മലയാള സാഹിത്യ സാമൂഹിക ലോകത്തെ പിടിച്ചു കുലിക്കിയ കവിതാ വിവാദത്തില്‍ കുറ്റങ്ങള്‍ മുഴുവന്‍ ശ്രീചിത്തിരന്‍റെ തലയിലിട്ട് കൈകഴുകി ദീപാ നിശാന്ത്. വര്‍ഷങ്ങള്‍ക്ക് കവി എസ്. കലേഷ് എഴുതിയ കവതയെ പദാനുപദം കോപ്പിയടിച്ച് സര്‍വീസ് സംഘടനയുടെ മാഗസീനില്‍ പ്രസിദ്ധീകരിച്ചത് ദീപാ നിശാന്താണ്. കവിത തന്‍റേതാണ് എന്ന് ചൂണ്ടിക്കാട്ടി എസ്.കലേഷ് രംഗത്ത് എത്തിയപ്പോഴും ദീപ കുലുങ്ങിയില്ല. കലേഷ് കുറ്റക്കാരനാണ് എന്ന മട്ടില്‍ ദീപ ഫേസ്ബുക്ക് പോസ്റ്റുകളുമായി നിലയുറപ്പിച്ചു.
എന്നാല്‍ തെളിവ് സഹിതം കലേഷും സുഹൃത്തുക്കളും രംഗത്ത് എത്തിയപ്പോഴാണ് സംഗതി കുഴപ്പമായതായി ദീപാ നിശാന്തിന് ബോധ്യപ്പെടുന്നത്.
അതോടെ ശ്രീചിത്തിരന്‍ എന്ന കപടനവോത്ഥാന നായകന്‍ പ്രസ്തുത കവിത അദ്ദേഹത്തിന്‍റേതാണ് എന്ന് അവകാശപ്പെട്ട് തനിക്ക് തന്നതാണെന്നും സുഹൃത്തിന്‍റെ കവതി അച്ചടിച്ച് കാണാനുള്ള ആവേശം കൊണ്ട് തന്‍റെ പേരില്‍ അത് നല്‍കിയതാണെന്നുമാണ് ദീപയുടെ നിലപാട്.
എന്നാല്‍ താന്‍ ആര്‍ക്കും കവിത നല്‍കിയിട്ടില്ല എന്നതാണ് ശ്രീചിത്തിരന്‍ പറയുന്നത്. പക്ഷെ ശ്രീചിത്തിരനെതിരെ ദീപ വിവാദം അഴിച്ചു വിട്ടതോടെ നിരവധിയാളുകള്‍ ശ്രീചിത്തിരനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. അതില്‍ സാഹിത്യ മോഷണം പ്രധാനമായിരുന്നു. ശ്രീചിത്തിരന്‍റെ അധ്യാപകന്‍ തന്നെ ശ്രീചിത്തിരന്‍ നവോത്ഥാന നായക പരിവേഷത്തിന് അര്‍ഹനല്ലെന്നും തികഞ്ഞ കള്ളനാണയമാണെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ശ്രീചിത്തിരന്‍ മാത്രമാണ് കു്റ്റക്കാരന്‍ എന്ന മട്ടിലായി കാര്യങ്ങള്‍.
ഇതോടെ ശ്രീചിത്തിരന് എന്തോ അസുഖമാണെന്ന പുതിയ പ്രസ്താവനയുമായി ദീപ എത്തിയിരിക്കുന്നു. ശ്രീചിത്തിരന് മനോരോഗമാണെന്നും ചികിത്സ ലഭ്യമാക്കണമെന്നുമാണ് വ്യഗ്യം. ഒപ്പം ശ്രീചിത്തിരന്‍റെ തട്ടിപ്പില്‍ വീണ പാവം മാത്രമാണ് താന്‍ എന്നും പറയുന്നു.
ഇത്രയും പറയുമ്പോഴും തനിക്ക് കവിത മോഷ്ടിച്ച ആളാവേണ്ട കാര്യമില്ല, എന്നെ അറിയുന്നവര്‍ക്ക് എന്നെ അറിയാം തുടങ്ങിയ ഡയലോഗുകള്‍ ദീപ കൈവിടുന്നില്ല. വീണിടത്ത് കിടന്ന് ഉരുണ്ട് ശ്രീചിത്തിരനെ മാത്രം പ്രതിയാക്കി തലയൂരാനുള്ള ശ്രമമാണ് ദീപ നടത്തുന്നത്.
എന്നാല്‍ ഇവിടെ ബാക്കിയാവുന്ന ചോദ്യങ്ങള്‍ ചിലതുണ്ട്.
ചോദ്യം ഒന്ന് - കവിത തന്‍റേതാണ് എന്നും കലേഷ് മോഷ്ടിച്ചതാണ് എന്നും ശ്രീചിത്തിരന്‍ തെറ്റുദ്ധരിപ്പിച്ചു എന്നിരിക്കട്ടെ അത് കൊണ്ടു പോയി സ്വന്തം പേരില്‍ ഒരു മലയാളം കോളജ് അധ്യാപിക പ്രസിദ്ധപ്പെടുത്തുന്നത് ശരിയാണോ.
കുറഞ്ഞ പക്ഷം ശ്രീചിത്തിരന്‍ പറഞ്ഞ കള്ളങ്ങള്‍ അപ്പടി വിഴുങ്ങുന്നതിന് മുമ്പ് ഇതിന്‍റെ നിജസ്ഥിതി അന്വേഷിക്കേണ്ടിയിരുന്നില്ലേ.
അതോ ദളിതനായ എസ്.കലേഷ,് സവര്‍ണ്ണ കുലജാതനായ ശ്രീചിത്തിരന്‍റെ കവിത മോ്ഷ്ടിച്ചിരിക്കും ദളിതന്‍ മോഷ്ടിക്കുന്നവനാണ് എന്ന കേവല യുക്തിയിലേക്ക് ദീപ എത്തിച്ചേര്‍ന്നോ. അങ്ങനെയെങ്കില്‍ ദളിതിനെക്കുറിച്ച് ഇത്തരം മുന്‍വിധികളാണോ ദീപ ടിച്ചര്‍ വെച്ചുപുലര്‍ത്തുന്നത്.
ചോദ്യം രണ്ട് - കവിത മോഷ്ടിക്കപ്പെട്ട് പിടിക്കപ്പെട്ടപ്പോള്‍ ഈ കവിത കലേഷിന്‍റേതായി താന്‍ വായിച്ചിട്ടില്ല താന്‍ അങ്ങനെ വലിയ സാഹിത്യം വായനക്കാരി അല്ല എന്നാണ് ദീപാ നിശാന്ത് പറയുന്നത്.
ആരാണ് പറയുന്നത് എന്നോര്‍ക്കണം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തൃശ്ശൂര്‍ കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപികയാണ് പറയുന്നത്, മലയാള സാഹിത്യവായന തനിക്കില്ല. താന്‍ മലയാളത്തിലെ പുതു കവിതകളില്‍ അപ്ഡേറ്റ് അല്ല എന്ന്. ഇതില്‍പ്പരം ഒരു വിരോധാഭാസം വേറെയുണ്ടോ. ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ മലയാളം അധ്യാപികയായി കോളജില്‍ തുടരാന്‍ കഴിയും.
ഉദാഹരണത്തിന് സയന്‍സ് പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ 1980ലെ ശാസ്ത്ര കാലത്ത് നില്‍ക്കുകയും പുതിയതൊന്നും തനിക്ക് പഠിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്താല്‍ എന്താവും അവസ്ഥ.
മലയാളം അധ്യാപിക മലയാളഭാഷയിലും സാഹിത്യത്തിലും ഓരോ ദിനവും അപ്ഡേറ്റ് ആവേണ്ടത് അവര്‍ ചെയ്യുന്ന ജോലിയോടുള്ള സാമാന്യനീതിയാണ്. അധ്യാപനം മറ്റേതെങ്കിലും ജോലി പോലെ കാണാവുന്ന ഒന്നല്ല താനും.
അപ്പോള്‍ ഇവിടെ സ്വന്തം പ്രൊഫഷനിലും ദീപാനിശാന്ത് വെള്ളം ചേര്‍ക്കുകയാണ്.
എന്തായാലും കവിതാ മോഷണം ശ്രീചിത്തിരന്‍റെ തലയിലിട്ട് നവോത്ഥാന സദസുകളില്‍ വീണ്ടും കയറാനുള്ള ശ്രമം തന്നെയാണ് ദീപാ നിശാന്ത് നടത്തുന്നത്. സമൂഹം അതെങ്ങനെ അംഗീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെ.