Image

പിതാവിനെയും മാതാവിനെയും സഹോദരിയെയും കുത്തിക്കൊന്ന പതിനെട്ടുകാരന്‍ പിടിയില്‍

Published on 11 October, 2018
പിതാവിനെയും മാതാവിനെയും സഹോദരിയെയും കുത്തിക്കൊന്ന പതിനെട്ടുകാരന്‍ പിടിയില്‍


ഡല്‍ഹിയില്‍ പിതാവിനെയും മാതാവിനെയും സഹോദരിയെയും കുത്തിക്കൊന്നത്‌ മകന്‍ തന്നെയാണെന്ന്‌ പൊലീസ്‌. വസന്ത്‌ കുഞ്ചില്‍ നടന്ന സംഭവത്തില്‍ മിഥിലേഷ്‌ വര്‍മ്മ (45), ഭാര്യ സിയ ദേവി(40), മകള്‍ നേഹ വര്‍മ്മ (15) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്‌. ഇവരുടെ പതിനെട്ടുകാരന്‍ മകന്‍ സുരാജ്‌ വര്‍മ്മ ആണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സംഭവം നടന്നത്‌. പട്ടം പറത്താന്‍ പുറത്തേക്ക്‌ പോകുന്നതിന്‌ വീട്ടുകാര്‍ എതിര്‍ത്തതാണ്‌ സൂരജിനെ കൃത്യത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസ്‌ നിഗമനം. സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങിനെ:

പഠനത്തില്‍ ശ്രദ്ധിക്കാതെ പട്ടം പറത്താന്‍ പോകുന്നതിന്‌ സൂരജിനെ മാതാപിതാക്കള്‍ എതിര്‍ത്തു. തുടര്‍ന്ന്‌ ദേഷ്യത്തിലായ സൂരജ്‌ ഇവരോട്‌ കയര്‍ക്കുകയും തുടര്‍ന്ന്‌ കത്തിയെടുത്ത്‌ ഭീഷണി മുഴക്കുകയും ചെയ്‌തു. എന്നാല്‍, ഇത്‌കാര്യമാക്കാതിരുന്ന പിതാവിനെതിരെ സൂരജ്‌ തിരിയുകയായിരുന്നു.

ഇത്‌ തടയാന്‍ വന്ന അമ്മയെയും കത്തി കൊണ്ട്‌ സൂരജ്‌ കുത്തി. അതിനു ശേഷം സഹോദരി കിടക്കുന്ന മുറിയിലെത്തി വിളിച്ചുണര്‍ത്തി കുത്തുകയായിരുന്നു.  വയറിലും നെഞ്ചിലുമായി എട്ടോളം കുത്തുകളേറ്റ നിലയിലാണ്‌ പിതാവിനെ കണ്ടെത്തിയത്‌. അതേസമയം, മാതാവിന്‌ ഏഴോളം കുത്തുകളേറ്റിട്ടുണ്ട്‌.

കൊലപാതക ശേഷം കൈയില്‍ സ്വയം മുറിവുണ്ടാക്കി. പിന്നീട്‌ ബാല്‍ക്കണിയില്‍ കയറി നിലവിളിച്ച്‌ അയല്‍വാസികളെ കൂട്ടുകയായിരുന്നു. രണ്ട്‌ ആളുകള്‍ വീട്ടിലേക്ക്‌ ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ്‌ സുരാജ്‌ പറഞ്ഞിരുന്നത്‌.

എന്നാല്‍ വീടിന്റെ വാതില്‍ അകത്തു നിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെത്തിയപ്പോള്‍ സുരാജ്‌ തന്നെയാണ്‌ വാതില്‍ തുറന്നുകൊടുത്തത്‌. താന്‍ മരിച്ചതു പോലെ കിടന്നതിനാലാണ്‌ തന്നെ അക്രമികള്‍ വെറുതെ വിട്ടതെന്നും സുരാജ്‌ പറഞ്ഞിരുന്നു.

എന്നാല്‍ അകത്തു നിന്ന്‌ പൂട്ടിയ വാതിലിനുള്ളിലൂടെ അക്രമികള്‍ കടന്നതെങ്ങനെ എന്ന്‌ പൊലീസിനോട്‌ വിശദീകരിക്കാന്‍ കഴിയാതെ സുരാജ്‌ കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന്‌ മോശമായ പെരുമാറ്റമായിരുന്നു നേരിടേണ്ടി വന്നതെന്നും അതില്‍ പ്രകോപിതനായാണ്‌ കുറ്റകൃത്യം നടത്തിയതെന്നും സുരാജ്‌ പൊലീസിനോട്‌ പറഞ്ഞു.

ഗുഡ്‌ഗാവിലെ കോളജില്‍ സിവില്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുകയാണ്‌ സുരാജ്‌. ആദ്യം ആത്മഹത്യചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പിന്നീട്‌ രക്ഷിതാക്കളെയാണ്‌ ശിക്ഷിക്കേണ്ടതെന്ന്‌ തീരുമാനിക്കുകയായിരുന്നെന്നും സുരാജ്‌ പറഞ്ഞതായി പൊലീസ്‌ വ്യക്തമാക്കി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക