Image

കെ.സി.ആര്‍.എം നോര്‍ത്ത് അമേരിക്കയുടെ പത്താമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)

Published on 20 October, 2018
കെ.സി.ആര്‍.എം നോര്‍ത്ത് അമേരിക്കയുടെ പത്താമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)
KCRM-North America-യുടെ പത്താമത് ടെലികോണ്‍ഫെറന്‍സ് ഒക്ടോബര്‍ 10, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോര്‍ജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അന്‍പതിലധികം ആള്‍ക്കാര്‍ പങ്കെടുത്ത ആ ടെലികോണ്‍ഫെറന്‍സില്‍ മുപ്പതിലധികംപേര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ഇപ്രാവശ്യത്തെ ചര്‍ച്ചകളില്‍ സ്ത്രീകളും പങ്കെടുത്തു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഡിട്രോയിറ്റില്‍ നിന്നുമുള്ള ശ്രീ ജയിംസ് ഐസക് കുരീക്കാട്ടില്‍ "ഫ്രാങ്കോ മെത്രാന്‍ പ്രശ്!നവും ഭാരത കത്തോലിക്കാസഭയും ഒരു അവലോകനം" എന്ന വിഷയം അവതരിപ്പിച്ചു.

ചര്‍ച്ചാവിഷയത്തിലെ താരങ്ങളായ കന്ന്യാസ്ത്രിയെയോ ഫ്രാങ്കോയെയോ കുറ്റവിചാരണ നടത്തുകയല്ല ഈ സംവാദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അത് പോലീസിന്‍റെയും കോടതിയുടെയും ചുമതലയാണെന്നും, എന്നാല്‍ പുരോഹിത ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ ചുറ്റുപാടില്‍ അതിനെ യാഥാര്‍ത്ഥ്യബോധത്തോടെയും ഗൗരവതരമായും വിശകലനം ചെയ്യുകയുമാണ് ഈ സമ്മേളനംകൊണ്ട് സാധിതമാകേണ്ടതെന്നും ടെലികോണ്‍ഫെറന്‍സ് സംഘാടകന്‍ ചാക്കോ കളരിക്കല്‍ എല്ലാവരെയും ആദ്യമെതന്നെ ഓര്‍മിപ്പിക്കുകയുണ്ടായി. കൂടാതെ, ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാസഭയെ ഒന്നടങ്കം പിടിച്ചുലച്ച സമകാലിക ഫ്രാങ്കോ/കന്ന്യാസ്ത്രി വിഷയം സഭയെ അനുകൂലമായും പ്രതികൂലമായും എങ്ങനെ ബാധിക്കും എന്ന വിഷയത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ശ്രീ ജയിംസ് കുരീക്കാട്ടിലിന്‍റെ പണ്ഡിതോചിതമായ വിഷയാവതരണത്തില്‍ തന്‍റെ പതിനാറുവര്‍ഷത്തെ അധ്യാപനത്തിന്‍റെ മികവ് പ്രതിഫലിച്ചിരുന്നു. വിഷയത്തിലെ അദ്ദേഹത്തിന്‍റെ അറിവിന്‍റെ സാന്ദ്രതയും അവതരണശൈലിയും ഈ സംഗമത്തില്‍ സംബന്ധിച്ചവര്‍ പുകഴ്ത്തുകയും അത് ഏവരുടെയും മെച്ചപ്പെട്ട സഹകരണത്തിനും കാരണമായി. ഏറെ വിജ്ഞാനപരവും വെളിപ്പെടുത്തലുകളുമടങ്ങിയ വിശകലനം ഈ ചര്‍ച്ചയില്‍ നടന്നു. എന്നാല്‍ ഫ്രാങ്കോ/കന്ന്യാസ്ത്രി സംഭവവും അത് സംബന്ധമായ ചര്‍ച്ചയും ഗഇഞങചഅ യുമായി ഏറെ സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള പ്രേരണ അതില്‍ സംബന്ധിച്ചവര്‍ക്കുണ്ടായിയെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ശ്രീ കുരീക്കാട്ടിലിന്‍റെയും ചര്‍ച്ചയില്‍ പങ്കെടുത്ത നിരവധി ആളുകളുടെയും അഭിപ്രായങ്ങള്‍ ചുരുക്കമായി പ്രതിപാദിക്കട്ടെ.

ക്രിസ്തീയ സഭകളില്‍ പുരോഹിത ലൈംഗിക അതിക്രമങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ദിനേന വര്‍ദ്ധിച്ചുവരുന്നു. അടുത്ത കാലത്ത് എഡ്വിന്‍ ഫിഗറോ (കൊച്ചി), രാജു കൊക്കന്‍ (തൃശൂര്‍), ആരോഗ്യരാജ് (പാലക്കാട്), റോബിന്‍ വടക്കുംചേരി (മാനന്തവാടി), സോണി ആന്‍റണി (തൃശൂര്‍), ജയിംസ് വര്‍ഗീസ് തെക്കേമുറി (ഇരട്ടി), മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍, ഫ്രാങ്കോ മുളക്കല്‍ (ജലന്ധര്‍ മെത്രാന്‍) തുടങ്ങിയ പുരോഹിതര്‍ ലൈംഗിക പീഡനകേസുകളിലും മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ പല മെത്രാന്മാരും ചങ്ങനാശ്ശേരി അതിരൂപതയിലെ ഫാദര്‍ തോമസ് പീലിയാനികലുമെല്ലാം കുറ്റകരമായ സാമ്പത്തിക തിരിമറികളിലും ഏര്‍പ്പെട്ട വിവരം മാധ്യമങ്ങളില്‍കൂടി നാമെല്ലാം അറിഞ്ഞതാണ്.

സകല സൗഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടിനില്‍കുന്ന സഭ (സഭ എന്നാല്‍ സഭാധികാരികള്‍ മാത്രം എന്ന വിവക്ഷ ഇവിടെ) ഒരു കന്ന്യാസ്ത്രി സ്വന്തം മെത്രാനെതിരെ ലൈംഗിക കുറ്റാരോപണത്തിന്‍റെയും അതിനോടനുബന്ധമായ നൂലാമാലകളുടെയും പേരില്‍ ലജ്ജിതമായ സഭ (സഭ എന്നാല്‍ വിശ്വാസികളുടെ കൂട്ടായ്മ എന്ന വിവക്ഷ ഇവിടെ) യായി രൂപാന്തരപ്പെട്ടതില്‍ സമൂഹം ഇന്ന് വിലപിക്കുകയാണ്. സഭയില്‍ ഇന്ന് അനുഭവങ്ങളുടെയും സംഭവങ്ങളുടെയും കഥകളുടെയും കാലമണ്. സിസ്റ്റര്‍ ജസ്മിയുടെ 'ആമേന്‍', സിസ്റ്റര്‍ മേരി ചാണ്ടിയുടെ 'നന്മനിറഞ്ഞവളെ സ്വസ്തി', ഫാദര്‍ ഷിബുവിന്‍റ 'ഒരു വൈദികന്‍റെ ഹൃദയമിതാ' തുടങ്ങിയ പുസ്തകങ്ങള്‍ കന്ന്യാസ്ത്രികളും പുരോഹിതനുമായിരുന്നവരുടെ ലൈംഗിക അനുഭവങ്ങളുടെ വെളിപ്പെടിത്തലുകളാണ്.

വൈദികരുടെ ലൈംഗിക അരാജകത്വം കേരളസഭയില്‍ സമാനതകള്‍ ഇല്ലാതെ വര്‍ദ്ധിക്കുന്നതായി സമീപകാല റിപ്പോര്‍ട്ടുകളില്‍നിന്ന് അറിയാന്‍ സാധിക്കും. പൗരോഹിതര്‍ കന്ന്യാസ്ത്രികളെ ഉപഭോഗവസ്തുവായി കാണുന്ന താണ് പ്രശ്!നം. 'പീഡനസഭ' എന്ന നാണംകെട്ട പേരും ചുമന്ന് സത്യക്രിസ്ത്യാനികള്‍ നടക്കേണ്ട ഗതികേടില്‍ സഭാധികാരികള്‍ സഭയെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. വൈദികരോടുള്ള ബഹുമാനം കുറയുക മാത്രമല്ല അവരെ പുച്ഛത്തോടെ പൊതുജനം നോക്കിക്കാണാന്‍ കാരണമായി. സെക്‌സ്, പണം എന്നീവിഷയങ്ങളില്‍ സഭാധികാരികളിലുള്ള വിശ്വാസം പൊതുജനങ്ങളില്‍ ഇല്ലാതായി. മക്കളെ വൈദിക/കന്ന്യാസ്ത്രി ജീവിതത്തിലേയ്ക്ക് പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ വിസമ്മതിക്കും. അനുസരണ ഉണ്ടായിരുന്ന കുഞ്ഞാടുകള്‍ അധികാരത്തെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സിസ്റ്റര്‍ ലൂസിക്കെതിരെ വയനാട്ടിലെ സെന്‍റ് മേരീസ് ചര്‍ച്ച് കാരക്കാമല ഇടവകവികാരി ഫാദര്‍ സ്റ്റീഫന്‍ കോട്ടക്കല്‍ എടുത്ത തീരുമാനത്തിനെതിരെ ഇടവകാംഗങ്ങള്‍ രോഷാകുലരായ സംഭവം ഒരു ഉദാഹരണം മാത്രം.

പീഡനവിധേയയായ കന്ന്യാസ്ത്രി മേലധികാരികളോട് ഫ്രാങ്കോയുടെ കുറ്റകൃത്യത്തെപ്പറ്റി പരാതിപ്പെട്ടിട്ട് അവര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. അവര്‍ അതിനെ പാപമായി കാണുന്നു. അത് ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്തവനെപ്പോലെതന്നെ കുറ്റം മറച്ചുവെച്ചവരും കുറ്റക്കാരാണ്. പുരോഹിത ലൈംഗിക അതിക്രമങ്ങളെ സഭാധികാരികള്‍ വളരെ ലാഘവത്തോടെയാണ് വീക്ഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ക്ക് ബോധ്യമായിത്തുടങ്ങി. ഇത്തരം വിഷയങ്ങളിലെ ഭാരതസഭയുടെ നിസ്സംഗത തെറ്റാണ്. സഭയിലെ പുഴുക്കുത്തുകളെ പിഴുതുകളഞ്ഞ് സഭയെ ക്രിസ്തുദര്‍ശനത്തില്‍ നവീകരിക്കാന്‍ സഭാധികാരികള്‍ ഇന്നും തയ്യാറല്ല. പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങള്‍ മെത്രാന്മാര്‍ മൂടിവെയ്ക്കും. തെറ്റുകാരനായ വൈദികന് സ്ഥലംമാറ്റം നല്‍കി അന്തരീക്ഷത്തെ വെള്ളയടിച്ച് വെടിപ്പാക്കും. ലൈംഗികവിഷയത്തിലെ ഈ മാനേജ്‌മെന്‍റ്റ് ശൈലി മാറണം. അല്ലാത്തപക്ഷം സഭയുടെ ഭാവി അപകടത്തിലാണെന്നതിന് ഒരു സംശയവുമില്ല. പുരോഹിത ലൈംഗിക വിഷയത്തിന് സഭയ്ക്ക് ഒരു നയവും പ്രോട്ടോക്കോളും അത്യാവശ്യമാണ്. അത് ഇന്ന് സഭയില്‍ ഇല്ല. അതിനുള്ള തെളിവാണ് പീഡിതയായ കന്ന്യാസ്ത്രി സഭയിലെ പല തലങ്ങളിലും പരാതിപ്പെട്ടിട്ടും ദീര്‍ഘമൗനനയം സഭാ മേലാളന്മാര്‍ സ്വീകരിച്ചതും കന്ന്യാസ്ത്രികളെ കൈവിട്ടതും.

പുരോഹിതരും മേല്പട്ടക്കാരും ഭരിക്കാനുള്ളവരല്ലെന്നും ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമുള്ള തിരിച്ചറിവ് സഭാപൗരരില്‍ ഉണ്ടാകാന്‍ ആരംഭിച്ചു. ഇങ്ങനെപോയാല്‍ ശരിയാവില്ലെന്ന് ഫ്രാങ്കോ/കന്ന്യാസ്ത്രി സംഭവം പുരോഹിതരെ പഠിപ്പിച്ചുതുടങ്ങി. യേശുക്രിസ്തുവിന്‍റെ മാര്‍ഗത്തില്‍നിന്നും മാറി പട്ടാളക്കാരന്‍റെ ഭാര്യയെ പ്രാപിച്ച ദാവീദിന്‍റെ മാര്‍ഗം സ്വീകരിച്ചവരെ സഭയ്ക്ക് പുറത്താകുകതന്നെ വേണം. ലൈംഗിക അതിക്രമങ്ങളില്‍ കുറ്റക്കാരായ വൈദികരെ (കൊക്കന്‍, സോണി, ആന്റണി ലാസര്‍ തുടങ്ങിയവര്‍) പൗരോഹിത്യത്തില്‍ തുടറാന്‍ മെത്രാന്മാര്‍ അനുവദിക്കുന്നത് തികഞ്ഞ തെറ്റാണ്. അവരുടെ ഇരകളേയും വിശ്വാസ സമൂഹത്തേയും അപമാനിക്കലാണത്.

ഫ്രാങ്കോ/കന്ന്യാസ്ത്രി വാദവിഷയം ഒരു ക്രിമിനല്‍ വിഷയമാണ്; സഭയെ ആക്രമിക്കലല്ല. വഞ്ചീസ്ക്വയറില്‍ പൊതുജനങ്ങളും കന്ന്യാസ്ത്രികളും നടത്തിയ സമരം സഭയ്‌ക്കെതിരായ സമരമായിരുന്നില്ല. അത് നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ച സര്‍ക്കാരിനോടായിരുന്നു.

എറണാകുളംഅങ്കമാലി അതിരൂപത, കൊല്ലം രൂപത, മാന്തവാടി രൂപത വിവാദ ഭൂമികച്ചവടം, ചങ്ങനാശ്ശേരി അതിരൂപതയിലെ കര്‍ഷക സംരക്ഷണ സമതി തട്ടിപ്പ്, കാഞ്ഞിരപ്പള്ളി രൂപതയിലെ ഇന്‍ഫാം അഴിമതി, ദീപിക വീറ്റുമുടിക്കല്‍, റോബിന്‍ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അവിഹിത ഗര്‍ഭം ഏറ്റെടുക്കാന്‍ വാഗ്ദാനംചെയ്ത പത്തുലക്ഷംരൂപ, ഫ്രാങ്കോ കേസിലെ പത്തേക്കര്‍ സ്ഥലം, മഠം തുടങ്ങിയ സാമ്പത്തിക തിരിമറിഅഴിമതികള്‍ സഭാജീര്‍ണതയുമായി കൂട്ടിവായിക്കേണ്ടതാണ്. സഭാനേതൃത്വത്തിന്‍റെ ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ക്കു കാരണം പണത്തിന്‍റെ തള്ളലാണ്. സഭാനേതൃത്വത്തിന്‍റെ കൊള്ളരുതായ്മകള്‍ക്ക് മുഖ്യകാരണം അനിയന്ത്രിതമായ സാമ്പത്തികമാണ്. അതിന് നിയന്ത്രണം ഉണ്ടാകണം. ചര്‍ച്ച് ആക്റ്റ് നടപ്പില്‍ വരുത്തണം. സഭയില്‍ നിലനില്ക്കുന്ന ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍ യേശുവിന്‍റെ പ്രബോധനങ്ങളില്‍ അധിഷ്ടിതമായി പുനരാവിഷ്ക്കരിക്കപ്പെടണം. സഭയിലെ അധികാരശ്രേണീഘടന മാറി ജനാധിപത്യപരമായ ഭരണസമ്പ്രദായം കൊണ്ടുവരണം. അതിനു കുറ്റിച്ചൂലോ ചാട്ടവാറോ പ്രയോഗിക്കേണ്ടിവരും.

ക്രിസ്തുവിന്‍റെ പ്രബോധനം പ്രവര്‍ത്തന ശൈലി അല്ലാത്ത മെത്രാന്മാര്‍ സ്വത്ത്, ശക്തി, മഹത്വം ഈ മൂന്നില്‍ രമിച്ചുകഴിയുന്നു. പരിപാവനമായ സഭയെ നശിപ്പിക്കുന്നവരെ ചോദ്യംചെയ്യാന്‍ നെട്ടെല്ലുണ്ട് എന്ന് തെളിയിക്കുകയാണ് അല്മായശക്തീകരണത്തിലൂടെ ഫ്രാങ്കോസമരം തെളിയിച്ചത്. അല്മായ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനം അത് സാധിച്ചെടുത്തു. അത് മെത്രാന്മാരെ തെല്ലൊന്നല്ല പരിഭ്രാന്തരാക്കിയിരിക്കുന്നത്.

പെണ്‍കുട്ടികളെ മഠത്തില്‍ വിടുന്നതും ചെറുപ്പക്കാരെ സെമിനാരിയില്‍ ചേര്‍ക്കുന്നതും സ്ത്രീകളെയും കുട്ടികളെയും കുമ്പസാരിക്കാന്‍ വിടുന്നതും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ദുഷിപ്പിക്കാനല്ല. സഭയിലെ ലൈംഗിക അനിഷ്ട സംഭവങ്ങള്‍ കാരണം വൈദിക/സന്ന്യാസ/കന്ന്യാസ്ത്രി ജീവിത അന്തസ്സിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് അര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പലവട്ടം ചിന്തിക്കുമെന്നുള്ളത് തീര്‍ച്ചയായ കാര്യമാണ്.

വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍പോലും അന്ധവിശ്വാസത്തിന് അടിമപ്പെട്ട് വേലിയേല്‍ ഉണങ്ങാല്‍ ഇട്ടിരിക്കുന്ന ളോഹയ്ക്കുപോലും സ്തുതിചെല്ലൂന്ന അവസ്ഥ മാറണം. അല്മായര്‍ ശക്തമായി പ്രതികരിക്കണം. എഴുത്തുകാര്‍ തങ്ങളുടെ തൂലിക ഈ വിഷയത്തില്‍ ചലിപ്പിക്കേണ്ട സമയമാണിത്. സോഷ്യല്‍ മീഡിയ പരമാവധി ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തണം. ഓരോ ഇടവകയിലും അവിടത്തെ സാഹചര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ 'വാച്ച്‌ഡോഗു'കളായി നവീകരണ പ്രസ്ഥാനത്തിലെ നാലഞ്ചുപേര്‍ ഉണ്ടായിരിക്കേണ്ടതാണ്.

കന്ന്യാസ്ത്രിയുടെ പരാതിയില്‍ കെസിബിസിയും സിബിസിഐയും കുറ്റകരമായ മിണ്ടടക്കമാണ് അവലംഭിച്ചത്. എന്നാല്‍ ഫ്രാങ്കോയുടെ അറസ്റ്റിനുശേഷംനടത്തിയ പ്രസ്ഥാവനകളും മെത്രാന്മാര്‍ പാലാ സബ്ജയിലില്‍ പോയി ഫ്രാങ്കോയെ കണ്ടതും സഭാമേലധികാരികള്‍ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത് എന്ന് വ്യക്തമായി. നിലാരംബരായ കന്ന്യാസ്ത്രികള്‍ക്ക് താങ്ങും തണലുമാകേണ്ട സഭാ മേലധ്യക്ഷന്മാര്‍ അവരെ കൈവെടിയുകയാണ് ചെയ്തത്. അതുകൊണ്ട് കന്ന്യാസ്ത്രികളുടെ മഠജീവിതവും സഭാനവീകരണത്തിന്‍റെ ഭാഗമായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഫ്രാങ്കോ/ കന്ന്യാസ്ത്രി വിഷയത്തില്‍ സോഷ്യല്‍ മീഡിയ ഒരു സാമൂഹ്യ വിപ്‌ളവംതന്നെ സൃഷ്ടിച്ചു. പണം കുന്നുകൂടികിടക്കുന്ന ഫ്രാങ്കോയ്ക്കുപോലും സോഷ്യല്‍ മീഡിയയാകുന്ന മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. KCRMപോലുള്ള അല്മായ സംഘടനകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ടെലികോണ്‍ഫെറന്‍സില്‍ പങ്കെടുത്ത എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക