Image

കൊച്ചി വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ ഉദ്‌ഘാടനം 12ന്‌

Published on 04 December, 2018
 കൊച്ചി വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ ഉദ്‌ഘാടനം 12ന്‌
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനലിന്‍റെ ഉദ്‌ഘാടനം ഈ മാസം 12 ന്‌ നടക്കും. വൈകീട്ട്‌ 4 ന്‌ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ടെര്‍മിനല്‍ നാടിന്‌ സമര്‍പ്പിക്കും.
ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ടെര്‍മിനല്‍ 160-ഓളം കോടി രൂപ മുടക്കിയാണ്‌ സിയാല്‍ വികസിപ്പിച്ചത്‌.

നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ഒരു മണിക്കൂറില്‍ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആ ണ്‌. പഴയ ആഭ്യന്തര രാജ്യന്തര ടെര്‍മിനലുകള്‍ ഒന്നാക്കുന്നതോടെ ഇത്‌ 4000 ആയി ഉയരും. പുതിയ രാജ്യാന്തര ടെര്‍മിനലായ ടി-3യ്‌ക്കും സമാനശേഷിയാണ്‌.

നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമനവും പുറപ്പെടലും ഒരേ നിരപ്പില്‍ നിന്നാണ്‌. എന്നാല്‍, മൂന്ന്‌ നിലകളിലായാണ്‌ പുതിയ ടെര്‍മിനല്‍ ടി-വണ്‍ വികസിച്ചിരിക്കുന്നത്‌. 2.42 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള താഴത്തെ നിലയില്‍ ചെക്ക്‌-ഇന്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ബാഗേജ്‌ ഏരിയ എന്നിവയ്‌ക്കായി മാറ്റിവച്ചിട്ടുണ്ട്‌. 56 ചെക്ക്‌-ഇന്‍ കൗണ്ടറുകള്‍ ഇവിടെയുണ്ടാകും.

നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ഇത്‌ 29 ആണ്‌. ഭക്ഷണശാലകള്‍, ഷോപ്പിങ്‌ കേന്ദ്രങ്ങള്‍, മെഡിക്കല്‍ റൂം എന്നിവയും താഴത്തെ
നിലയിലുണ്ട്‌. എയ്‌റോബ്രിഡ്‌ജ്‌ സൗകര്യമുള്ള ഏഴ്‌ ഗേറ്റുകള്‍ ഉള്‍പ്പെടെ 11 ഗേറ്റുകളിലേയ്‌ക്ക്‌ ഇവിടെനിന്നാകും പ്രവേശനം.
ആയിരത്തിലധികം പേര്‍ക്ക്‌ ഇവിടെ ഇരിപ്പിടമുണ്ടാകും. കടകള്‍, പ്രാര്‍ഥനാമുറി, റിസര്‍വ്‌ ലോഞ്ച്‌, ബേബി കെയര്‍റൂം എന്നിവയും ഒന്നാം നിലയിലുണ്ടാകും.

2.18 ലക്ഷം ചതുരശ്രയടിയാണ്‌ ആകെ വിസ്‌തൃതി. 90000 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള രണ്ടാം നിലയില്‍, ടി-3യില്‍ ഉള്ളതുപോലെ ഫുഡ്‌ കോര്‍ട്ട്‌, എക്‌സിക്യൂട്ടീവ്‌ ലോഞ്ച്‌, ബാര്‍ എന്നിവ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങള്‍ക്കായി 62,000 ചതുരശ്രയടി സ്ഥലംകൂടി സിയാല്‍ വികസിപ്പിക്കുന്നുണ്ട്‌.

ടെര്‍മിനലിനായി ഒരുക്കുന്ന ആധുനിക അകച്ചമയ സംവിധാനങ്ങളുടെ ഭാഗമായി മുഴുവന്‍ ഫാള്‍സ്‌ സീലിങ്ങും തറയും മാറ്റുന്നുണ്ട്‌. വിമാനത്തിനുള്ളില്‍ നിന്ന്‌ ഏറ്റവും
വേഗത്തില്‍ യാത്രക്കാരെ ഗ്രൗണ്ട്‌ ഫ്‌ളോറിലുള്ള അറൈവല്‍ മേഖലയില്‍ എത്തിക്കാനായി റാമ്പുകള്‍ നിര്‍മിക്കുന്നുണ്ട്‌. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍റെ ഏറ്റവും പുതിയ നിര്‍ദേശപ്രകാരമുള്ള ഇന്‍ ലേന്‍ ബാഗേജ്‌
ഹാന്‍ഡ്‌ലിങ്‌ സംവിധാനമാണ്‌ സിയാല്‍ ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്‌.

തുടക്കംമുതല്‍ തന്നെ രണ്ട്‌ സിടി മെഷീന്‍ ഉപയോഗിച്ച്‌ ബാഗേജുകള്‍ സ്‌കാന്‍ ചെയ്യും. ഓരോ ബാഗിന്‍റെയും ദ്വിമാന ചിത്രങ്ങള്‍ പരിശോധകന്‌ കാണാന്‍ കഴിയും. 45
സെക്കന്റുകൊണ്ട്‌ ബാഗ്‌ പരിശോധന പൂര്‍ത്തിയാക്കുന്ന വിധത്തിലാണ്‌ ബാഗേജ്‌ ഹാന്‍ഡ്‌ലിങ്‌ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. അമേരിക്കന്‍ വ്യോമയാന സുരക്ഷാ
ഏജന്‍സിയായ ടിഎസ്‌എ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കൊപ്പമാണ്‌ ഒന്നാം ടെര്‍മിനലിന്‍റെ ബാഗേജ്‌ സംവിധാനം ഒരുക്കുന്നത്‌.

അറൈവല്‍ ഭാഗത്ത്‌ നിലവിലുള്ള രണ്ട്‌ കണ്‍വേയര്‍ ബെല്‍റ്റുകള്‍ക്ക്‌ പകരം ടി-വണ്ണില്‍ നാല്‌ ബെല്‍റ്റുകളുണ്ടാകും. ഇവയ്‌ക്ക്‌ മൊത്തം 68 മീറ്ററാണ്‌ ഓരോന്നിന്‍റെയും നീളം. റിസര്‍വ്‌ ലോഞ്ച്‌, ഷോപ്പിങ്‌ ഏരിയ, പ്രീപെയ്‌ഡ്‌ ടാക്‌സി കൗണ്ടര്‍ എന്നിവ അറൈവല്‍ മേഖലയിലുണ്ട്‌. അത്യാധുനിക അഗ്‌നിരക്ഷാ സംവിധാനമാണ്‌ ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്‌.

ടെര്‍മിനലിന്‍റെ മുഴുവനും മേഖലയും ഫയര്‍ ഹൈഡ്രന്‍റ്‌ സംവിധാനത്തിന്‍റെ പരിധിയിലുണ്ടാകും. തീ കണ്ടാല്‍ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്‌പ്രിങ്കളറുകള്‍ ടെര്‍മിനലുകളിലാകെ ഘടിപ്പിക്കും.
ഏറ്റവും സുരക്ഷിതമായ രീതിയില്‍ അഗ്‌നിശമന സന്നാഹങ്ങള്‍ ഒരുക്കാന്‍ മാത്രം 6.67 കോടി രൂപയാണ്‌ സിയാല്‍ ചെലവിടുന്നത്‌. എട്ട്‌ ലിഫ്‌റ്റുകള്‍, നാല്‌ എസ്‌കലേറ്ററുകള്‍, വിമാനത്തിന്‍റെ ആഗമന-പുറപ്പെടല്‍ വിവരങ്ങള്‍ തത്സമയം കാണിക്കുന്ന 168 ഫ്‌ളൈറ്റ്‌ ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാ ക്യാമറകള്‍ എന്നിവയും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ്‌ ജെറ്റ്‌, ജെറ്റ്‌ എയര്‍വെയ്‌സ്‌, വിസ്‌താര, എയര്‍ ഏഷ്യ തുടങ്ങി വിമാനക്കമ്പനികളാണ്‌ സിയാലില്‍ നിന്നും ആഭ്യന്തര സര്‍വീസ്‌ നടത്തുന്നത്‌. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുള്ളത്‌ ഇന്‍ഡിഗോയ്‌ക്കാണ്‌.
25 വര്‍ഷത്തെ ആഭ്യന്തരവ്യോമയാന ഗതാഗതം മുന്‍കൂട്ടിക്കണ്ടാണ്‌ പുതിയ ആഭ്യന്തര ടെര്‍മിനല്‍ ടി-1 വികസിപ്പിച്ചിരിക്കുന്നത്‌. ഈ ടെര്‍മിനല്‍ ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളുടെ ശ്രേണിയിലേക്കുള്ള കൊച്ചി അന്താരാഷ്ട്ര വിമാനതാവള കുതിപ്പിന്‌ സഹായകമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക