Image

കര്‍മ്മഭൂമിയിലെ ദാമ്പത്തിക ജീവിതവും ഓര്‍മ്മകളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 01 November, 2018
കര്‍മ്മഭൂമിയിലെ ദാമ്പത്തിക ജീവിതവും ഓര്‍മ്മകളും (ജോസഫ് പടന്നമാക്കല്‍)
നാല് പതിറ്റാണ്ടുകളില്‍ക്കൂടിയുള്ള ഒരു ദാമ്പത്യജീവിതത്തിന്റെ അവലോകനകഥ പുത്തന്‍ തലമുറകളുടെ ചിന്താതരംഗങ്ങളില്‍നിന്ന് വേറിട്ടതായിരിക്കാം. എന്റെയും റോസക്കുട്ടിയുടെയും വിവാഹം കഴിഞ്ഞിട്ട് നാല്‍പ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഞങ്ങളുടെ വിവാഹം 1973 ഡിസംബര്‍ പത്തൊമ്പതാം തിയതി ഒരു നോമ്പുകാലത്തായിരുന്നു. ഓര്‍മ്മയിലെ അതിഘോരമായ ഒരു മഴയുടെ ദിനത്തില്‍ വെറും ലളിതമായ അന്നത്തെ ചടങ്ങ് ഇന്നും മനസിനുള്ളില്‍ തിരമാലകള്‍പോലെ തത്തികളിക്കുന്നുണ്ട്. പഴുതാര മീശയും കെന്നഡിസ്റ്റയില്‍ മുടിയും നീണ്ട കൃതാപുമുണ്ടെങ്കില്‍ അന്നൊരു ചെറുപ്പക്കാരനെ പരിഷ്‌ക്കാരിയായി കണക്കാക്കുമായിരുന്നു. കരയുള്ള മന്മലുമുണ്ടും അലക്കി തേച്ച നീലഷര്‍ട്ടും കൈയ്യേല്‍ വാച്ചും പാദത്തില്‍ ചപ്പലുമിട്ട് പാലായ്ക്കടുത്ത് കൂട്ടക്കല്ലെന്ന കേട്ടിട്ടാല്ലാത്ത നാട്ടില്‍ പെണ്ണുകാണാന്‍ പോയതും ഇന്നലെയുടെ ഓര്‍മ്മകളില്‍ ഉണ്ട്. വനാന്തരങ്ങളുടെ ഏകാന്തതയില്‍ സമുദ്രനിരപ്പല്‍നിന്ന് 6000 അടി ഉയര്‍ന്നു നില്ക്കുന്ന പ്രസിദ്ധിയേറിയ ഇല്ലിക്കല്‍ മലയുടെ അടിവാരത്തിലാണ് ഈ ഗ്രാമം. താഴെ ഗ്രാമത്തിന്റെ സമീപത്തുകൂടി സ്വച്ഛമായി മീനച്ചിലാറ് ഒഴുകുന്നു. പ്രകൃതിയും മണ്ണുമായി അലിഞ്ഞുചേര്‍ന്ന നല്ലവരായ കര്‍ഷക ജനതയായിരുന്നു അന്ന് ആ ഗ്രാമത്തിലുണ്ടായിരുന്നത്

കഴിഞ്ഞകാല ജീവിതത്തിലെ സുപ്രധാനമായ ഒരു ക്രിസ്തുമസ് മംഗളദിനം ഏതെന്ന് എന്നോട് ചോദിച്ചാല്‍ 1973 ഡിസംബര്‍ ഇരുപത്തിയഞ്ചാംതിയതിയെന്ന് ഞാന്‍ ഉച്ചത്തില്‍ ഉത്തരം പറയും. മനസിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ഓര്‍മ്മകള്‍ പുതുക്കുന്ന ഡിസംബര്‍ മാസം എന്നെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഞാന്‍ അമേരിക്കയില്‍ വന്നതും വിവാഹം ചെയ്തതും എന്റെ മകള്‍ 'ജിജി' ജനിച്ചതും ഡിസംബര്‍ മാസത്തിലായിരുന്നു. നോമ്പുകാലത്ത് വിവാഹം നടത്തുകയെന്നത് അക്കാലത്ത് ചിന്തിക്കാന്‍ പ്രയാസമുള്ള കാലമായിരുന്നു. അമേരിക്കയിലേക്ക് വിസാ കിട്ടിയ റോസകുട്ടിക്ക് വിവാഹം കഴിഞ്ഞയുടന്‍ യാത്രയാവണമായിരുന്നതുകൊണ്ട് വിവാഹദിനം മറ്റൊരു ദിനത്തില്‍ മാറ്റാന്‍ സാധിക്കില്ലായിരുന്നു.

ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ മൂന്നു ഭര്‍ത്താക്കന്മാരെ തേടുന്നുവെന്ന് അന്നാരോ ചിന്തകന്‍ എഴുതിവെച്ച കഥകളും ഓര്‍മ്മയില്‍ വന്നു. ശരിയോ തെറ്റൊയെന്ന് ചിന്തിക്കാനുള്ള കഴിവും ഉണ്ടായിരുന്നില്ല. ചെറുപ്പമായിരിക്കുന്ന പെണ്ണ് സാഹസികനായ ഒരു ചെറുപ്പക്കാരനെ മനക്കോട്ട കാണുന്നു. എന്തിനും അവളോടൊപ്പം കൂത്താടുന്ന ഒരു ഭര്‍ത്താവിനെ അവള്‍ക്ക് വേണം. അവള്‍ അമ്മയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അപ്പനെന്ന ഭര്‍ത്താവിനെ വേണം. അവര്‍ പ്രായമാകുമ്പോള്‍ നടുവളയാത്ത നേരെ നടക്കുന്ന ഒരു കൂട്ടുകാരനെ വേണം. പതിറ്റാണ്ടുകളില്‍ക്കൂടി ഈ ജീവിതനാടകങ്ങള്‍ കളിച്ചിട്ടുള്ളവര്‍ ഭാഗ്യവാന്മാരാണ്. അങ്ങനെ ഞാനും ഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ ഇന്നെത്തി. കൈകളില്‍ വടിയേന്തി നടക്കാന്‍ മടിയുള്ളവര്‍ കൂട്ടുകാരിയുടെ തോളില്‍ അല്ലെങ്കില്‍ കൂട്ടുകാരന്റെ തോളില്‍ പിടിച്ചുനടക്കാന്‍ ഇഷ്ടപ്പെടുന്നു. അയ്യേ, എനിക്ക് നാണമാണ്.പണ്ടും ഞാന്‍ ഒരു നാണം കുണുങ്ങിയായിരുന്നു. കൗമാരപ്പിള്ളേര്‍ കണ്ടാല്‍ എന്തോര്‍ക്കും. മുത്തച്ഛന്റെ കാട്ടിലെ വടി ആരും കാണാതെ കൈകളില്‍ പിടിച്ചു നടന്ന മധുരമായ കുട്ടിക്കാലം. ഇനി അതേ കൈകളില്‍ അധികം താമസിയാതെ പുത്തനായ വടികളുമേന്തി യാത്ര തുടരണം.    

 ' ഹണീ, പ്രിയേ എന്നെല്ലാം സംബോധന ചെയ്ത് ഞാന്‍ സ്‌നേഹിക്കുന്നുവെന്ന്' ഉരുവിട്ടുകൊണ്ട് പൂക്കള്‍ മേടിക്കാന്‍ കടയില്‍ ഞാന്‍ പോയിട്ടില്ല. ബീച്ചിലും സ്വിമ്മിംഗ് പൂളിലും കൃത്രിമമായ സ്‌നേഹം നടിച്ച് ഓടി നടക്കുന്ന ഒരു ടെക്കനിക്കല്‍ യുഗം ഞങ്ങള്‍ക്ക് വേണ്ടായിരുന്നു. ഒരു പക്ഷെ യാഥാസ്ഥിതിക സങ്കുചിത മനസ്ഥിതി എന്നെ അലട്ടിയിരിക്കാം. ഒരിക്കലുണ്ടായിരുന്ന ഗ്രാമീണ ജീവിതത്തിന്റെ പരിശുദ്ധിയുടെ ആ നാളുകളും ഇന്നും എന്നെ നയിക്കുന്നു. വിരിഞ്ഞിരിക്കുന്ന റോസാപൂക്കള്‍ പ്രകൃതിയുടെ സൌന്ദര്യമാണ്. അതടര്‍ത്തിയെടുത്ത്, മാറോട് ചേര്‍ത്ത് ഏച്ചുകെട്ടിയ സ്‌നേഹം പ്രകടിപ്പിക്കാനും എനിക്കറിയില്ലായിരുന്നു. സ്‌നേഹം ആത്മാവിന്റെ നിര്‍വൃതിയില്‍ നിന്നുള്ളതാണ്. സത്യവും വിശ്വസ്തവുമായ ഉപാധികളില്ലാത്ത സ്‌നേഹമാണ് ഒരുവന്റെ കുടുംബജീവിതം പിടിച്ചുനിര്‍ത്തുന്നത്. ഉയര്‍ച്ചകളും താഴ്ചകളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നു. ദുഃഖവും സന്തോഷവും ഒത്തുചേര്‍ന്ന ജീവിതം ഒന്നുപോലെ പങ്കിട്ടു. എങ്കിലും ഒന്നായ ലക്ഷ്യബോധം ജീവിതത്തെ അര്‍ത്ഥസമ്പുഷ്ടമാക്കി. 

വൈവാഹിക ജീവിതം ഉത്തമമെന്ന് സത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടം ഒരുവനെ ഒത്തൊരുമിച്ചുള്ള ജീവിതത്തില്‍ക്കൂടി പാകതയുള്ള മനുഷ്യനാക്കുകയാണ്. അവിവാഹിതനായ ഒരുവനില്‍ സ്വാര്‍ത്ഥനായ 'ഞാന്‍' മാത്രം കുടികൊള്ളുന്നു. അവന്റെ ലോകം 'ഞാന്‍ ഞാന്‍' തന്നെ. ഏകനായ അന്ന് ഞാന്‍ ചിന്തിച്ചിരുന്നത് 'എന്റെ നേട്ടം' എന്തെന്നായിരുന്നു. സ്വാര്‍ഥത വൈവാഹിക ജീവിതത്തില്‍ നടപ്പില്ല. വിവാഹിതനായ ദിനത്തോടൊപ്പം ഞാനും വളര്‍ന്നു. ജീവിതത്തിന്റെ വൈകിയ വേളയിലുള്ള ഈ യാത്രയിലും സ്വാര്‍ഥതയില്‍നിന്ന് നിസ്വാര്‍ഥനായി ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ ഞങ്ങളുടെ ഇടയിലുമുണ്ടായിരുന്നു. അതെല്ലാം പരസ്പരമുള്ള സ്‌നേഹബന്ധത്തിന്റെയും ദൃഢബന്ധത്തിന്റെയും അടിത്തറയായിരുന്നു. പിന്നീട് നിമിഷങ്ങള്‍ കഴിയുമ്പോള്‍ മുഴുവനായി മറന്ന് ഒന്നും സംഭവിക്കാത്തപോലെ ജീവിതയാത്രയെ ചരടിട്ട് പിടിച്ചുകൊണ്ടിരുന്നു.   

വിവാഹം കഴിച്ചതോടെ അവളുടെ കുടുംബത്തിലുള്ളവരും അവരുടെ സാമിപ്യവും  എന്നിലെ ആനന്ദം ഇരട്ടിപ്പിച്ചിരുന്നു. പുതിയൊരു വീട്ടിലെ അച്ഛനും അമ്മയും ചുറ്റും കൊച്ചനുജത്തിമാരും, കുഞ്ഞനുജത്തിമാരും അളിയനും ഞങ്ങളെ സല്ക്കരിക്കാന്‍ ഒരു മത്സരമായിരുന്നു. അവളുടെ സ്‌നേഹം ഉപാധികളില്ലാതെ കൂടപിറപ്പുകള്‍ക്കും അപ്പനും അമ്മയ്ക്കും നല്‍കുമ്പോള്‍ ആ സ്‌നേഹത്തിന്റെ പങ്ക് പറ്റാന്‍ എനിക്കും സാധിച്ചിരുന്നു. സ്‌നേഹം എന്തിനെയും കീഴടക്കും. സ്‌നേഹിക്കാന്‍ എനിക്ക് ചുറ്റും പുതിയ ബന്ധുജനങ്ങളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു.  അവരില്‍ കൊഴിഞ്ഞുപോയ ഇന്നലെയുടെ ആത്മാക്കളുമുണ്ട്. അവളുടെ ചാച്ചന്‍, അമ്മച്ചി,  മുത്തച്ഛനായ കൊച്ചപ്പന്‍ എന്നിവര്‍ ശിശിരത്തിലെ ഇലകള്‍ പോഴിയുംപോലെ നിത്യതയില്‍ ലയിച്ചുപോയി. ഒരിക്കലുമൊരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി അവരെല്ലാം എന്റെ മനസ്സില്‍ ഇന്നും കിടിലം കൊള്ളിക്കുന്നുണ്ട്. അതുപോലെ ഇന്ന് അനാദ്യന്തമായ ലോകത്ത് വസിക്കുന്ന എന്റെ പ്രിയപ്പെട്ടവരായ ഇച്ചായനും അമ്മച്ചിയും ചേട്ടനും ഒരേ ഭക്ഷണമേശക്കു ചുറ്റും ഉണ്ടായിരുന്നു.   

ഞങ്ങള്‍ ഒന്നിച്ചുള്ള ജീവിതത്തിലെ കൈത്തിരികളായി വന്ന രണ്ടുമക്കളും ഒന്നുപോലെ ആനന്ദത്തിന്റെ ദിനങ്ങളായ ഓര്‍മ്മകളില്‍ ഉണ്ട്. മക്കളോടുള്ള ബന്ധം ഒരു കുടുംബജീവിതത്തെ പിടിച്ചുനിര്‍ത്തുന്ന അവിഭാജ്യഘടകമാണ്. മകനെന്നും ആത്മീയമായ ബന്ധം അവന്റെ അമ്മയോടായിരുന്നു. എങ്കിലും ഞാന്‍ അവന്റെ അപ്പനായ ഉപദേശകനായിരുന്നു. അവനെക്കാലവും എന്നോട് മല്‍സരിക്കണമായിരുന്നു.  എന്റെ നടപ്പും സ്‌റ്റൈലും ഡ്രസ്സും അനുകരിച്ച് എന്നെ എന്നും മോഡലാക്കാനും അവന്‍ ഇഷ്ടപ്പെട്ടിരുന്നു. ഏത് മാതാപിതാക്കളെ സംബന്ധിച്ചും ആണ്മക്കളെന്നും ആനന്ദം നല്കും. അതുപോലെ അവന്റെ വളര്‍ച്ചയും ജീവിതത്തിനെന്നും വെല്ലുവിളിയായിരിക്കും. ഇന്ന് ബഹുദൂരം ഞങ്ങള്‍ യാത്ര ചെയ്ത് പടികള്‍ കയറിയെങ്കിലും അങ്ങകലെ അതിര്‍ത്തി കാണുന്നുണ്ടെങ്കിലും ഞങ്ങളുടെ മക്കള്‍ യാത്രയുടെ തുടക്കമായതേയുള്ളൂ. വളഞ്ഞും തിരിഞ്ഞും റോള്ളര്‍കോസ്റ്റിലുള്ള യാത്രയില്‍ പാളീച്ചകളുമുണ്ടായിരുന്നു. ഭിഷ്വഗരനായ ഒരു ജീവിതം മകന്‍ തെരഞ്ഞെടുത്തവഴി ഞങ്ങളുടെ സ്വപ്നങ്ങളും സഫലമായിക്കൊണ്ടിരിക്കുകയാണ്.  

ഭാര്യയെ സ്‌നേഹിക്കുമ്പോള്‍ അവിടെ ആഗ്രഹങ്ങളും ഇച്ഛകളുമാണ് പ്രധാനമായും കണക്കാക്കുന്നത്. മകനെ സ്‌നേഹിക്കുമ്പോള്‍ അവനെന്താകണമെന്നുള്ള പളുങ്കുകൊട്ടാരം മനസ്സില്‍ നെയ്‌തെടുക്കും. തീവ്രമായ അതിമോഹങ്ങളും കുടികൊള്ളും.എന്നാല്‍ മകളോ, അവളെപ്പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. അപ്പനും മകളുമെന്നപോലെ പരിശുദ്ധമായ ആത്മീയബന്ധം മറ്റൊന്ന് ലോകത്തുണ്ടെന്ന് തോന്നുന്നില്ല. മകള്‍ക്കെന്നും എന്റെ സ്‌നേഹവും പരിലാളനയും വേണമായിരുന്നു. മകനടുത്തു വരുമ്പോള്‍ കല്ലുരുട്ടുന്നപോലെ അവനെ ഞാന്‍ നിലത്തുരുട്ടണമായിരുന്നു. അവനോടൊപ്പം ഞാനും ഓടിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചുമിരുന്നു. എന്നാല്‍ മകള്‍ വരുമ്പോള്‍ കൈകള്‍കൊണ്ട് ഞാനവളെ തോളിലെടുത്ത് തലോടുമായിരുന്നു. ആരോ എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്, ജനിച്ചുവീണ പെണ്‍കുഞ്ഞിന്റെ കണ്ണുകളെ നോക്കുന്ന നിമിഷംമുതല്‍ ഒരു അപ്പന്‍ ആ കുഞ്ഞിനെ ആരാധിക്കാന്‍ തുടങ്ങും. ഒരു മകന്‍ അവന്റെ ഭാര്യയെ ലഭിക്കന്നവരെ അവന്‍ നിങ്ങളുടെ മകനാണ്. മകളോ ജീവിതാന്ത്യംവരെ അവള്‍ നിങ്ങളുടെ മകളായിരിക്കും.

അപ്പനായ എന്നിലും രണ്ട് സ്വഭാവ ഗുണങ്ങളുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മകളോടിവന്ന് ഉമ്മതരും. 'ഗുഡ് നൈറ്റ് ഡാഡി' യെന്നു പറയും. കെട്ടിപിടിക്കും. എന്നിട്ടവള്‍ ഉറങ്ങാന്‍ പോവും. മകനോ, അവന്റെ ശബ്ദം ഹൃദയത്തില്‍ നിന്നായിരിക്കും. ചിലപ്പോള്‍ അവന്റെ തോളില്‍ തമാശക്കായി മുഷ്ടികള്‍കൊണ്ട് ഞാന്‍ സ്പര്‍ശിക്കും. ഇന്നും എന്റെ മകളും മകനും രണ്ട് ധൃവങ്ങളിലായി സഞ്ചരിക്കുന്നു. എന്റെ മകന്‍ എവിടെയെന്നറിയാം. കാരണം, അവനെപ്പറ്റി ഞാന്‍ കേള്‍ക്കുന്നു. എന്റെ മകളും എവിടെയെന്നെനിക്കറിയാം. കാരണം അവള്‍ എല്ലാം എന്നോട് തുറന്നുപറയുന്നു.

1970 ന്റെ മദ്ധ്യവര്‍ഷങ്ങളില്‍ ഞാന്‍ ഉള്‍പ്പെട്ട മലയാളി സമൂഹങ്ങളില്‍ ഭൂരിഭാഗവും ഈ നാട്ടിലെ കുടിയേറ്റക്കാരായിരുന്നു. എന്നാല്‍ ഇന്ന് എന്റെ സമൂഹം സാമ്പത്തികമായി വളരെയേറെ മുന്നേറി. അന്നുണ്ടായിരുന്നവരുടെ മക്കളില്‍ ഭൂരിഭാഗവും പ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച് ബിരുദവും ഉന്നത നിലവാരമുള്ള തൊഴിലുകളും നേടി. എന്റെ കഥ ഈ നാട്ടില്‌നിന്നു തുടങ്ങി. ഞാനും എന്റെ കുടുംബത്തിനായി കഠിനാധ്വാനം ചെയ്തു. ഓരോ പ്രവാസിയുടെയും പ്രയത്‌നഫലം നമ്മുടെ ജന്മഭൂമിക്കും കര്‍മ്മഭൂമിക്കും ഒരുപോലെ പ്രയോജനപ്പെട്ടു. ആദികാല കുടിയേറ്റക്കാരന്റെ വഴി കഠിനമായിരുന്നു. എങ്കിലും അവസരങ്ങള്‍ തന്ന് തുറന്ന കൈകളായി സ്വീകരിച്ച ഈ രാജ്യത്തെയും എന്റെതാക്കി. ഒരു കുടിയേറ്റക്കാരന്‍ സ്വന്തം നിലനില്‍പ്പിന് പൈതൃകമായി ജനിച്ച ഈ നാട്ടുകാരെക്കാളും രണ്ടിരട്ടി ജോലിചെയ്യണമായിരുന്നു. ആ കഠിനാദ്ധാനം ഞാന്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ല. ഇന്നും അമേരിക്കന്‍ മണ്ണില്‍ അമേരിക്കന്‍ദേശിയെന്നതിലുപരി കുടിയേറ്റക്കാരനെന്ന നിലയില്‍ അറിയപ്പെടുന്നു. കുടിയേറ്റക്കാരില്‍ എനിക്കുമുമ്പ് വന്നവര്‍ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടി വഴി കപ്പലില്‍ എത്തി. അവരുടെ ലക്ഷ്യം സ്വാതന്ത്ര്യദാഹമായിരുന്നു. എന്റെ സമൂഹം ആകാശത്തില്‍കൂടി വിമാനംവഴി മെച്ചമായ ജീവിതസൌകര്യം തേടി അമേരിക്കയെന്ന സ്വപ്നഭൂമിയിലെത്തി. വന്നെത്തിയവരുടെ കൈവശമുണ്ടായിരുന്നത് എട്ടു ഡോളറും കുറെ അരിയുണ്ടകളും നാടന്‍ പലഹാരം നിറഞ്ഞ പെട്ടികളുമായിരുന്നു.      

അമേരിക്കയിലെ ആദികാല കുടിയേറ്റകാരില്‍ ഭൂരിഭാഗം പേരുടെയും ഭദ്രമായ കുടുംബങ്ങളുടെ അടിസ്ഥാന കാരണം സ്ത്രീകളാണ്. അവരുടെ സഹനശക്തിയും ക്ഷമയും കഠിനാധ്വാനവും കേരളനാട്ടിലെ അനേകായിരം കുടംബങ്ങളെ രക്ഷപ്പെടുത്തിയെന്നുള്ളതും വെറും ചരിത്ര സത്യങ്ങളായി കാലം മാറ്റും. ഇവിടെവന്ന ഓരോ പുരുഷന്മാരും അന്നത്തെ സ്ത്രീകളെ എത്രമാത്രം പൂവിട്ടു പൂജിച്ചാലും കടപ്പാടുകള്‍ തീരില്ല. അവര്‍മൂലം അവരുടെ കുടുംബങ്ങളും ഭര്‍ത്താവിന്റെ കുടുംബങ്ങളും കുടുംബങ്ങളുടെ കുടുംബങ്ങളും പ്രവാഹങ്ങളായി വന്ന് ഈ സ്വപ്നഭൂമിയില്‍ വിയര്‍പ്പുകള്‍ പൊടിച്ച് കുടുംബങ്ങളെ പടുത്തുയര്‍ത്തി. ഈ രാജ്യത്തിന്റെ ഭരണചക്രംവരെ തിരിക്കാന്‍ കഴിവുള്ളവരായ ഒരു പുതിയ തലമുറയെയും വാര്‍ത്തെടുത്തു. എന്റെ കുടുബത്തിന്റെയും നേട്ടങ്ങള്‍ എനിക്കഭിമാനിക്കാനായി അധികമില്ല. എല്ലാം എന്റെ ഭാര്യയുടെ കഠിനാധ്വാനവും ശ്രമവുമായിരുന്നു.  എങ്കിലും ഞങ്ങളൊന്നിച്ച് ഒരേ ലക്ഷ്യത്തോടെ മക്കളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി ജീവിതയാത്ര തുടര്‍ന്നുകൊണ്ടിരുന്നു. പണം ഞങ്ങളുടെ ജീവിതത്തിലെ അഭിപ്രായ വിത്യാസത്തിന് ഒരിക്കലും കാരണമല്ലായിരുന്നു. 

ഇതെല്ലാം എഴുതുമ്പോള്‍ എന്റേത് മാതൃകാ കുടുംബമെന്ന് ധരിക്കരുത്. കലഹങ്ങളും ഒച്ചപ്പാടുകളും അഭിപ്രായ വിത്യാസങ്ങളും നിത്യജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉടന്‍തന്നെ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തതയും നിഴലിച്ചിരുന്നു.  വ്യത്യസ്തങ്ങളായ അഭിപ്രായ വ്യത്യാസങ്ങളെ ഞാന്‍ അതിന്റെ വഴിക്ക് വിട്ടിരിക്കുകയാണ്. അവളൊരു തികഞ്ഞ ഭക്തയും കഠിനമായ മത വൃതങ്ങളനുഷ്ടിക്കുന്നവളുമാണ്. എന്നെസംബന്ധിച്ച് 
പ്രായോഗിക ജീവിതത്തില്‍ മതമെന്നത് ഒരിക്കലും ചിന്തിക്കാത്ത വ്യക്തിയായിരുന്നു. മക്കളെയും അവരുടെ ചിന്താ സ്വാതന്ത്ര്യത്തിന്റെ വഴിക്ക് വിട്ടിരുന്നു. അവളെന്നും സമൂഹ പ്രാര്‍ത്ഥനകളും രാത്രിയിലെ ടെലഫോണില്‍ ബന്ധിച്ച കൂട്ടകൊന്ത നമസ്‌ക്കാരവും പ്രാര്‍ത്ഥനാപ്പാട്ടുകളുമായി മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടിലും പ്രാര്‍ത്ഥനാഗീതങ്ങളുമായി ജനം വന്ന് ഈ ഭവനത്തെ ഒരു ദേവാലയം ആക്കാറുണ്ട്. എങ്കിലും തെക്കും വടക്കും പോലെ അരോചകമാംവിധം വ്യത്യസ്ഥങ്ങളായ ആശയവൈരുദ്ധ്യങ്ങള്‍ കുടുംബജീവിതത്തിന് ഒരിക്കലും പ്രശ്‌നമായിരുന്നില്ല. 'പള്ളിയില്‍ പോകാത്തവനായിരുന്നെങ്കില്‍ ഞാന്‍ കല്യാണം കഴിക്കില്ലായിരുന്നുവെന്ന്' മധുവിധു കാലങ്ങളില്‍ തമാശയായി അവള്‍ പറയുമായിരുന്നു. അതൊന്നും എന്നിലെ തത്ത്വചിന്തകള്‍ക്ക് ഇളക്കം വരുത്തിയിട്ടില്ല. അവള്ക്കവളുടെ ദൈവം. യുക്തിയില്‍ അധിഷ്ടിതമായ മറ്റൊരു ദൈവത്തെ ഹൃദയത്തില്‍ ഞാന്‍ വഹിച്ചിരുന്നു. എങ്കിലും യേശു പൊതുവായി ഞങ്ങള്‍ക്ക് മദ്ധ്യേ ഒരു ഗുരുവിനെപ്പോലെ മാര്‍ഗദര്‍ശിയായി ഉണ്ടായിരുന്നു. ജനിച്ചുവളര്‍ന്ന നാട്ടില്‍ അക്കരെയൊരു മാതാവായ മേരിയുണ്ട്. അവിടെ ഞങ്ങളൊന്നിച്ച് പോയിട്ടുണ്ട്. നൂറ്റാണ്ടുകളായി പൂര്‍വ്വികരുടെ പാദങ്ങള്‍ പതിഞ്ഞ പുണ്യഭൂമിയാണവിടം. എന്റെ അമ്മച്ചിയും ഇച്ചായനും ബാല്യത്തില്‍ എന്നെ കൈപിടിച്ചുകൊണ്ട് ആ ദേവതയുടെ മുമ്പില്‍ നിശബ്ദനായി നിന്ന് പ്രാര്‍ഥിച്ച ദിനങ്ങളും ഇന്ന് ഓര്‍മ്മയില്‍ വരുന്നുണ്ട്.
  
ഇവിടെ ഒരു ചോദ്യം വരാം, വ്യതസ്തങ്ങളായ രണ്ടുതരം വിശ്വാസത്തിന്റെ മുമ്പില്‍ എങ്ങനെ ഒരു കുടുംബ ജീവിതം പടുത്തുയര്‍ത്തി. എനിക്കും ഭാര്യക്കും പല വിശ്വാസങ്ങളിലും ഒന്നായ ധാരണയുണ്ടായിരുന്നു. മതത്തിന്റെ അമിത ഭക്തിയെ മാറ്റിവെച്ചാല്‍ അടിസ്ഥാന വിശ്വാസങ്ങളില്‍ ഞങ്ങള്‍ ഒന്നായിരുന്നു. വ്യത്യസ്തതകളില്‍ സന്തുഷ്ടമായ ഒരു കുടുംബം പടുത്തുയര്‍ത്തുന്നതും പ്രായോഗികജീവിതത്തിന്റെ ഒരു കലയാണ്.

Join WhatsApp News
വിഷയദാരിദ്ര്യം 2018-11-01 21:49:18
വിഷയദാരിദ്ര്യം തുടങ്ങിയോ. ഇതുതന്നെയല്ലേ ഭൂരിഭാഗം നേഴ്സുകുടുംബങ്ങളുടെയും കഥ? ഖ്യാതിക്കുവേണ്ടി ഭർത്താക്കന്മാർ എന്തുചെയ്യുന്നുവെന്നതിൽ ചില വ്യത്യാസങ്ങൾ മാത്രം.
വിദ്യാധരൻ 2018-11-02 21:12:15
 ജോസഫ് പടന്നമാക്കലിന് 

സ്വന്തം ജീവിതാനുഭവങ്ങളിൽ തൊട്ട് ആത്മാർത്ഥതയോടെ എഴുതുമ്പോൾ, അത് വായിക്കുന്നവരെയും സ്പർശിക്കുന്നു .  അമേരിക്കൻ സ്വപ്നത്തെ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞ താങ്കൾക്ക് അഭിനന്ദനങൾ .  ജീവിതത്തിൽ അച്ചടക്കവും സമർപ്പണവും കഠിനാദ്ധ്വാനവും  ഉണ്ടെങ്കിൽ മാത്രമേ അമേരിക്കൻ സ്വപ്നം. സാക്ഷത്ക്കരിക്കപ്പെടുകയിള്ളൂ.  നിങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ നിങ്ങൾ വളരെ നല്ല ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു .  നമുക്ക് എന്തെല്ലാം ഉണ്ടെങ്കിലും ഇത് സംഭവിക്കണം എന്നില്ല . ഭാഗ്യത്തിന്റെ ഒരു ഘടകം അതിന് ആവശ്യമെന്ന് പൂർവികർ പറയുന്നു 

'ഭാഗ്യം ഫലതി സർവ്വത്ര 
ന വിദ്യാ ന ച പൗരുഷം' 

വിദ്യയും പൗരുഷവും ഉണ്ടെങ്കിലും ഭാഗ്യം ജീവിതത്തിൽ വേണ്ട ഒരു അംശമാണ് 

Joseph Padannamakkel 2018-11-03 07:17:42
പ്രതികരണ കോളത്തിൽ അഭിപ്രായങ്ങൾ എഴുതിയവർക്കെല്ലാം നന്ദി. എന്റെ ജീവിതത്തെ സ്പർശിച്ചുകൊണ്ടുള്ള ഈ ലേഖനം അതേ സ്പിരിറ്റിൽ ശ്രീ വിദ്യാധരനും ശ്രീ തോമസ് കൂവള്ളൂരും ശ്രീ സുധീർ പണിക്കവീട്ടിലും വായിച്ചതിലും സന്തോഷം. 'വിഷയ ദാരിദ്ര്യം' എന്നെ സംബന്ധിച്ച് ഇന്ന് ഒരു സത്യവും പ്രസക്തവുമായിരിക്കുന്നു.  "എഴുത്തുകാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ എഴുതുന്നു' എന്ന പുതിയ പംക്തി 'ഇ-മലയാളീയിൽ' കണ്ടപ്പോഴാണ് എന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കണമെന്ന താല്പര്യമുണ്ടായത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് എന്റെ ഇതേ ലേഖനം ചില ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഞാൻ ഇ-മലയാളിയിൽ എഴുതാൻ തുടങ്ങിയിരുന്നില്ല.

ലേഖനം എഴുതിയ കാലത്ത് വിഷയ ദാരിദ്ര്യം ഒട്ടും തന്നെയില്ലായിരുന്നു. എന്തും എഴുതാനുള്ള മനതന്റെടം അന്നുണ്ടായിരുന്നു. ഇന്ന് വായനക്കാർ അർപ്പിച്ചിരിക്കുന്ന വിശ്വാസം കാരണം വിഷയങ്ങൾ നല്ലവണ്ണം പഠിച്ചശേഷമേ എഴുതാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടു വിഷയ ദാരിദ്ര്യവുമുണ്ട്.

സ്വന്തം അനുഭവങ്ങൾ എഴുതുമ്പോൾ എഴുതാൻ ധാരാളം. വായനക്കാരുടെയും എഴുത്തുകാരുടെയും ജീവിതാനുഭവങ്ങൾ ഇ-മലയാളിയുടെ ഈ പംക്തിയിൽ വായിക്കാൻ താല്പര്യപ്പെടുന്നു. പ്രതീക്ഷിക്കുന്നു. അത്തരം ഇന്നുള്ള തലമുറയുടെ എഴുത്തുകൾ വരുന്ന തലമുറകളെ ഇന്നലെയുടെ വിവരങ്ങൾ അറിയുന്നതിനു പ്രേരിപ്പിക്കുകയും ജിജ്ഞാസ പകർത്തുകയും ചെയ്യും.
Sudhir Panikkaveetil 2018-11-02 23:03:43
ജീവിതം കുറെ ജീവിച്ചു കഴിയുമ്പോൾ ഇങ്ങനെ 
ഓർമ്മകളിൽ മുങ്ങി തപ്പി അനുഭൂതികൾ 
അയവിറക്കുന്നത് സുഖമാണ്. അത് വായിക്കുന്നവരും 
ആ സുഖാനുഭൂതിയിൽ അലിഞ്ഞു ചേരുന്നു.
ജോസഫ് പടന്നമാക്കൽ  സാറിനും 
കുടുംബത്തിന് നന്മകൾ നേരുന്നു. 
Proud Male Nurse 2018-11-03 12:03:00
കാലം മുന്നോട്ട് പോയതറിഞ്ഞില്ലേ?  ഞാനും കുറേനാൾ ഇങ്ങെനെ നഴ്‌സ്മാരെ പുച്ഛിച്ചും അവരുടെ ഭർത്താക്കന്മാരെ കുറ്റം പറഞ്ഞും നടന്ന ഒരുത്തനാ - അവസാനം ഞാനും ഒരു നഴ്‌സായി .മാസ്റ്റേഴ്സ് ഡിഗ്രി വരെ എടുത്തു .  ഇതുപോലെ എന്തെങ്കിലും പഠിക്കാൻപോയാൽ രക്ഷപെടാം .  വയസ്സ് അമേരിക്കയിൽ ഒരു പ്രശനമല്ല . പ്രശ്നം ഇങ്ങനെ ഒരു ജോലിയും ചെയ്യാതെ, കേരളത്തിൽ നിന്ന് വന്നപോലെ  അനങ്ങാ പാരയായിരുന്ന  സമയം കളയുന്നതാണ്. അതുകൊണ്ടു എന്തെങ്കിലും ഒക്കെ പോയി പഠിച്ചു രക്ഷപ്പെടാൻ നോക്ക് 
jyothylakshmy Nambiar 2018-11-03 14:50:35

സത്യസന്ധവും, ഹൃദയ സ്‌പർശവുമായ ഒരു അനുഭവ കഥ. നല്ല ഒരു വായനാ സുഖം അനുഭവപ്പെട്ടു . അഭിനന്ദനങ്ങൾ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക