Image

പെണ്ണ്: വേദപുസ്തകത്തിലെ ഒരദ്ധ്യായം

Published on 05 April, 2012
പെണ്ണ്:  വേദപുസ്തകത്തിലെ ഒരദ്ധ്യായം
മാഗി
ഉംബര്‍ട്ടോ എക്കോയുടെ നെയിം ഓഫ് ദി റോസ് എന്ന നോവല്‍ വ്യത്യസ്ഥമായൊരു വായനാനുഭവമാണ് എനിക്ക് തരുന്നത്. എന്റെ ധിഷണയ്ക്ക് അതീതമായ വിജ്ഞാനവൈഭവം കൊണ്ട് പരിധികളില്ലാതെ ഈ പുസ്തകം എന്നെ അതിശയിപ്പിക്കുന്നു. ഇറ്റാലിയനില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള പരിഭാഷയാണെങ്കില്‍ കൂടി ഭാഷയുടെ ഔന്നത്യവും സ്വാഭാവികമായ ഒഴുക്കും എന്നെ ആനന്ദിപ്പിച്ചു. എല്ലാറ്റിനുമുപരി എഴുത്തുകാരന്റെ ജീവിതദര്‍ശനത്തിന്റെയും കാഴ്ചപ്പാടുകളുടെയും ആഴവും വെണ്‍മയും എന്നെ അളവുകളില്ലാതെ ഹര്‍ഷോദയാക്കി. ഓരത്ത് കൂടിയുള്ള മുറിഞ്ഞ് മുറിഞ്ഞുള്ള ഈ വായന ഏറെക്കുറെ ശ്യൂനമാണെന്നും ശാന്തതയിലും സ്വസ്ഥതയിലും ഇതിന്റെ അലകളില്‍ കൂടിയും ചുഴികളില്‍ കൂടിയും അകം കാട്ടിത്തരുന്ന അടിത്തട്ടോളം ഏറെ ദൂരം നീന്തി. കഥയിലെ പ്രത്യേക സന്ദര്‍ഭത്തിലൂടെയും കഥാപാത്രത്തിന്റെ ചിന്തകളിലൂടെയും എന്റെ മനസ്സും കടന്നുപോകവേ, അപൂര്‍വ്വചാരുതയുള്ളൊരു ചിത്രശലഭം അരുമയോടെ, താനേ വന്നെന്റെ നെറ്റിത്തടത്തില്‍ ചായവേ ഹൃദയവിചാരങ്ങളെ ചൊരിയാതെങ്ങനെ?

അഡ്‌സോ എന്ന യുവസന്യാസി തീര്‍ത്തും അവിചാരിതവും പ്രലോഭനീയവുമായൊരു നിമിഷത്തില്‍ നോവിസ് എന്ന കഥാപാത്രം പ്രപഞ്ച ഭാഗധേയത്തിന് കീഴ്‌പ്പെട്ട് ഒരു സ്ത്രീയെ അവളുടെ ഉടലിലൂടെ ആദ്യമായി അിറയുകയാണ്. പിന്നാട് താന്‍ കടന്നുപോവേണ്ടിവന്ന നൈമിഷികമായ ആനന്ദത്തിന്റെ മാതൃകളെയോര്‍ത്ത് ആത്മനിന്ദപ്പെടുന്നുവെങ്കിലും വിവേകത്തിന്റെയും കൃപയുടെയും കരുത്തില്‍ ശരിയുടേയും തെറ്റിന്റെയും കുരുക്കില്‍ വീഴാതെ രണ്ട് ശരികള്‍ക്കിടയില്‍ നിന്നു ആത്യന്തികമായി ചില ദര്‍ശനങ്ങളിലേയ്ക്ക് അയാള്‍ ഉയര്‍ത്തെണീക്കുന്നു. ജീവിതത്തിനു മീതെ മനുഷ്യര്‍ വരച്ചിടുന്ന ചില ശരി തെറ്റുകള്‍ എത്രയോ ഭോഷത്തരമെന്നും സാഹചര്യങ്ങള്‍ക്കും മനസ്സിനും മേല്‍ തീരെ നിയന്ത്രണമില്ലാത്ത വിധം മനുഷ്യര്‍ നിസ്സാരനെന്നും ജ്ഞാനിയായ എഴുത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് ഹേതുവാകുന്ന വീഞ്ഞില്‍ കുംഭമെന്നും പ്രലോഭത്തിന്റെ ഉടല്‍ രൂപമെന്നും വ്യാഖ്യാനിക്കപ്പെടുന്ന സ്ത്രീയെ മനോഹരമായ വര്‍ണ്ണങ്ങളിലൂടെ അദ്ദേഹം ഈ പുസ്തകത്തില്‍ അയാളപ്പെടുത്തുന്നു. ഭാവോന്മാദത്തിന്റെ നിമിഷങ്ങളുടെ ഭാരത്തില്‍ നിന്ന് അഡ്‌സോ തന്നെത്തന്നെ മോചിപ്പിക്കുന്ന പ്രപഞ്ച വസ്തുക്കളിലൊക്കെയും സ്ത്രീയുടെ ആത്മാവിനെ ദര്‍ശിച്ചുകൊണ്ടാണ്. ദൈവിക വെളിപാടായ പ്രപഞ്ചകല്പനയില്‍ സ്ത്രീയുടെ കുലീന പങ്കിനെ ഉദ്‌ഘോഷിക്കുന്നുണ്ടയാള്‍.

ജീവജാലങ്ങളിലൊക്കെയും പ്രതിഫലിക്കുന്ന സ്ത്രീയെ സ്ത്രീത്വത്തെ അയാള്‍ ഹൃദയനൈര്‍മ്യലത്തോടെ തിരിച്ചറിയുന്നു. ഒപ്പം ശരീരത്തിന്റെ ബലഹീനതകളെ തന്റെ ശക്തിയും വെളിച്ചവുമാക്കി മാറ്റുന്ന ബോധ്യങ്ങളിലേയ്ക്കും അയാള്‍ കണ്ണുതുറക്കുന്നു. സ്ത്രീശരീരത്തോട് തോന്നുന്ന ആസക്തിയില്‍ നിന്ന് തന്നെത്തന്നെ അയാള്‍ മോചിപ്പിക്കുന്നത്, അവളെ ദൈവീകസ്പന്ദനം തുടിക്കുന്ന അപൂര്‍വ്വസൃഷ്ടിയായി കണ്ടുകൊണ്ടാണ്. നിയതിയുടെ സ്വാഭാവികനിയമമായ ഈ ആസ്‌കതികളെ ക്രമപ്പെടുത്തേണ്ടത് തന്നിലെ ഊര്‍ജ്ജത്തെ പ്രപഞ്ചത്തിലേയും പ്രാപഞ്ചിക വസ്തുക്കളിലേയും ഈശ്വരതേജസ്സിനെ ഉള്‍ക്കൊണ്ട് അവയെ ആശ്‌ളേഷിച്ചുകൊണ്ടാവണം എന്ന അവബോധത്തിലും സ്ത്രീയും അവളിലൂടെ പ്രപഞ്ചവും അയാള്‍ക്ക് ഈശ്വരന്റെ വെളിപാട് പുസ്തമായ് മാറുന്നു. ആത്മാവിന്റെ ആനന്ദകരമായ ഈ ഉള്‍ക്കാഴ്ചയില്‍ അയാളുടെ ഭയം ഘനമൊഴിഞ്ഞ് ലാഘവപ്പെടുന്നു. മനുഷ്യന്റെ തലതിരിഞ്ഞ ജ്ഞാനത്തില്‍ മലിനപ്പെടാത്ത ജീവജാലങ്ങളുടെ മനോഹാരിതയില്‍ അയാളുടെ ആത്മാവ് ഉത്തമാവുന്നു. ചെറുകാറ്റിലുലയുന്ന ഇലകളിലും ചില്ലകളിലും ആട്ടിന്‍പറ്റങ്ങളിലും പുഴുവിലും പൂക്കളിലും മനുഷ്യരിലുമൊക്കെ സ്ഫുരിക്കുന്ന ദൈവീകലഹരിയിലയാള്‍ സ്വയം മറന്ന് പ്രശാന്തതയോടെ പ്രകൃതിയുടെ അംശമായി മാറുന്നു.

എന്റെ വാക്കുകള്‍ക്കോ വരച്ചിടാനാവാത്ത ആകാശങ്ങളുള്ള എക്കോയുടെ അഡ്‌സോ എന്ന കഥാപാത്രത്തിന്റെ ചിന്തകളിലൂടെ എന്റെ ഹൃദയവും കടന്നുപോകവേ എന്നിലെ സ്ത്രീ പ്രപഞ്ചത്തോടും മനുഷ്യനോടുമുള്ള അളവറ്റ വാത്സല്യത്താല്‍ വെണ്‍മയാല്‍ന്നലിയുന്നു. സ്‌ത്രൈണതയുടെ ജീവജലപ്രവാഹം ഒരു ഉരുള്‍പൊട്ടലിലെന്നോണം തരംഗങ്ങളായി എന്നില്‍ നിന്ന് പ്രവഹിക്കുന്നു. മനുഷ്യനിലൊക്കെയുമുള്ള അലിവും ആര്‍ദ്രവുമായ ഹൃദയാവസ്ഥയാണ് ദൈവികതയും സ്‌ത്രൈണതയെന്നും അത് സ്ത്രീയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു.

സ്ത്രീ ഉയിര് ഉറവിടുന്ന മണ്ണിലായതിനാല്‍, പ്രകൃതിയായതിനാല്‍ അവളില്‍ ദൈവികത ഗാഢവും അന്തര്‍ലീനവുമാണ്. അവളുടെ സ്‌നേഹവിനിമയങ്ങളുടെ സാധ്യതകള്‍ പ്രപഞ്ചം പോലെ വിശാലവും വൈവിധ്യം നിറഞ്ഞതും. അവളത്രേ സൃഷ്ടിക്കും സ്ഥിതിക്കും പ്രാപ്തയായവള്‍. ആദമെന്നും ഉത്തമസൃഷ്ടിയുള്ള ഭംഗിയില്‍ ഊറ്റംകൊണ്ട് ആ നിര്‍വൃതിയുടെ പൂര്‍ണ്ണതയില്‍ അവനോടുള്ള വാത്സല്യത്തിന്റെ പാരമ്യത്തില്‍ പുരുഷന്റെ മാംസത്തില്‍ നിന്ന് ഉരുവാക്കപ്പെട്ടവര്‍. തോന്നുന്നു, പരിപൂര്‍ണ്ണ സ്‌നേഹത്തിന്റെയും അതില്‍ നിന്നുളവായ സര്‍ഗ്ഗാത്മകതയുടെയും നിറവില്‍ പറുദീസായുടെയും ആദിമവിശുദ്ധിയില്‍ ദൈവം തന്റെ ഹൃദയം ചേര്‍ത്ത് മെനഞ്ഞെടുത്തതിനാലാവണം അവളുടെ ശരീരവും കവിതപോലെ ഇത്ര മനോഹരമായിരിക്കുന്നതെന്ന്. തന്റെ ഞരമ്പുകളിലൊഴുകുന്ന പാല്‍ പുഴകളെയും തന്നിലെ ദൈവസ്പര്‍ശത്തിന്റെ തുടിപ്പുകളെയും ആദരവോടും വിസ്മയത്തോടും കൂടെ അവര്‍ക്കും കാണാനായെങ്കില്‍ സ്ത്രീയുടെ ഉടലിലും ഉയിരിലും മിടിക്കുന്ന ഈശ്വരതേജസ്സിനെ തിരിച്ചറിയാന്‍ മാത്രം നമ്മുടെ ഹൃദയങ്ങള്‍ പ്രകാശിച്ചിരുന്നെങ്കില്‍. അങ്ങനെ മിഴികളില്‍ തിളങ്ങുന്ന സ്‌നേഹത്തിന്റെയും ആദരവിന്റെയും കിരണങ്ങളില്‍ അവര്‍ ഹൃദയസുതാര്യതയിലേയ്ക്കും വെണ്‍മയിലേയ്ക്കും തിരികെ വരട്ടെ.

ക്രിസ്തുമിഴികളിലേയും മൊഴികളിലേയും മൃദുലതയിലും സ്വാതന്ത്ര്യത്തിലുമാണ് സാധുക്കളായ കുറെ സ്ത്രീകള്‍ തങ്ങളുടെ കൊക്കൂണുകളെ ഭേദിച്ച് സത്യത്തിന്റെയും നിര്‍ഭയത്തിന്റെയും ചിറകുകളില്‍ പറന്നു തുടങ്ങിയത്. അതുകൊണ്ടാവണം അപ്പൂപ്പന്‍താടിയോളം കനം കുറഞ്ഞ വിശുദ്ധമായ മനസ്സുള്ള ക്രിസ്തുവെന്ന ഉത്തമപുരുഷനോട് കുസൃതി കണക്കൊരു പ്രണയമെനിക്ക് തോന്നുന്നത്. എപ്പോഴെങ്കിലും പെണ്ണിന്റെ സ്‌നേഹത്തിന്റെ മിഴിവില്‍ സമാധാനത്തിലും സ്വസ്ഥതയിലും അിറയുക, ചില നേരങ്ങളില്‍ അവര്‍ ദൈവമായ് രൂപാന്തരപ്പെടുമെന്നും രൂപാന്തരപ്പെടുത്തുമെന്നും. അവളുടെ ഉടല്‍ വടിവുകളുടേയും വശ്യതയുടെയും വേദത്തെ പുതിയ അര്‍ത്ഥത്തില്‍ വായിച്ചെടുക്കേണ്ട കാലമായിരിക്കുന്നു. സ്ത്രീയുടെ കണ്ണുകളില്‍ കരുണയുടെ വെണ്‍ പിറാക്കള്‍ പറക്കുന്നുണ്ടെന്നും അവര്‍ക്കുള്ളില്‍ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ദൈവീക രൂപകല്പനയുടെ ശക്തിയുള്ളൊരു പ്രവാഹമുണ്ടെന്നും നാം പഠിപ്പിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍ കുഞ്ഞുങ്ങളേയും. കാരണം സൃഷ്ടിയുടെ മഹാഗ്രന്ഥത്തിലെ ഒരധ്യായമത്രേ അവര്‍-ചരാചരങ്ങളോടുള്ള പരമമായ ഒരുമയിലേയ്ക്കും ശാന്തിയിലേയ്ക്കും ഉണരാന്‍ പ്രേരിപ്പിക്കുന്ന ഒരദ്ധ്യായം.
പെണ്ണ്:  വേദപുസ്തകത്തിലെ ഒരദ്ധ്യായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക