Image

തത്വമസി ഒരു മന്ത്രമല്ല, ഒരു ജീവിതചര്യയാണ്; പുണ്യം പൂങ്കാവനം പദ്ധതി നല്‍കുന്ന സന്ദേശം

അനില്‍ പെണ്ണുക്കര Published on 24 November, 2018
തത്വമസി ഒരു മന്ത്രമല്ല, ഒരു ജീവിതചര്യയാണ്; പുണ്യം പൂങ്കാവനം പദ്ധതി നല്‍കുന്ന സന്ദേശം
"തത്വമസി ഒരു മന്ത്രമല്ല, ഒരു ജീവിതചര്യയാണ്" എന്ന സന്ദേശവുമായി സന്നിധാനത്ത്പുണ്യം പൂങ്കാവനം പദ്ധതി സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു .ഇത്തവണ ശബരിമലയിലെത്തുന്ന ഭക്തര്‍ സപ്തകര്‍മ്മങ്ങള്‍ പാലിക്കണമെന്ന സന്ദേശവുമായി പുണ്യം പൂങ്കാവനം പദ്ധതി സജീവമാകുകായാണ് .ആത്മജ്ഞാനത്തിന്റെ പൂങ്കാവനമാണ് ശബരിമല. അവിടം നശിപ്പിക്കരുത്. തത്വമസി ഒരു മന്ത്രമല്ല, ഒരു ജീവിതചര്യയാണ്. ഉത്തരവാദിത്തത്തോടെ ബോധപൂര്‍വ്വമായ തീര്‍ഥാടനമാണ് അയ്യപ്പന് പ്രിയം എന്ന സന്ദേശവുമായി കാനനവാസന്റെ സന്നിധാനത്തും നിലക്കലിലും പമ്പയിലും എരുമേലിയിലും പുണ്യംപൂങ്കാവനം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ശുചീകരണത്തിനു പുറമേ ബോധവല്‍ക്കരണവും പുണ്യം പൂങ്കാവനം പദ്ധതിയുടെ സവിശേഷതയാണ്. .യ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരാതിരിക്കുക. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്ക്കരിക്കുക.ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പമ്പാ നദിയെ സംരക്ഷിക്കുക, നദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ എണ്ണയോ ഉപയോഗിക്കരുത്, മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്. ടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക, ഒരു കാരണവശാലും തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തരുത്. എല്ലാ അയ്യപ്പന്മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിരതെറ്റിക്കാതെ തിക്കുംതിരക്കും കാണിക്കാതെ ക്യൂ പാലിക്കുക അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലിന്യം അല്ല നന്മയുടെ വിത്തുകള്‍ വിതറുക എന്നിവയാണ് പുണ്യം പൂങ്കാവനം പദ്ധതി നല്‍കുന്ന സന്ദേശം.

ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരരുതെന്നും കടകളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വില്‍ക്കുന്നത് പരിമിതപ്പെടുത്തണമെന്നും ബോധവല്‍ക്കരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലും തീര്‍ഥാടകര്‍ക്ക് സപ്തകര്‍മ്മങ്ങളുടെ പ്രസക്തി അറിയിക്കുന്നുണ്ട്.

മണ്ഡല മകരവിളക്ക് മഹോത്സവ സീസണില്‍ എല്ലാ ദിവസവും രാവിലെ ഒന്‍പതിന് ദേവസ്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടേയും പോലീസ്, എക്‌സൈസ് ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍. എഫ്, ആര്‍.എ.എഫ്് സേനകളുടേയും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍,ആരോഗ്യപ്രവര്‍ത്തകര്‍, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാ സമാജം എന്നിവരുടേയും ഭക്തരുടേയും നേതൃത്വത്തിലാണ് ശുചീകരണവും ബോധവല്‍ക്കരണവും നടത്തുന്നത്.

വിരിവെച്ചിരിക്കുന്ന ഇടങ്ങളില്‍ ഗുരുസ്വാമിമാരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം. പരിസ്ഥിതിലോലമായ ശബരിമലയെ സംരക്ഷിക്കുന്നതിനും പരിപാവനമായ പൂങ്കാവനത്തെ മാലിന്യരഹിതമായി നിലനിര്‍ത്തുന്നതിനുമായുള്ള പുണ്യം പൂങ്കാവനത്തിന്റെ പ്രവര്‍ത്തനം ഇതിനകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐ.ജി പി.വിജയനാണ് പുണ്യം പൂങ്കാവനത്തിന്റെ നോഡല്‍ ഓഫീസര്‍.
തത്വമസി ഒരു മന്ത്രമല്ല, ഒരു ജീവിതചര്യയാണ്; പുണ്യം പൂങ്കാവനം പദ്ധതി നല്‍കുന്ന സന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക