Image

ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത്‌ മോശം ദിവസങ്ങള്‍; ' മുന്നറിയിപ്പുമായി കട്‌ജു

Published on 06 December, 2018
ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത്‌ മോശം ദിവസങ്ങള്‍; ' മുന്നറിയിപ്പുമായി കട്‌ജു
ന്യൂദല്‍ഹി: ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത്‌ മോശം ദിവസങ്ങളാണെന്നാണ്‌ ഇന്ത്യയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്‌ ജസ്റ്റിസ്‌ മാര്‍കണ്ഡേയ കട്‌ജു. ഇതിനു വലിയൊരു കാരണക്കാര്‍ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ നേതാക്കളും ബഹുഭൂരിപക്ഷം വരുന്ന മൗലവിമാരും മുഫ്‌തികളുമാണെന്നും കട്‌ജു ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

മുസ്‌ലിം രാഷ്ട്രീയക്കാരും മുഫ്‌തിമാരുമെല്ലാം അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അട്ടകളെപ്പോലെ നിരപരാധികളായ മുസ്‌ലിം സമൂഹത്തിന്റെ ചോര ഊറ്റിക്കുടിക്കുകയാണെന്നും കട്‌ജു അഭിപ്രായപ്പെട്ടു.

ചില ഉദാഹരണങ്ങള്‍ നിരത്തി കട്‌ജു ഈ അഭിപ്രായം വിശദീകരിക്കുന്നുമുണ്ട്‌. 1985ല്‍ മുസ്‌ലിം പുരുഷന്മാര്‍ വിവാഹമോചിതയായ ഭാര്യയ്‌ക്ക്‌ ജീവനാംശം നല്‍കണമെന്ന്‌ 1985ല്‍ ഷാബാനു കേസില്‍ സുപ്രീം കോടതി വിധിച്ചു. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചുള്ള ഈ വിധി യുക്തിചിന്തയുള്ള എല്ലാവരും അംഗീകരിക്കുമെന്നാണ്‌ നമ്മള്‍ പ്രതീക്ഷിക്കുക.

എന്നാല്‍ ഒട്ടുമിക്ക മൗലാനമാരും മുസ്‌ലിം രാഷ്ട്രീയ നേതാക്കളും ഈ വിധിയ്‌ക്കെതിരെ രംഗത്തുവരികയാണ്‌ ചെയ്‌തത്‌. ശരീഅത്ത്‌ നിയമത്തിന്‌ എതിരാണിതെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ രാജീവ്‌ ഗാന്ധി സര്‍ക്കാര്‍ ഈ വിധിയ്‌ക്കെതിരെ നിയമമുണ്ടാക്കുകയാണ്‌ ചെയ്‌തത്‌.



മുത്തലാഖിന്റെ കാര്യമാണ്‌ അദ്ദേഹം മറ്റൊരു ഉദാഹരണമായി നിരത്തുന്നത്‌. മുത്തലാഖ്‌ വിഷയത്തില്‍ മൗലാനമാരും സമാനചിന്താഗതിക്കാരായ ആളുകളും ഉള്‍ക്കൊണ്ട ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ മുത്തലാഖിനെ അനുകൂലിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

നിലവിലെ സാമൂഹ്യസ്ഥിതിക്കും സാമൂഹ്യ മാറ്റങ്ങള്‍ക്കും അനുസരിച്ച്‌ മാറ്റപ്പെടേണ്ടതാണ്‌ നിയമങ്ങള്‍. ശരീഅത്ത്‌ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്‌.

ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ അറേബ്യയില്‍ നിലനിന്നിരുന്ന നിയമം എങ്ങനെയാണ്‌ 21ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ പ്രയോഗയോഗ്യമാകുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ഹിന്ദു സമൂഹത്തില്‍ ഇന്ന്‌ മനുസ്‌മൃതി പ്രയോഗിക്കുന്നതു പോലെയാണ്‌ അത്‌. ശരീഅത്ത്‌ ഇല്ലാതാക്കിയാല്‍ ഇസ്‌ലാം ഇല്ലാതാക്കപ്പെടുമെന്ന്‌ പറയുന്നത്‌ അസംബന്ധമാണെന്നും കട്‌ജു പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക