Image

വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ച പെണ്‍കുട്ടി പീഡനത്തിനിരയായില്ല; വിശദീകരണവുമായി രേവതി

Published on 14 October, 2018
വാര്‍ത്താസമ്മേളനത്തില്‍  സൂചിപ്പിച്ച പെണ്‍കുട്ടി പീഡനത്തിനിരയായില്ല; വിശദീകരണവുമായി രേവതി


കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ നേരെയുണ്ടായ അതിക്രമത്തില്‍ വിശദീകരണവുമായി നടിയും ഡബ്ല്യൂസിസി അംഗവുമായ രേവതി. ഡബ്ല്യൂസിസി അംഗങ്ങള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന്‌ ഇരയായ വിവരം രേവതി വെളിപ്പെടുത്തിയത്‌.

17 വയസായ ഒരു പെണ്‍കുട്ടി എന്‍റെ വാതിലില്‍ വന്ന്‌ 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ടായതായാണ്‌ വാര്‍ത്താസമ്മേളനത്തില്‍ രേവതി സൂചിപ്പിച്ചത്‌.

സംഭവം വിവാദമായതോടെയാണ്‌ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിശദീകരണവുമായി താരം വാര്‍ത്താക്കുറിപ്പ്‌ പുറത്തിറക്കിയത്‌. 25 വര്‍ഷം മുമ്പ്‌ നടന്ന സംഭവമാണ്‌ താന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതെന്ന്‌ രേവതി വ്യക്തമാക്കി.

എന്നാല്‍ ഇത്‌ ഒന്നര വര്‍ഷം മുന്‍പ്‌ നടന്ന സംഭവമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. ഇത്‌ തെറ്റാണെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേക്കുറിച്ച്‌ തുറന്ന്‌ പറയാന്‍ ധൈര്യമില്ലാതിരുന്നതിനാലാണ്‌ പറയാഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

17 വയസ്സുള്ള പെണ്‍കുട്ടി രാത്രി 11.30 തോടെ തന്‍റെ വാതിക്കല്‍ മുട്ടിവിളിക്കുകയിരുന്നു. തന്‍റെ മുറി തുറക്കാന്‍ ആരോ ആവശ്യപ്പെട്ടെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. ഭയപ്പെട്ട പെണ്‍കുട്ടിയെ അന്ന്‌ രാത്രി മുഴുവന്‍ തന്‍റെ മുറിയില്‍ താമസിപ്പിച്ചു. പെണ്‍കുട്ടിക്ക്‌ നേരെ ലൈ0ഗീകവും ശാരിരികവുമായ അതിക്രമമുണ്ടായിട്ടില്ല.- രേവതി പറയുന്നു

രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്‌ജലി മേനോന്‍, അര്‍ച്ചന പത്മിനി, ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന സംഭവം രേവതി വെളിപ്പെടുത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക