Image

മകള്‍ ഉണര്‍ന്നു,സവാദിനെ വെട്ടിമുറിക്കാനുളള പദ്ധതി ഉപേക്ഷിച്ചു

Published on 09 October, 2018
മകള്‍ ഉണര്‍ന്നു,സവാദിനെ വെട്ടിമുറിക്കാനുളള പദ്ധതി ഉപേക്ഷിച്ചു


മലപ്പുറം: താനൂരില്‍ മത്സ്യത്തൊഴിലാളി സവാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. മകള്‍ക്കൊപ്പം വരാന്തയില്‍ കിടന്ന്‌ ഉറങ്ങുകയായിരുന്ന സവാദിന്റെ തലയില്‍ പ്രതിയും സവാദിന്റെ ഭാര്യയുടെ കാമുകനുമായ ബഷീര്‍ മരകഷണം കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ മകള്‍ ശബ്ദം കേട്ട്‌ ഉണര്‍ന്നതുമൂലം സവാദിനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ഉപേക്ഷിക്കാനുളള പദ്ധതി വേണ്ടെന്നുവച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു.

ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയപ്പോള്‍ മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി. വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ്‌ ആക്രമണം ആസൂത്രണം ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന്‌ ശേഷമാണ്‌ കൊലപാതകത്തിന്‌ പദ്ധതി ഇട്ടത്‌. എന്നാല്‍ മകള്‍ ഉണര്‍ന്നതാണ്‌ പദ്ധതി പൊളിയാന്‍ കാരണമായത്‌.

സവാദിനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. മുഖ്യ പ്രതി ബഷീര്‍ താനൂര്‍ സി.ഐക്കു മുന്‍പില്‍ കീഴടങ്ങി. നാലു വര്‍ഷമായി സവാദിന്റെ ഭാര്യയും പ്രതി ബഷീറും പ്രണയത്തിലായിരുന്നു.ഇവര്‍ ഒരുമിച്ച്‌ ജീവിക്കുന്നതിന്‌ സവാദ്‌ തടസമായതോടെയാണ്‌ കൊല്ലാന്‍ പദ്ധതിയിട്ടത്‌.

മൂന്ന്‌ മാസം മുമ്‌ബ്‌ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സവാദ്‌ ഇത്‌ കഴിച്ചില്ല. പിന്നീട്‌ മറ്റൊരു ദിവസം രാത്രിയില്‍ കൊല നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു. പിന്നീടാണ്‌ കൃത്യമായ ആസൂത്രണത്തോടെ കൊല നടത്താന്‍ ബഷീര്‍ രണ്ടു ദിവസത്തെ അവധിക്ക്‌ വിദേശത്തു നിന്ന്‌ എത്തിയത്‌. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൃത്യം നടത്തിയതിനു ശേഷം സവാദിനെ കാണാനില്ലെന്ന്‌ കാണിച്ച്‌ പൊലിസില്‍ പരാതി നല്‍കാനും പദ്ധതിയിട്ടിരുന്നു.

മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷമാണ്‌ മരണം ഉറപ്പാക്കാന്‍ ഭാര്യ സൗജത്ത്‌ സവാദിന്റെ കഴുത്ത്‌ പാതി മുറിച്ചത്‌. കൊലപാതകത്തിന്‌ ശേഷം വിദേശത്തേക്ക്‌ കടന്ന ബഷീര്‍ കഴിഞ്ഞദിവസം താനൂര്‍ സി.ഐക്കു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക