സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. നവംബര്‍ 17മുതല്‍ ഡിസംബര്‍ നാലുവരെ 2,31,486 തീര്‍ത്ഥാടകരാണ് ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത്. ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതല്‍ 11 മണിവരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങള്‍. ഉച്ചയ്ക്ക് 12മുതല്‍ മൂന്നുവരെയാണ് ഉച്ചഭക്ഷണം. ചോറ്, സാമ്പാര്‍, അവിയലുമാണ് വിഭവങ്ങള്‍. കഞ്ഞി, ചെറുപയര്‍, അച്ചാര്‍ ഉള്‍പ്പടെയുള്ള രാത്രി ഭക്ഷണം വൈകീട്ട് 7മുതല്‍ 11വരെയാണ്. രാത്രി 12 മുതല്‍ വെളുപ്പിന് അഞ്ചുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയടങ്ങിയ ലഘുഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
പൂര്‍ണമായും അത്യാധുനിക സംവിധാനങ്ങളോടെയുള്ള പാചകസംവിധാനങ്ങളാണ് അന്നദാനമണ്ഡപത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. പാത്രം കഴുകുന്നതിനുള്ള ഓട്ടോമാറ്റിക് ഡിഷ്‌വാഷ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ശുചിത്വത്തിന് പ്രത്യേകപരിഗണന തന്നെയാണ് അന്നദാനമണ്ഡപത്തില്‍ ഒരുക്കിയിട്ടുള്ളത്. ഒരുസമയം 1600പേര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനുള്ള ക്രമീകരണം അന്നദാനമണ്ഡപത്തിലുണ്ട്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജയകുമാര്‍, അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ വിനോദ്, ജി. സുജാതന്‍നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്നദാനം നടക്കുന്നത്. ഹരിപ്പാട് കരുവറ്റ സ്വദേശിയായ ആര്‍. പത്മനാഭന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം പാചകം ചെയ്യുന്നത്. കഴിഞ്ഞ 17വര്‍ഷമായി ഇദ്ദേഹമാണ് ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിലെ പാചകത്തിന്റെ ചുമതല വഹിക്കുന്നത്. പാചകത്തിന് 50 തൊഴിലാളികളേയും ശുചീകരണത്തിന് 180 തൊഴിലാളികളേയുമാണ് നിയോഗിച്ചിട്ടുള്ളത്.കൂടാതെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിസ്വാര്‍ത്ഥമായ സേവനങ്ങളാണ് അയ്യപ്പസേവാസംഘം സന്നിധാനത്തും വിവിധ ഇടത്താവളങ്ങളിലും നല്‍കുന്നത്. സന്നിധാനം ഉള്‍പ്പടെ 12 സ്ഥലങ്ങളിലാണ് സംഘം തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് 200 സന്നദ്ധസേവകരാണ് സംഘത്തിലുള്ളത്. ഇതില്‍ 100പേരെ അടിയന്തിരസാഹചര്യങ്ങളില്‍ തീര്‍ത്ഥാടകരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും കുടിവെള്ളവിതരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സന്നിധാനം, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ പമ്പമുതല്‍ സന്നിധാനംവരെ പ്രവര്‍ത്തിക്കുന്ന 15 എമര്‍ജന്‍സി സെന്ററുകളില്‍ പരിശീലനം ലഭിച്ച 30 സന്നദ്ധ സേവകരെ നിയോഗിച്ചിട്ടുണ്ട്. 80 ഓളംപേര്‍ ശുചീകരണത്തിലും അന്നദാനത്തിലുമായി സേവനം നടത്തുന്നു.
സന്നിധാനത്ത് അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിലും അന്നദാനം നടക്കുന്നു. രാവിലെ 7മുതല്‍ 10വരെ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് 12മുതല്‍ മൂന്നുവരെ ഉച്ചഭക്ഷണവും രാത്രി 7മുതല്‍ 10വരെ രാത്രി ഭക്ഷണവും നല്‍കുന്നുണ്ട്. സന്നിധാനത്തെ അയ്യപ്പസേവാസംഘത്തിന്റെ ക്യാമ്പില്‍ ഒ.പി. സംവിധാനങ്ങളുള്ള അലോപ്പതി ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പ് ഓഫീസര്‍ എം. ശ്രീധരന്‍, ജോയിന്റ് ക്യാമ്പ് ഓഫീസര്‍ നരസിംഹമൂര്‍ത്തി, ലെയ്‌സണ്‍ ഓഫീസര്‍ പി. ബാലന്‍ എന്നിവരാണ് അയ്യപ്പസേവാസംഘത്തിന്റെ സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാകരില്‍നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് ദേവസ്വംബോര്‍ഡംഗം കെ.പി. ശങ്കരദാസ് പറഞ്ഞു. സുഖദര്‍ശനം ലഭിച്ച തീര്‍ത്ഥാടകര്‍ മടങ്ങിയെത്തി അവരുടെ പ്രദേശങ്ങളില്‍ നല്‍കിയ സന്ദേശങ്ങളിലൂടെ കഴിഞ്ഞദിവസങ്ങളില്‍ നിന്നും തീര്‍ത്ഥാടകരുടെ വരവില്‍ വന്‍വര്‍ധവനവുണ്ടായി. ഡിസംബര്‍ നാലിന് മാത്രം 80,000ല്‍ അധികം തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. വിരിവെയ്ക്കുന്നതിന് സന്നിധാനത്ത് വിപുലമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നെയ്യഭിഷേകത്തിനായി സന്നിധാനത്ത് തങ്ങേണ്ട ഭക്തര്‍ക്ക് ഗസ്റ്റ്ഹൗസുകളില്‍ മുറികള്‍ അനുവദിക്കുന്നുണ്ട്. സന്നിധാനത്തെ അന്നദാനമണ്ഡപത്തില്‍ 24 മണിക്കൂറും അന്നദാനം ഒരക്കിയിട്ടുണ്ടെന്നും അപ്പംഅരവണ കൗണ്ടറുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബേസ്‌ക്യാമ്പായ നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ കുടിവെള്ളം, വിരിവെയ്ക്കാനുള്ള സൗകര്യം, ശൗചാലയങ്ങള്‍, പാര്‍ക്കിങ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലും പരമാവധി അടിസ്ഥാനസൗകര്യങ്ങള്‍ പുനസ്ഥാപിച്ചു. തീര്‍ത്ഥാടക സൗഹൃദമായ അന്തരീക്ഷമാണ് സന്നിധാനത്തും പരിസരത്തും നിലനില്‍ക്കൂന്നത്.
കാനനക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് എല്ലാ തീര്‍ത്ഥാടകരും ഇരുമുടിക്കെട്ടില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.