Image

പ്രിയപ്പെട്ടവളേ......സ്വന്തം രാഹുല്‍ (നസീര്‍ ഹുസ്സൈന്‍ , ന്യൂജേഴ്‌സി )

(നസീര്‍ ഹുസ്സൈന്‍ , ന്യൂജേഴ്‌സി Published on 29 October, 2018
പ്രിയപ്പെട്ടവളേ......സ്വന്തം രാഹുല്‍  (നസീര്‍  ഹുസ്സൈന്‍ , ന്യൂജേഴ്‌സി )
പ്രിയപ്പെട്ടവളേ  

നമ്മള്‍ തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഞാന്‍ ഇന്ന് എന്റെ വീട്ടില്‍ പറഞ്ഞു. ആചാരപരമായി നമ്മുടെ വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോള്‍ അമ്മ നീ ഏത് ഇലത്തെതാണ് എന്ന് ചോദിച്ചു, അപ്പോഴാണ് നീ ഒരു അഭിമാനമുള്ള നായര്‍ കുടുംബത്തിലെതാണു എന്ന് ഞാന്‍ അമ്മയോട് പറഞ്ഞത്. 

പക്ഷെ അപ്പോഴാണ് ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അത് മനസിലാക്കാന്‍ എനിക്ക് കുറച്ച് ചരിത്രം എന്റെ വീട്ടുകാര്‍ പറഞ്ഞു തരികയുണ്ടായി.

ഞാന്‍ ഒരു നമ്പൂതിരി ആണെന്ന് ദീപയ്ക്ക് അറിയാമല്ലോ. എട്ടോ ഒന്‍പതോ നൂറ്റാണ്ടില്‍ ആന്ധ്രയിലെ റയലസീമ പ്രദേശത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷപെട്ട് മംഗലാപുരം വഴി  കേരളത്തില്‍ എത്തിച്ചേര്‍ന്നു എന്ന്  ഇന്നത്തെ ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്ന നമ്പൂതിരിമാര്‍ പക്ഷെ തങ്ങള്‍ പരശുരാമന്‍ മഴു എറിഞ്ഞു കേരളം ഉണ്ടായപ്പോള്‍ കേരളത്തിലെ ഭൂമി പല നമ്പൂതിരി കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കി എന്ന് വിശ്വസിക്കുന്നവരാണ്.  കേരളത്തിലെ ഭൂമി  എന്തായാലും സ്വകാര്യ സ്വത്തായി വിഭജിക്കപ്പെടാതെ കിടന്ന അക്കാലത്തു , വിധത്തിലുള്ള അറിവും, പഞ്ചാംഗം  പോലെ കാലാവസ്ഥ പ്രവചിക്കാനുള്ള ജ്യോതിശാസ്ത്രപരമായ അറിവും ഉള്ള നമ്പൂതിരിമാര്‍ കേരളത്തിലെ   കൃഷിഭൂമി  മേല്‍പ്പറഞ്ഞ പരശുരാമ  കഥയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ജന്മനാ സിദ്ധിച്ചതാണെന്ന് വരുത്തിത്തീര്‍ത്തു. രാജസ്വവും ദേവസ്വവും വരുന്നതിനു മുന്നേ കേരളത്തിലെ  എല്ലാ ഭൂമിയും നമ്പൂതിരി ജന്‍മസ്വം ആയിരുന്നു.

കാലടിയിലെ ശങ്കരാചാര്യര്‍ ഉണ്ടാക്കി എന്ന് പറയപ്പെടുന്ന  പ്രത്യേക ആചാരങ്ങള്‍ എന്നര്‍ത്ഥം വരുന്ന 64 'അനാചാരങ്ങള്‍' പാലിക്കുന്നവര്‍ ആണ് ഞങ്ങള്‍. കുളിക്കുമ്പോള്‍ തുണി ഉടുക്കരുത്, നമ്പൂതിരി സ്ത്രീ വെളുത്ത വസ്ത്രമേ ഉടുക്കാവൂ,  എന്ന് തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഉണ്ടെകിലും ഇതില്‍ പ്രധാനമായത്,  നേരത്തെ പറഞ്ഞ ഭൂമി സ്വത്തവകാശം പല ആളുകളിലേക്ക് കൈമാറി പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ 59 ആമത്തെ നമ്പൂതിരിമാരില്‍ മൂത്ത ആണ്‍കുട്ടി മാത്രമേ വേളി കഴിക്കാവൂ എന്നത് ആണ്, അതും സ്വജാതിയില്‍ നിന്ന് മാത്രം.  

പക്ഷെ നമ്പൂതിരി സമുദായത്തിലെ ഏറ്റവും വലിയ പ്രശ്‌നം തുടങ്ങുന്നത് ഈ ആചാരത്തില്‍ നിന്നാണ്. ഒരു കുടുംബത്തിലെ മൂത്ത പുരുഷന്‍  മാത്രം വേളി കഴിക്കാന്‍ തുടങ്ങിയപ്പോള്‍, രണ്ടു കാര്യങ്ങള്‍ സംഭവിച്ചു. 

ഒന്നാമതായി ഒരു കുടുംബത്തിലെ മൂത്ത പുരുഷന്‍ മാത്രം വേളി കഴിക്കുന്നത് കൊണ്ട്,  കുറെ നമ്പൂതിരി സ്ത്രീകള്‍ക്ക്  ഭര്‍ത്താക്കന്മാരെ കിട്ടാതെ നിത്യ കന്യകമാരായി ജീവിച്ചു മരിക്കേണ്ടി വന്നു. ഇവര്‍ക്ക് ജൈവപരമായ ഉണ്ടാവുന്ന ലൈംഗികമോഹങ്ങളെ തല്ലികെടുത്താനുള്ള പല പണികളും നമ്പൂതിരി പുരുഷന്മാര്‍ ചെയ്തുവച്ചിരുന്നു. ഒന്നാമതായി ഒരു ദാസി ഇല്ലാതെ പുറത്തു ഇറങ്ങരുത്. ജാതിയില്‍ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന മറ്റുള്ളവരെ അറിയിക്കാന്‍ ഓ ഹോയ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഒരു ദാസി മുന്നില്‍ നടക്കും. ആരും കാണാതിരിക്കാന്‍ ഒരു മറക്കുട നിര്‍ബന്ധം ആയിരുന്നു. ഇങ്ങിനെയുള്ള കന്യകമാര്‍ക്ക് പക്ഷെ ചിലപ്പോള്‍ ചില വൃദ്ധ നമ്പൂതിരിമാരെ വേളി കഴിക്കേണ്ടി വന്നു. ചെറു പ്രായത്തില്‍  തങ്ങളുടെ ലൈംഗിക ദാഹം അടക്കി ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ ജീവിച്ചു മരിച്ച ജന്മങ്ങള്‍ ആയിരുന്നു നമ്പൂതിരി സ്ത്രീകള്‍. 

സെന്‍സസ് അനുസരിച്ച് 1891 ല്‍ തിരുവിതാംകൂറിലെ നമ്പൂതിരിമാരുടെ ജനസംഖ്യ 12395 ആണ്, 6787 പുരുഷന്മാരും, 5608 അന്തര്‍ജനങ്ങളും. 1239 ഓളം ഇല്ലങ്ങളില്‍ ആയി ഉണ്ടായിരുന്ന 5608 അന്തര്‍ജനങ്ങള്‍ക്ക് പക്ഷെ വേളി ചെയ്യാനാവുന്ന മൂസ് നമ്പൂതിരിമാരുടെ എണ്ണം വെറും 1300 മാത്രം ആയിരുന്നു. ഒരു നമ്പൂതിരിയും മൂന്നു വേളി കഴിച്ചാല്‍ പോലും രണ്ടായിരത്തോളം അന്തര്‍ജനങ്ങള്‍ വേളി കഴിക്കാതെ ആയുഷ്‌കാല കന്യകള്‍ ആയി അകായിലുകളില്‍ ചത്തൊടുങ്ങി.. 

ഇനി ഇവര്‍ വേറെ ആളുകളും ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് സ്മാര്‍ത്ത വിചാരം എന്ന വൃത്തികെട്ട ചോദ്യം ചെയ്യലുകളിലൂടെ തെളിയിക്കുന്ന നമ്പൂതിരിക്കൂട്ടങ്ങള്‍ ആയിരുന്നു  ഓത്തന്മാര്‍. ബന്ധപ്പെട്ട ആളിന്റെ രഹസ്യഭാഗത്തെ അടയാളങ്ങള്‍ ഒക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങളില്‍ ഉള്ളത്. തെളിയിച്ചു കഴിഞ്ഞാല്‍ പിന്നെ ജാതിയില്‍ നിന്നും കുടുംബത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കും. താത്രികുട്ടിയുടെ സ്മാര്‍ത്തവിചാരത്തെ കുറിച്ച് നീ കെട്ടുകാണുമല്ലോ..
 
രണ്ടാമതായി , മൂത്ത മകനൊഴിച്ച് വീട്ടിലെ ബാക്കി അപ്ഫന്‍ നമ്പൂതിരിമാര്‍ വിവാഹം കഴിക്കാതെ, ഒരു കുടുംബ ജീവിതം എന്തെന്നറിയാതെ  ജീവിച്ചു മരിച്ചു.  വി ടി ഭട്ടതിരിപ്പാടിന്റെ ഭാഷയില്‍ 'പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, പക്ഷെ  ഒരില്ലത്തെ അപ്ഫന്‍ നമ്പൂതിരിയായി ജനിക്കാന്‍ സാധ്യമല്ല..' എന്ന അവസ്ഥയില്‍ ആയിരിക്കുന്നു അവരുടെ ജീവിതം.   

പക്ഷെ വേളി കഴിയാത്ത സ്ത്രീകളുടെ കാര്യത്തില്‍ വളരെ കടുംപിടുത്തം ആയിരുന്നെങ്കിലും വേളി കഴിക്കാന്‍ പാടില്ലാത്ത അപ്ഫന്‍ നമ്പൂതിരിമാരുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരു ഇളവ് അനുവദിച്ചു കൊടുത്തു.  അവര്‍ക്ക് നായര്‍ വീടുകളിലെ സ്ത്രീകളെ സംബന്ധം ചെയ്യാം. ലൈംഗിക ദാഹം ശമിക്കാന്‍ മാത്രം ഉണ്ടാക്കിയ ഒരു സെറ്റപ്പ് ആയിരുന്നു ഇത്. ജാതിയില്‍ തങ്ങളേക്കാള്‍  മേന്മ ഉണ്ടെന്നു ധരിച്ചിരുന്ന നമ്പൂതിരിമാരും ആയി സംബന്ധം ചെയ്യാന്‍ നായര്‍ കുടുംബങ്ങള്‍ക്കും  ഉത്സാഹം ആയിരുന്നു. 

നായര്‍ ജാതിയില്‍ ആചാരപരമായി വിവാഹം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തിരളുന്നതിനു മുന്‍പ് ഉള്ള താലികെട്ട് കല്യാണവും, തിരണ്ടതിന് ശേഷം ഉള്ള തിരണ്ടു കല്യാണവും കേമം ആയി നടത്തിവന്നു. താലികെട്ട് കല്യാണത്തില്‍ കുറെ ചെറിയ പെണ്‍കുട്ടികളെ സ്വജാതിയില്‍ ഉള്ള ഒരു പുരുഷന്‍ താലി ചാര്‍ത്തുന്നതാണ്, അതിന് വിവാഹവും ആയി ബന്ധമില്ല. പക്ഷെ സംബന്ധം എന്ന പറ്റ ലൈംഗിക വേഴ്ചയ്ക്കുള്ള ഒരു ലൈസന്‍സ് ആയിട്ടാണ് ഈ ചടങ്ങുകളെ   കണ്ടിരുന്നത്. 

ഒരു നിലവിളക്കിന്റെയും നിറപറയുടെയും സാനിധ്യത്തില്‍ നമ്പൂതിരി നായര്‍ സ്ത്രീക്ക് പുടവ കൊടുക്കുന്ന ചടങ്ങാണ് സംബന്ധം എന്ന് പറയുന്നത്. വീട്ടിലെ കാരണവന്മാരുടെ അറിവുണ്ടാവുമെങ്കിലും അവരും വീട്ടിലെ മറ്റു പുരുഷന്മാരും ഇത് അറിഞ്ഞ ഭാവം കാണിക്കില്ല. സിന്ദൂരമോ താലിചരടോ ഇതിന്റെ ഭാഗം ആയിരുന്നില്ല.  അന്തര്‍ജങ്ങളെ തട്ടിച്ച് നോക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്ന മരുമക്കത്തായം ആണ് നായര്‍ ജാതി പിന്തുടര്‍ന്നിരുന്നത്.

പക്ഷെ ഇങ്ങിനെ ഉള്ള സംബന്ധത്തില്‍ പുരുഷന് വെറും ലൈംഗിക വേഴ്ചയ്ക്കുള്ള ലൈസെന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം കുട്ടികളെ ലാളിക്കാനോ, കുടുംബം നോക്കണോ ഉള്ള അവകാശം അവര്‍ക്കുണ്ടായിരുന്നില്ല. മാത്രമല്ല സ്ത്രീ തീരുമാനിക്കുന്ന ദിവസം കിട്ടിയ പുടവ തിരിച്ചു കൊടുത്ത് സംബന്ധം അവസാനിപ്പിക്കാനും നായര്‍ സ്ത്രീകള്‍ക്ക് അവകാശം ഉണ്ടായിരുന്നു. നായന്മാര്‍ സ്ഥിരം നീണ്ടനാള്‍ കൂടിയ   യുദ്ധങ്ങള്‍ക്ക്  പോകുന്ന സാഹചര്യത്തില്‍ അവരെ കുടുംബ പരമായ ചുമതലകളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ്, ഇങ്ങിനെ, സ്വന്തം ഭാര്യ പോലും സ്വന്തമല്ലാത്ത, ഒരു കുടുംബ  ചട്ടക്കൂട് ഉണ്ടാക്കിയത് എന്നൊരു വാദം നിലവിലുണ്ട്.

കേരളത്തിലെ ജാതികളില്‍ ഉപജാതികള്‍ ധാരാളമുണ്ടായിരുന്നു. നമ്പൂതിരിമാരില്‍ തന്നെ ഉയര്‍ന്ന ഇല്ലങ്ങളും താഴ്ന്ന ഇല്ലങ്ങളും ഉണ്ടായിരുന്നു. നായര്‍ ജാതിയില്‍ പല ഉപജാതികള്‍ ഉണ്ട്.  ഇല്ലത്തുനായര്‍, സ്വരൂപത്തില്‍ നായര്‍, പുറത്തു ചാര്‍ണവര്‍ , അകത്തു ചാര്‍ണവര്‍ , പട്ടോല മേനോന്‍, പദമംഗലം നായര്‍, പള്ളിച്ചന്‍ നായര്‍ എന്നിങ്ങനെ 14 പ്രധാന നായര്‍ ഉപജാതികളും പരസ്പരം തുല്യര്‍ ആയിരുന്നില്ല. ക്ഷേത്രങ്ങളിലും നമ്പൂതിരി ഇല്ലങ്ങളിലും ജോലി ചെയ്യുന്ന ഉത്പാദന വ്യവ്യസ്ഥയും ആയി ഒരു ബന്ധവും ഇല്ലാത്ത ജാതികളെ മാത്രമേ നമ്പൂതിരിമാര്‍ കുറച്ചെങ്കിലും  അടുപ്പിച്ചിരുന്നുള്ളൂ. ഉല്പാദന വ്യവസ്ഥയില്‍ നേരിട്ട് പങ്ക് കൊള്ളുന്ന, പുലയര്‍, പറയര്‍ , ഈഴവര്‍ എന്നിങ്ങനെ എല്ലാവരും നമ്പൂതിരിമാര്‍ക്കും (നായന്മാര്‍ക്കും) തീണ്ടാപ്പാടകലെ ഉള്ളവര്‍ ആയിരുന്നു. പക്ഷെ രാത്രിയില്‍ കൂടെ കിടക്കുന്ന നമ്പൂതിരിയെ പകല്‍ തൊടാന്‍ നായര്‍ സ്ത്രീക്ക് അവകാശം ഇല്ല. മറ്റുള്ള ജാതിക്കാര്‍ 72 അടി മാറി നില്‍കുമ്പോള്‍ നായര്‍ക്ക് 6 അടി മാറി നിന്നാല്‍ മതിയായിരുന്നു എന്ന് മാത്രം.

പറഞ്ഞു വന്നത് നമ്മള്‍ തമ്മില്‍ ആചാര പ്രകാരം സംബന്ധം മാത്രമേ നടക്കൂ, പക്ഷെ അങ്ങിനെ വരുമ്പോള്‍ നിനക്ക് എന്റെ വീട്ടില്‍ നില്‍ക്കാനോ, എനിക്ക് നമ്മുടെ കുട്ടികളുടെ മേല്‍ അവകാശം ചോദിക്കാനോ സാധ്യമല്ലാതെ വരും. 

പക്ഷെ നീ പേടിക്കേണ്ട. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഭരണഘടനാ എന്നൊരു സാധനം നിലവില്‍ വന്നിട്ടുണ്ടത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ 1955 ല്‍ നിലവില്‍ വന്ന ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഏത് ജാതിയില്‍ പെട്ട രണ്ടു ഹിന്ദുക്കള്‍ക്കും നിയമപരിരക്ഷയോടെ കല്യാണം കഴിക്കാനും കുടുംബം നടത്താനും ഇപ്പോള്‍ കഴിയും, നീ ആചാരം അനുസരിച്ച് തന്നെ കല്യാണം കഴിക്കണം എന്ന് നിര്‍ബന്ധം പിടിക്കാതെ ഇരുന്നാല്‍ മതി. ഇതിനെ കുറിച്ച് ഒക്കെ ആഴത്തില്‍ അറിയാവുന്ന സന്ദീപാനന്ദഗിരി സ്വാമികള്‍ നമ്മുടെ കല്യാണത്തിന് കാര്‍മികത്വം വഹിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.. 

എന്ന് നിന്റെ സ്വന്തം രാഹുല്‍...

നോട്ട് : പേരുകള്‍ തികച്ചും സാങ്കല്‍പ്പികം , ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരെങ്കിലും ആയും ഈ ലേഖനത്തിനു  ബന്ധം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം :)

പ്രിയപ്പെട്ടവളേ......സ്വന്തം രാഹുല്‍  (നസീര്‍  ഹുസ്സൈന്‍ , ന്യൂജേഴ്‌സി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക