തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പലതും നഷ്ടപ്പെട്ടുവെന്ന ആരോപണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഇക്കാര്യം ശബരിമലയില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതാണ്. ഇതേക്കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കും. ഇതേക്കുറിച്ച് നിയമപരമായ അന്വേഷണം ഉണ്ടാവണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു. ആര്‍.എസ്.എസുമായി തനിക്കുള്ള ഭിന്നത ആശയപരമാണ്. സംഘപരിവാറിനു മുന്നില്‍ തലകുനിയ്ക്കുന്ന സന്യാസിമാരില്‍ ഒരാളല്ല ഞാന്‍. അങ്ങനെ തലകുനിക്കുന്നവര്‍ക്ക് അവരുടേതായ ആവശ്യങ്ങളുണ്ടാവാം.
ശബരി എന്ന സ്ത്രീയുടെ പ്രദേശമാണ് ശബരിമല, ശബരി എന്ന സ്ത്രീയ്ക്ക് അയ്യപ്പന്‍ മോക്ഷം നല്‍കിയ സ്ഥലമാണത്. ഇതേ മോക്ഷം കിട്ടാനാണ് ഭക്തര്‍ ശബരിമലയില്‍ പോകുന്നത് ശബരിമലയ്ക്ക് ചുറ്റുമുള്ള 18 മലകളിലെയും ദേവന്മാരെ പ്രതിനിധീകരിക്കുന്നതാണ് 18 പടികള്‍. ഹിന്ദു ധര്‍മത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാത്തവരാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും രാഷ്ടീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്നതും. കോടതിയുടെ വിധി ഹിന്ദു ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. തന്റെ ആശ്രമത്തിന്റെ ഹോം സ്‌റ്റേ വരുമാനം ഒരു വര്‍ഷം 4000ല്‍ താഴെ ആയിരിക്കും. മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മീ ടൂ ആരോപണങ്ങളെ ക്കുറിച്ച് 'സ്വാമി ശരണം' എന്നു മാത്രമേ പറയാനുള്ളൂവെന്നും സന്ദീപാനന്ദ ഗിരി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.