന്റെ
സഹായത്തോടെ നടന്നക്യാമ്പില്‍ പൂനയില്‍ നിന്നെത്തിയ മൂന്നു ഡോക്റ്റര്‍മാരും
ആറു നഴ്‌സുമാരും സേവനംചെയ്തു. സംഘം വള്ളത്തില്‍ തോടുകളിലൂടെ കൈനകരിയുടെ
ഉള്‍പ്രദേശങ്ങളിലെ ആയിരതോളം വീടുകള്‍ സന്ദര്‍ശിച്ചു. സൗജന്യ മരുന്നുകള്‍
നല്‍കി.
''ഞങ്ങള്‍ നാട്ടുകാര്‍ പ്രളയത്തെ നേരിട്ടത് ഇരുനൂറോളം ക്യാംപുകള്‍
സംഘടിപ്പിച്ചുകൊണ്ടായിരുന്നു,'' കൈനകരി പഞ്ചായത്തിനെ മൂന്നാം വാര്‍ഡ്
മെമ്പര്‍ വിനോദ് പറഞ്ഞു.വലിയ വള്ളങ്ങള്‍ കൂട്ടിയിണക്കി മുകളില്‍
ടാര്‍പ്പോളിന്‍ നിരത്തി. കുഞ്ഞുകുട്ടികള്‍അടക്കം അവിടെത്തന്നെ കിടപ്പ്.
ഭക്ഷണം കൂട്ടായി പാചകം ചെയ്തു. കുടിക്കാന്‍ കുപ്പിവെള്ളം എത്തിച്ചു.
വിനോദ് ഒരു തികഞ്ഞ ജനകീയ നേതാവാണ്. ഗള്‍ഫിലെ സുഹ്രുത്തുക്കളില്‍ നിന്നും
ആലപ്പുഴയിലെ ബിസിനസ്സ്കാരില്‍ നിന്നും സഹായം സംഘടിപ്പിക്കാന്‍ കഴിഞ്ഞു.
ആലപ്പുഴയിലെ സ്കൂളുകളില്‍ നടന്ന ക്യാംമ്പുകളിലും വിനോദ് ഓടിയെത്തി.
കൈനകരിയിലേക്കു പ്രവഹിച്ച സഹായം മൂന്നാം വാര്‍ഡിലെ ആയിരത്തോളം
സമ്മതിദായകര്‍ക്കു ആദ്യം എത്തിച്ച് കൊടുത്തതും വിനോദ് തന്നെ. രാധാകൃഷ്ണന്‍
വള്ളവുമായിചെന്ന് വാങ്ങിക്കൊണ്ടു വന്നത് മുപ്പതു ചാക്ക് അരിയും
വ്യഞ്ജനങ്ങളുമാണ്. പഞ്ചായത്തു കെടിടത്തില്‍ നിന്ന് നിന്ന് അരിച്ചാക്കുകള്‍
ചുമന്നു കയറ്റാന്‍ ഒപ്പം അയല്‍ക്കാരായ നാല്
വീട്ടമ്മമാര്‍ഉണ്ടായിരുന്നുപെണ്ണമ്മ, ലേഖ, ജിജി, പൊന്നമ്മ.
കുട്ടനാടിന്റെ കഥാകാരന്‍ തകഴിയുടെ ഭാഷയില്‍ കരിവീട്ടിപോലത്തെ പെണ്ണുങ്ങള്‍.
പൊരിവെയിലത്ത് അമ്പതുകിലോയുടെ അരിച്ചാക്കു ചുമന്നിട്ടും അവര്‍ വശം
കെട്ടില്ല. ''ആകാശം ഇടിഞ്ഞു വീണാലും കുട്ടനാട്ടുകാര്‍ ആശ കൈവിടില്ല സാറേ.
നാളെ നല്ലതു വരുമെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയുണ്ട്''.
മൂന്നാം വാര്‍ഡിലെ എ.കെ രാധാകൃഷ്ണയും (54) ആ ശുഭപ്രതീക്ഷയുണ്ട് കായലില്‍ ക
ക്കാവാരി തുടങ്ങിയതാണ്. ഭാര്യ ഓമന പുഞ്ചയില്‍ പണിക്കു പോകും. ഒടുവില്‍
ഓമനയുടെ അഞ്ചു പവന്‍ സ്വര്‍ണം വിറ്റിട്ടു വീടിനു പിന്നിലുള്ള ഒരേക്കര്‍
നിലം വാങ്ങി.പിന്നീട്ഒരേക്കര്‍കൂടി. നിലം ഒരുക്കുന്നതും വിതക്കുന്നതും വളം
വിതറുന്നതും മരുന്നടിക്കുന്നതും രാധാകൃഷ്ണന്‍ തന്നെ. ഓമന ഞാറുനടും കള
പറിക്കും കൊയ്‌തെടുക്കും.
രാധാകൃഷ്ണന്‍ തോടിനരികില്‍ വള്ളം അടുപ്പിച്ച് വാര്‍ഡിലേക്കുള്ള
അരിയിറക്കി.ടൈല്‍ പതിപ്പിച്ച വീട് ഫ്രിഡ്ജ് മുങ്ങും വരെ വെള്ളം പൊങ്ങി.
സ്വന്തമായി വള്ളം ഉള്ളത് സഹായമായി. രണ്ടു വര്‍ഷമേ ആയിട്ടുള്ളു 75000
രൂപയുടെ സുസുക്കി എന്‍ജിന്‍ ഘടിപ്പിച്ചിട്ട്. ഏതു പാതിരായ്ക്കും ആരു
വിളിച്ചാലും പോകും. ചില ദിവസങ്ങളില്‍ രണ്ടായിരം രൂപ .വരെ വരുമാനമുണ്ട്. എസി
മെക്കാനിക് ആയ മൂത്ത മകന്‍ രാജേഷ് കുവൈറ്റിറ്റിലാണ്. പഠിച്ച പണിയല്ല
ചെയ്യുന്നതെങ്കിലും രക്ഷ പെടും. അവനു ഒരു പെണ്ണിനെ കണ്ടു
പിടിക്കുന്നതിരക്കിലാണ് അവര്‍.
മൂന്നാം വാര്‍ഡ് ആയ കുട്ടമംഗലത്താണ് കൈനകരിയിലെ ഏക ഹയര്‍ സെക്കണ്ടറി
സ്കൂള്‍. എസ്എന്‍ഡിപി വക സിംഗിള്‍ മാനേജ്‌മെന്റ്. ശമ്പളം സര്‍ക്കാര്‍ വക.
1938 ല്‍ െ്രെപമറി ആയി തുടങ്ങിയ സ്കൂളില്‍ ആകെ ആയിരത്തോളം കുട്ടികള്‍,
അറുപതു അധ്യാപകര്‍. വെള്ളം കയറി കംപ്യൂട്ടറുകളെല്ലാം കേടായി. ഹൈസ്കൂളിലെ
അമ്പതോളം മൈക്രോസ്‌കോപ്പുകള്‍ ഒഴുകിപ്പോയി.
ഹെഡ് മാസ്റ്റര്‍ രഞ്ജിത്തും അഭിലാഷും ഉള്‍പ്പെടെ പല ആണ്‍, പെണ്‍ അധ്യാപകരും
അക്കരെ ഇരുചക്ര വാഹനങ്ങള്‍ വച്ചിട്ട് കടത്തുകടന്നാണ് സ്കൂളില്‍ എത്തുക.
ഒപ്പം ആലപ്പുഴ, ആര്യാട് നെടുമുടി എന്നിവിടങ്ങളില്‍ നിന്നു പോലും എത്തുന്ന
കുട്ടികളും. പമ്പ കടക്കാന്‍ സ്കൂള്‍വക ബോട്ടുമുണ്ട്ഗുരുദേവന്‍. രഞ്ജിത്തിന്
സ്വന്തമായി ഒരു യമഹ വള്ളം ഉള്ളതുകൊണ്ടു പലതും രക്ഷപ്പെടുത്താന്‍
കഴിഞ്ഞു.എന്നിട്ടും സ്കൂള്‍ തുറന്നു മാസം ഒന്നായിട്ടും നനഞ്ഞു കുതിര്‍ന്ന
പുസ്തകങ്ങള്‍ നിരത്തിയിട്ടിരിക്കുന്നത് കണ്ടു..
ഒട്ടേറെ റിക്കാര്‍ഡുകള്‍ നേടിയ വിദ്യാലയമാണ് സംസ്ഥാന സ്കൂള്‍
കലോത്സവങ്ങളിലുംആലപ്പുഴ നെഹ്‌റു ട്രോഫി ജലമേളയോടനുബന്ധിച്ചുള്ള
മത്സരങ്ങളിലും വഞ്ചിപ്പാട്ടിനു തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടുന്നത്
ഹൈസ്കൂള്‍ വിഭാഗമാണ്. ഹയര്‍ സെക്കണ്ടറിയിലെ സ്കൗട് ഗൈഡ് ടീമുകള്‍
സ്‌റ്റേറ്റില്‍ ഒന്നാമതെത്തി ചീഫ് മിനിസ്‌റ്റേഴ്‌സ് ഷീല്‍ഡും സമ്പാദിച്ചു
സ്കൂളില്‍ വഞ്ചിതുഴയല്‍ എന്ന കനോയിങ്കായാക്കിങ്ങിനു ഒരു ഡിവിഷന്‍
ഉണ്ടായിരുന്നത് അടുത്തയിടെ കൊല്ലത്തേക്ക് മാറ്റി.നീന്തലിനു സ്വര്‍ണം നേടിയ
കുട്ടനാട്ടുകാരനായ ബേബി ചാക്കോ ആയിരുന്നു കോച്ച്. കായാക്കിങ്ങിനു ഇന്ത്യന്‍
ടീം കോച്ച് ആയി ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനു പോയ ബീന റെജിയും അതേ
ഇനത്തില്‍ നിരവധി സ്വര്ണമെഡലുകള്‍ നേടിയ ബിന്ദു വില്‍സ് രാജും
കൈനകരിക്കാര്‍ തന്നെ.
കായലും പുഴയും തോടും സംഗമിക്കുന്ന കൈനകരിക്കു നീന്തലിലുംവഞ്ചി തുഴയലിലും
ശോഭിക്കാന്‍ ആവുമെന്ന് തെളിയിച്ചിട്ടുണ്ട്. നീന്തലിന്റെ മികവില്‍ 1988ല്‍
ഒരേദിവസം ജിവി രാജ അവാര്‍ഡ് നേടിയ തോമസ് ചാവറയും ജോസഫ് ചാവറയും
നാട്ടുകാരാണ്. ആലപ്പുഴയില്‍ അക്വാട്ടിക് അസോസിയേഷന്‍ ഇല്ലാതിരുന്നതു
നീന്തലിന്റെ വളര്‍ച്ചക്ക് വിഘാതമായെന്നു 28 വര്ഷം കൈനകരി സെന്റ് മേരിസ്
ഹൈസ്കൂളില്‍ കായികാധ്യാപ
കനായിരുന്ന അവരുടെ അമ്മാവന്‍ കുഞ്ചമ്മ ചാവറ (69 ) പരിഭവിക്കുന്നു. ജോസഫ് ചാവറയുടെ ഗുരുകൂടിയാണ് അദ്ദേഹം.
ഏതായാലും ആ കുറവ് പരിഹരിക്കപ്പെട്ടിരിക്കുന്നു. ആലപ്പുഴ ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുതിയ സെക്രട്ടറി കൈനകരിയിലെ അജയകുമാറാണ്.
സ്കൂളിന്റെ ഗേറ്റിനോട് ചേര്‍ന്ന പൊന്നപ്പന്റെ കൊച്ചു ചായക്കടയില്‍
കുട്ടമംഗലം വാര്‍ഡുകാരിയായ മഞ്ജുവിനെ കണ്ടു മുട്ടി. ആലപ്പുഴയില്‍
ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന സുദിമോന്റെ ഭാര്യ. പ്രളയത്തില്‍ തങ്ങളുടെ
വീട് ( ഒറ്റമുറിഷെഡ്) മുങ്ങിത്താണു പോയതായി മഞ്ജു പറഞ്ഞു. കുട്ടികളുമായി
കായലിനക്കരെ മുഹമ്മയില്‍ 'അമ്മ വീട്ടില്‍ ആയിരുന്നു. ഇന്‍ഡോനേഷ്യയിലേതു
പോലെ തൂണുകള്‍ കെട്ടി അവയ്ക്കു മുകളില്‍ മുറികള്‍ പണിഞ്ഞാലേ പ്രളയത്തെ
നേരിടാനാവൂ എന്നാണ് മഞ്ജുവിന്റെ പക്ഷം.
എങ്ങനെ കിട്ടി ഈ ആശയം? ചേര്‍ത്തല കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം രണ്ടു
വര്‍ഷം ആന്ധ്രയില്‍ സ്കൂള്‍ അധ്യാപിക ആയിരുന്നു. അക്കാലത്ത് ഹിന്ദു
പത്രത്തില്‍ ഇക്കാര്യം വായിച്ചത് മഞ്ജു ഓര്‍ക്കുന്നു. എസ്‌ഐ സെലക്ഷന്‍
കിട്ടിയതാണ്. പക്ഷേ നിയമനം കിട്ടും മുമ്പേ ലിസ്റ്റ് കാലഹരണപ്പെട്ടു.
കുട്ടികള്‍ രണ്ടിനെയും (നിരഞ്ജന്‍ (11 ), നീരജ് (5 ) കൈനകരി സെന്റ്
മേരീസില്‍ ആക്കിയിട്ടു ജോലി അന്വേഷിച്ച് ആലപ്പുഴ വാടക വീട്ടിലാണ് ഇപ്പോള്‍
കുട്ടികളെ രാവിലെ ബോട്ടില്‍ കയറ്റി വിടും.
പൈതൃകമായി ലഭിച്ച എട്ടേകാല്‍ സെന്റ് സ്ഥലമുണ്ട്. അവിടെ തൂണുകള്‍ ഉയര്‍ത്തി
കെട്ടുന്ന ഒരു വീടാണ് അവരുടെ സ്വപനം. ഐടിഐയില്‍ വെല്‍ഡിങ്ങും
ഇലക്ട്രിക്കലും സിവിലും പഠിച്ച സുധി മെറ്റല്‍ ഫാബ്രിക്കേഷന്‍ പണി
ചെയ്യുന്നു. വീട് വയ്ക്കാന്‍ പക്ഷെ പണം വേണ്ടേ? അത്യാവശ്യമുള്ള ഒരു ബൈക്ക്
പോലും വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. നിസ്സഹായയായി ആകാശത്തേക്ക് കൈ
ഉയര്‍ത്തുമ്പോഴും മഞ്ജുവിന്റെ മുഖത്ത് മായാതെ നില്കുന്നു
കുട്ടനാട്ടുകാര്‍ക്കു തനതായുള്ള പ്രതീക്ഷയുടെ പ്രകാശം.