Image

ക്രിമിനല്‍ സംഘങ്ങളെ ഇറക്കി ശബരിമലയെ ആര്‍.എസ്‌.എസ്‌ കലാപഭൂമിയാക്കുന്നു: പിണറായി

Published on 18 October, 2018
ക്രിമിനല്‍ സംഘങ്ങളെ ഇറക്കി ശബരിമലയെ ആര്‍.എസ്‌.എസ്‌ കലാപഭൂമിയാക്കുന്നു: പിണറായി


തിരുവനന്തപുരം: ക്രിമിനല്‍ സംഘങ്ങളെ ഇറക്കി ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്‌.എസ്‌ ശ്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ജാതി - മത വിഭാഗത്തിലുള്ളവര്‍ക്കും ഒരുപോലെ ദര്‍ശനം നടത്താന്‍ കഴിയുന്നതില്‍ അസഹിഷ്‌ണുതയുള്ളവരാണ്‌ ആര്‍.എസ്‌.എസെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു.

എല്ലാ ജാതി - മത വിഭാഗങ്ങളിലുംപെട്ടവര്‍ക്ക്‌ ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്ന ഇടമാണ്‌ ശബരിമല. ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത്‌ അതിനെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ്‌ ആര്‍.എസ്‌.എസ്‌ നടത്തുന്നത്‌.

വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍, മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക്‌ ശബരിമലയില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക്‌ തുടങ്ങിയവ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.

ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ശബരിമലയെ തകര്‍ക്കാനുള്ള ഇപ്പോഴത്തെ ആര്‍.എസ്‌.എസ്‌ നീക്കങ്ങളെയും കാണേണ്ടത്‌. വിശ്വാസികളുടെ യാത്രയ്‌ക്ക്‌ തടസമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലയ്‌ക്ക്‌ തന്നെ എതിരാണ്‌.

സവര്‍ണജാതി ഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അവിടേക്ക്‌ ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ്‌ ഇപ്പോഴത്തെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക