Image

മഴ ഭാവങ്ങള്‍ (ചെറുകഥ: (ബിന്ദു പുഷ്പന്‍)

Published on 01 November, 2018
മഴ ഭാവങ്ങള്‍ (ചെറുകഥ: (ബിന്ദു പുഷ്പന്‍)
ലാസ്യഭാവങ്ങള്‍ ഉതിര്‍ക്കുകയാണ് മഴ..!

മഴയ്ക്ക് മുഖങ്ങള്‍ പലതാണ്..
ചാറ്റല്‍ മഴ..!
അതെപ്പോഴും ഉള്ളില്‍ ഹരമാണ് നിറക്കുന്നത്…

സകലതിനെയും തൊട്ടുതലോടി, കുളിരണിയിപ്പിച്ചു കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ആദ്യ മഴത്തുള്ളികള്‍..!!
പ്രകൃതിയെ ഹരിതമണിയിക്കുവാന്‍ വെമ്പുന്ന മഴ!
ഈ മഴയിങ്ങനെ നോക്കിയിരിക്കാന്‍ എന്തു രസമാണ്..!

ഇറയത്തേക്ക് അടിച്ചു കയറുന്ന തൂവാനത്തുള്ളികള്‍ അവളെയും... കുളിരണിയിപ്പിച്ചു. നേര്‍ത്ത ഹൃദയ തന്ത്രികളിലെങ്ങോ, ആരോ.. ഒരു മൃദുരാഗം മീട്ടിയപോലെ…

പതിയെ മഴയുടെ ഭാവം മാറുകയാണ്… ഒപ്പം കാറ്റിന്‍െറ ഇരമ്പലും.. പറമ്പിലെ മാവും, തെങ്ങും, കവുങ്ങുമൊക്ക കാറ്റത്ത് ഇളകിയാടുന്നു..

മച്ചിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികള്‍ അവളുടെ കൈകക്കുള്ളില്‍ നൃത്തം വെച്ചുകൊണ്ടിരുന്നു... മനസ്സിന്‍െറ അകതാരിലെങ്ങോ ഒരു കുഞ്ഞു മയില്‍പ്പീലി വിടരുകയായ്..!

"ലച്ചൂ.. നിയെവിടെ എന്തെടുക്കുവാ.. മഴയത്തു കളിക്കുവാണോ..?"
"വേഗം വാ... വിളക്കുകൊളുത്താന്‍ നേരമായ്…"
"ദേ.. വരുന്നു ചേച്ചമ്മേ.."

അവളകത്തേക്കു നോക്കി ഉറക്കെ നീട്ടി വിളിച്ചു പറഞ്ഞു.

ചേച്ചമ്മയാണ്..
വിളിക്കു പിന്നാലെ അവരും അടുക്കളയില്‍ നിന്നും പുറത്തേക്കിറങ്ങി വന്നു.

"അച്ഛനുമമ്മയും വരുമ്പോഴെക്കും.. പനി പിടിപ്പിച്ചു വെക്കേണ്ട.."

വാത്സല്യത്തോടെയുള്ള ശ്വാസനയുമായി ചേച്ചമ്മ അവള്‍ക്കടുത്തേക്കു വന്നു. അവര്‍ ലച്ചുവിന്‍െറ നനഞ്ഞ ഡ്രസ്സില്‍ തൊട്ടു നോക്കിയിട്ട് പറഞ്ഞു.
"മൊത്തം നനഞ്ഞിരിക്കുന്നു.. വേഗം പോയി ഡ്രസ്സുമാറി വന്ന് വിളക്കു കത്തിക്ക് മോളെ..."

അല്പം മടിച്ചു മടിച്ചാണെങ്കിലും അകത്തേക്കു പോകാനൊരുങ്ങിയവള്‍ കണ്ടു. മാനത്തു വളഞ്ഞു പുളഞ്ഞു പോകുന്നൊരു മിന്നല്‍പ്പിണര്‍…!

അയ്യോ...ചേച്ചമ്മേ ..!!

പെട്ടന്നു ചാടിക്കേറിയവള്‍ ചേച്ചമ്മയെ കെട്ടിപിടിച്ചു.

ഒരു കുഞ്ഞിനെയെന്ന വണ്ണം അവരെവളെ മാറോട് ചേര്‍ത്തണച്ചു കൊണ്ട് വേഗം അകത്തേക്കു കയറി വാതിലടച്ചു. അതിനു തൊട്ടുപിന്നാലെ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കാതിടിപ്പിക്കുന്ന ഇടിമുഴക്കം! തുടരെ തുടരെ രണ്ടുമൂന്ന് കൊള്ളിയാനും ഇടിമുഴക്കങ്ങളും…

ചേച്ചമ്മയുടെ മാറിലേക്കവള്‍ മുഖം പൂഴ്ത്തി, കാതു രണ്ടും പൊത്തി പിടിച്ചു. ഇടിമുഴക്കം ഭയങ്കര പേടിയാണ് ലച്ചുവിന്. അവരുടെ മാറിലേക്കവള്‍ കൂടുതല്‍ പറ്റിച്ചേര്‍ന്നു. ആ ശരീരത്തിലെ നേര്‍ത്ത ഇളം ചൂട് അവരിലെ മാതൃത്വത്തെ തൊട്ടുണര്‍ത്തി.

"പേടിക്കണ്ടാടാ കുട്ടാ,,"

അവളുടെ മൂര്‍ദ്ധാവിലൊരു മുത്തം കൊടുത്തു കൊണ്ടവര്‍ മെല്ലെ ആ മുടിയിഴകളില്‍ തലോടി. പിന്നെ.. പതിയെ അവളെ തന്നില്‍നിന്നും അടര്‍ത്തി മാറ്റിക്കൊണ്ട് ആ മുഖത്തേക്കുറ്റു നോക്കി. കണ്ണുകള്‍ രണ്ടും ഇറുകെ അടച്ചു പിടിച്ചിരിക്കുകയാണവള്‍.

"മോളു ചെല്ല്.. പോയി ഡ്രസ്സ്മാറിവാ.."

ഇത്തിരിനേരം കൂടി ചേച്ചമ്മയെ അങ്ങനെ കെട്ടിപ്പിടിച്ചു നില്‍ക്കാനവള്‍ കൊതിച്ചു.

ലച്ചുവിനെ നിര്‍ബന്ധിച്ചവര്‍ അകത്തേക്ക് പറഞ്ഞു വിട്ടു. പിന്നെ വന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ ഇത്തിരി തോര്‍ന്നിട്ടുണ്ട്. പടിഞ്ഞാറുനിന്നും ഈറന്‍ കാറ്റ് വീശിയടിക്കുന്നുണ്ട്.. നേരത്തെ ഇരുള്‍ പരന്നിരിക്കുന്നു.

അങ്ങ് വിദൂരതയിലേക്കെങ്ങോ മനസ്സ് പായുകയാണ്…

നാളെ അവരുടെ കൂടെ ലച്ചു പോകുമോ..? തന്നെ ഉപേക്ഷിച്ചിട്ട്.??

ഒരു പാഴ്മരമായി തീര്‍ന്ന തനിയ്ക്കു ഇത്രയുംനാള്‍ ജീവശ്വാസമേകിയിരുന്ന ലച്ചുവും തന്നെ വിട്ടുപോകുകയാണ്….

അവരുടെ മനസ്സ് വിങ്ങി.


ജീവിതത്തിന്‍െറ പാതി വഴിയില്‍ തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ്. അന്ന് യാഥാര്‍ഥ്യത്തിനു മുന്നില് അമ്പരന്നു അന്തം വിട്ടു നില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല. അന്ന്, മോളെ സുധയാണ് തന്‍െറ കൈയിലേക്കു വെച്ചു തന്നത്. തന്‍െറ പ്രിയ അനുജത്തി. നാലു വയസ്സു മാത്രമുള്ള കുഞ്ഞു ലച്ചുവിനെ.

ചേച്ചിയും അമ്മയും ചേര്‍ത്ത് തന്നെയവള്‍ 'ചേച്ചമ്മ'യെന്ന് വിളിച്ചു. സുധയെക്കാളധികം തന്‍െറ മാറിലെ ചൂടേറ്റവള്‍ വളര്‍ന്നു.

"വാഷിയില്‍.. കുട്ടികളെ നോക്കാന്‍ വല്യ ബുദ്ധിമുട്ടാ ചേച്ചീ.., അനൂപും പറയുന്നു.. ആശിച്ചു മോഹിച്ച് കിട്ടിയ ജോലിയല്ലേ കളയേണ്ടന്ന്..!"

ആ വാക്കുകള്‍ തന്നില്‍ തേന്‍തുള്ളികള്‍ നിറക്കുകയായിരുന്നു... എത്ര വേഗമാണ് വര്‍ഷങ്ങള്‍ കടന്നുപോയത്…

ഇന്ന് ലച്ചുമോള്‍ ടെന്‍ത് കഴിഞ്ഞിരിക്കുന്നു. അവള്‍ക്കവിടെ നവി മുംബൈയിലെ 'വാഷിയില്‍' അനൂപ് ഹയര്‍സ്റ്റഡീസിന് അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ട്. അവര്‍ നാളെവരും അവളെ വിളിച്ചു കൊണ്ടുപോകാന്‍…! തന്നെ പിരിഞ്ഞിരിക്കാന്‍ ലച്ചുമോള്‍ക്കാവുമോ..?

നാഴികയ്ക്കു നാല്‍പ്പതുവട്ടം 'ചേച്ചമ്മേ' 'ചേച്ചമ്മേ'യെന്നു വിളിച്ചു നടക്കുന്നവള്‍ക്ക്. ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ.. താനൊരു നല്ല അമ്മയല്ലെ..? തന്‍െറ ലച്ചുമോളുടെ..
സുധയെക്കാളധികം തന്നെയവള്‍ സ്‌നേഹിക്കുന്നുണ്ട്. അവളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ അവള്‍ പൊയ്‌ക്കോട്ടേ... സ്വയമവള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.

രമയുടെ ചിന്തകളങ്ങനെ നീണ്ടു പോയി…

പെട്ടന്ന്, ലാന്‍ഡ്‌ഫോണ്‍ ശബ്ദിച്ചു.

അവളോടി ഡ്രോയിങ്‌റൂമില്‍ എത്തിയപ്പോഴേക്കും അതിന്‍െറ ശബ്ദം നിലച്ചിരുന്നു. കാറ്റും, മഴയും കാരണം ചിലപ്പോള്‍ കട്ടായി പോയതാവാം..


അന്നേരമാണ് രമ ഓര്‍ത്തത്.

ലച്ചുമോള്‍ ഇതുവരെ പായ്‌ക്കൊന്നും ചെയ്തിട്ടില്ല. അവരുടെ കൂടെ പോകാനൊട്ടും മനസ്സില്ലവള്‍ക്ക്.. ഇനി താന്‍തന്നെ വേണം അതും ചെയ്തു കൊടുക്കാന്‍..!

രമ പതിയെ അവളുടെ മുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ടു പൂജാമുറിയില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്ക്.. അതിന് മുന്‍പിലായി നിലത്തു ചമ്രം പിടഞ്ഞിരിക്കുന്ന ലച്ചുമോള്‍!


അവള്‍ കുളിച്ചു ഉടുപ്പൊക്കെ മാറിയിട്ടുണ്ട്. വിടര്‍ത്തി ഇട്ടിരിക്കുന്ന മുടിയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു. ശബ്ദമുണ്ടാക്കാതെ മെല്ലെ അവള്‍ക്കടുത്തു ചെന്നിരുന്നു. കണ്ണടച്ചു കൈകൂപ്പി ഇരിക്കുകയാണ് ലച്ചുമോള്‍ കവിളിലൂടെ ചാലു കീറി ഒലിച്ചിറങ്ങുന്ന കണ്ണീര്‍. നെഞ്ച് പിടഞ്ഞുപോയി!!

"എന്തുപറ്റിയെടാ ..."

താനും കരയുകയാണെന്ന് രമയ്ക്ക് തോന്നി. അവള്‍ മെല്ലെ ലച്ചുവിനെ തന്‍െറ തോളിലേക്ക് ചായ്ച്ചു, അവളുടെ പുറത്തു പതിയെ തലോടി കൊണ്ടു ചോദിച്ചു.

"പറമോളെ… മോളെന്തിനാ കരഞ്ഞത്."

"എനിക്ക് .. നിക്ക്.. പോണ്ടാ ചേച്ചമ്മേ..."
അവള്‍ ഏങ്ങലടിച്ചു കരഞ്ഞു. രമയുടെ ഹൃദയം ആര്‍ദ്രമായി.

"മോളങ്ങനെ പറയരുത്.. മോളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ..?"

രമ തന്‍െറ വിഷമം ഉള്ളിലൊതുക്കി, ലച്ചുവിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. താന്‍ കാരണം അവളുടെ ഭാവി അവതാളത്തിലാകരുത്.

"ചേച്ചമ്മയുടെ നല്ല മോളല്ലെ.. പറയുന്നത് കേക്ക്"

അവര്‍ സാരിത്തുമ്പു ഉയര്‍ത്തി അവളുടെ കണ്ണീരു തുടച്ചു കൊടുത്തു കൊണ്ട് അവളെ സമാധാനിപ്പിച്ചു പൂജാമുറിക്ക് പുറത്തേക്കിറങ്ങി. അവിടെ നിന്നാല്‍ താനും കരഞ്ഞു പോയേക്കുമെന്ന് രമയ്ക്ക് തോന്നി.

ലച്ചുവിന്‍െറ മുറിയിലെത്തി. അലമാരയുടെ മുകളില്‍നിന്നും ബാഗെടുത്തു വച്ചു അതിലേക്കു അവളുടെ ഡ്രസ്സുകള്‍ ഓരോന്നായ് പെറുക്കിയടുക്കി വെച്ചു.

അതാ.. തുണികള്‍ക്കിടയില്‍ ഒരു ഫോട്ടോ. തന്‍െറ പഴയൊരു ഫോട്ടോ..! ലച്ചുവിനെയും എടുത്തുകൊണ്ടു നില്‍ക്കുന്നത്. അവള്‍ക്കന്ന് നാലു വയസുണ്ട്. ഏറെനേരം അതിലേക്ക് നോക്കി നിന്നുപോയവള്‍..!.

ഓര്‍മ്മകള്‍ വീണ്ടും തന്നിലേക്ക് ചിറകടിച്ചെത്തുന്നതുപോലെ... അത് തിരികെ വെയ്ക്കാന്‍ ഒരുങ്ങുമ്പോഴാ പുറകുവശത്തു കറുത്ത മഷിയില്‍ വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചത്. 'എന്‍െറ..അമ്മ'. പിന്നെ... സങ്കടമടക്കാനായില്ല.. രമയ്ക്ക്. തേങ്ങി കരഞ്ഞുപോയവള്‍..!

'ദൈവം എനിക്കു മാത്രമെന്തേ.. ദുഃഖങ്ങള്‍ തരുന്നു..' ഒന്നും.. ആശിക്കാന്‍ വിധിയില്ലെന്നണോ..?'

ഒരു കുഞ്ഞിക്കാലു കാണാന്‍ ഒരുപാട് ആശിച്ചിരുന്ന നാളുകള്‍... മരുന്നുകള്‍, വഴിപാടുകള്‍, പ്രാര്‍ഥനകള്‍ എല്ലാം.. വിഫലമായി. എന്തുവന്നാലും ആരൊക്കെ എതിര്‍ത്താലും എന്നും.. കൂടെക്കാണുമെന്ന് പറഞ്ഞ വിജയേട്ടനും തന്നെ ഉപേക്ഷിച്ചുപോയി.

കായ്ഫലമില്ലാത്ത വൃക്ഷത്തിനെ ആര്‍ക്കുവേണം..?

അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സമൂഹത്തിന് മുന്നില്‍ ഒരിക്കലും തനിക്ക് തലയുയര്‍ത്തി നില്‍ക്കാനാവുന്നില്ല. എന്നും.. അവഗണനയും, നിന്ദയും മാത്രം.. ഏക തുണയായിരുന്ന പ്രിയപ്പെട്ട അമ്മയുടെ മരണം. ഒക്കെ താന്‍ സഹിച്ചു. 'ഈശ്വരാ..ഒരു പെണ്ണിനോട് വേണോ ഇത്രയും പരീക്ഷണങ്ങള്‍ …?' ഇപ്പോള്‍ ജീവന്‍െറ ജീവനായ ലച്ചുമോളും തന്നെ വിട്ടു പോവുകയാണ്.. വീണ്ടും ഒറ്റപ്പെടുകയാണ് താന്‍…!

ലാന്‍ഡ് ഫോണ്‍ വീണ്ടും ശബ്ദിച്ചു.
സാരി തലപ്പുകൊണ്ട് മുഖം അമര്‍ത്തി തുടച്ചുകൊണ്ട് വേഗം ഓടിച്ചെന്ന് രമ ഫോണെടുത്തു.

"ഹലോ .."
"ഞാനാണ് ചേച്ചീ.. സുധ".
"എത്രനേരമായി ഞാന്‍ ട്രെ ചെയ്യുന്നു.."
"ഇവിടെ മഴപെയ്യുകയാ സുധേ.. അതാ"
"എന്താ.. നീയിപ്പോള്‍.. നാളെ വരുവല്ലെ.. പിന്നെന്താ.."
ഒറ്റ ശ്വാസത്തിലാണത് ചോദിച്ചത്.

"ലച്ചു മോളെന്തേ…"

"അവള്‍ പൂജാമുറിയിലാണ്.. വിളിക്കണോ .."

"വേണ്ടാ.. ഞങ്ങള് നാളെ വരുന്നില്ല. അതുപറയാനാ വിളിച്ചത്."

"ങ്ങ്‌ഹേ..!"
ഉള്ളിലൊരു നടുക്കമുണര്‍ന്നു.

"അവള്‍ അവിടെ തന്നെ നിന്ന് പഠിച്ചോട്ടെ.. ചേച്ചീ, അതാ നല്ലത്. ഞാന്‍ പിന്നെ വിളിക്കാം.."
മറുതലയ്ക്കല്‍ ഫോണ്‍ കട്ടായി.
രമയ്ക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.

തന്‍െറയുള്ളിലേക്ക് ആരോ.. തണുത്തൊരു മണ്‍കുടം കമഴ്ത്തിയപോലെ തോന്നി രമയ്ക്ക്. തന്‍െറ ആ പഴയ സുധ തന്നെയാണോ ഇത്..?. ഈ പെണ്ണിനെ ഒട്ടും മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ.. ഈശ്വരാ... തനിക്ക്?

കുട്ടിക്കാലത്ത് എന്തു കിട്ടിയാലും എല്ലാം.. ശ്യാഠ്യം പിടിച്ചു തന്നില്‍നിന്ന് സ്വന്തമാക്കിയിരുന്നവള്‍…! പിന്നൊരു വിജയിയുടെ ഭാവമായിരുന്നവള്‍ക്ക്..! വീട്ടിലെ ഇളയകുട്ടിയെന്ന പരിഗണ എന്നും കിട്ടിയിരുന്നവള്‍ക്ക്. അല്‍പം സങ്കടത്തോടെ ആയിരുന്നെങ്കിലും ഒക്കെയും.. താനും വിട്ടുകൊടുത്തിരുന്നു.. തന്‍െറ പ്രിയ കുഞ്ഞനുജത്തിക്ക്!

കളിപ്പാട്ടങ്ങള്‍, പലഹാരങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍... അങ്ങനെയങ്ങനെ പോകുന്നു ഇഷ്ട്ങ്ങളുടെ ഒരു നീണ്ട നിരതന്നെ.

ഒരിക്കല്‍ 'കുട്ടികളെ നോക്കാന്‍ വാഷിയില്‍ ബുദ്ധിമുട്ടാണെന്നും' പറഞ്ഞു തന്‍െറ കൈയിലേക്ക് ലച്ചുമോളെ വെച്ചു തന്നവള്‍…! ഇന്ന്.. 'മോള്‍ ഇവിടെ തന്നെ നില്‍ക്കട്ടെ അതാ നല്ലതെന്ന്..' ഒരുപക്ഷെ..! തന്നെയേറ്റവും കൂടുതല്‍ മനസ്സിലാക്കിയിരിക്കുക അവള്‍ മാത്രമായിരിക്കും.. തന്‍െറ പ്രിയ കുഞ്ഞനുജത്തി. തന്‍െറ സ്വന്തം.. കൂടെപ്പിറപ്പ്!!

രമയുടെ ഇടനെഞ്ചു വിങ്ങി.

ദുഃഖങ്ങളില്‍.. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്‍പില്‍ ദിക്കറിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഒരിറ്റു ആശ്വാസമേകാന്‍ ഒരു കൂടെപ്പിറപ്പിനോളം വരില്ലാ മറ്റാരും...!

ജനലിലൂടെ രമ പുറത്തെ ഇരുട്ടിലേക്ക് നോക്കി.
അവിടെ മഴയുടെ ഭാവങ്ങള്‍ വീണ്ടും മാറുകയാണ്...
പ്രണയത്തിന്‍െറ.. വേദനയുടെ.. സങ്കടത്തിന്‍െറ.. സന്തോഷത്തിന്‍െറ..
സ്‌നേഹത്തിന്‍െറ.. അങ്ങനെ പലതരം ഭാവങ്ങള്‍..!!
രമയുടെ മുഖത്തും ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു...
ലച്ചുമോളെ വിളിക്കാനവള്‍ പൂജാമുറിയിലേക്ക് കയറിപ്പോയി.

..ശുഭം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക