Image

1,848 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍

Published on 09 October, 2018
  1,848 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍

സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 6,661 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നും 1,848 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണെന്നും അവലോകന യോഗം. ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 1,848 പേരാണ്‌ ക്യാമ്പുകളിലുളളത്‌. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക്‌ വിതരണം ചെയ്‌തു. പ്രളയത്തില്‍ വൈദ്യുതിനിലയങ്ങള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകരാറുകള്‍ എല്ലാം പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകളാണ്‌ പൂര്‍ണമായും തകര്‍ന്നത്‌.

2.21 ലക്ഷം വീടുകള്‍ക്ക്‌ ഭാഗികമായി തകരാര്‍ പറ്റി. ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ വിശദീകരിച്ചു.
തകര്‍ന്ന വീടുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും വേഗം പൂര്‍ത്തിയാക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ക്രൗഡ്‌ ഫണ്ടിംഗ്‌ പരമാവധി പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രി മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. ക്രൗഡ്‌ ഫണ്ടിംഗിനുളള ഇന്റര്‍നെറ്റ്‌ പോര്‍ട്ടല്‍ തയ്യാറായിട്ടുണ്ട്‌.

ഈ പോര്‍ട്ടലിലേക്ക്‌ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അവര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നല്‍കണമെന്ന്‌ തീരുമാനിച്ചു. കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ കൃഷിയുടെ ഉത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന്‌ കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്‌പയ്‌ക്ക്‌ 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്‌. 11,618 അപേക്ഷകള്‍ ബാങ്കുകള്‍ക്ക്‌ സമര്‍പ്പിച്ചു. 7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്‌. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. ഇതിലധികവും വായ്‌പ നല്‍കിയത്‌ സഹകരണ ബാങ്കുകളാണ്‌.

ജീവിതോപാധി കണ്ടെത്തുന്നതിന്‌ ആസൂത്രണ ബോര്‍ഡ്‌ വിവിധ പാക്കേജുകള്‍ തയ്യാറാക്കുന്നുണ്ടെന്ന്‌ വൈസ്‌ ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. നവംബര്‍ ഒന്നിനും രണ്ടിനും ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലൈവ്‌ ലി ഹുഡ്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നുണ്ട്‌.

പ്രളയത്തില്‍ 3,600 ഓളം കറവപശുക്കള്‍ ചത്തുപോയിട്ടുണ്ട്‌. പകരം പശുവിനെ വാങ്ങുന്നതിന്‌ സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും. ബാക്കി തുക ഗുണഭോക്താവ്‌ കണ്ടെത്തണം. ആവശ്യമുളളവര്‍ക്ക്‌ വായ്‌പ ലഭ്യമാക്കാനും സഹായിക്കും.
പ്രളയത്തില്‍ 114 അംഗനവാടികള്‍ പൂര്‍ണമായും ആയിരത്തോളം അംഗനവാടികള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്‌. ഇവ പുനര്‍നിര്‍മ്മിക്കാന്‍ 90 കോടി രൂപയാണ്‌ ഏകദേശം ചെലവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക