Image

വജ്ര വ്യാപാരിയുടെ കൊലപാതകം: പ്രമുഖ നടി പിടിയില്‍

Published on 09 December, 2018
വജ്ര വ്യാപാരിയുടെ കൊലപാതകം: പ്രമുഖ നടി പിടിയില്‍

മഹാരാഷ്ട്ര റായ്ഗഡ് ജില്ലയില്‍ വജ്രവ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സച്ചിന്‍ പവാര്‍,ദിനേശ് പവാര്‍ എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ സഹായി ആയിരുന്നു സച്ചിന്‍. പൊലീസ് കോണ്‍സ്റ്റബിളായ ദിനേശ് പവാര്‍ മറ്റൊരു കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഹിന്ദി ടെലിവിഷന്‍ പരമ്ബരകളിലൂടെ പ്രശസ്‌തയായ നടി ദെവോലിനാ ഭട്ടാചര്‍ജിയും പൊലീസ് പിടിയിലായി. ദെവോലിനായെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്‌തു. സംഭവത്തില്‍ ഇവരുടെ പങ്കെന്താണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൊല്ലപ്പെട്ട രാജേശ്വര്‍ ഉഡാനി ചില ബാറുകളില്‍ സ്ഥിരമായി എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ വിനോദ വ്യവസായ മേഖലയിലെ പല സ്ത്രീകളുമായും ഇയാള്‍ക്ക് അടുപ്പമുള്ളതായും പൊലീസ് കണ്ടെത്തി. മന്ത്രി പ്രകാശ് മേത്തയുടെ സഹായിയായിരുന്ന സച്ചിന്‍ പവാറിലൂടെയാണു വജ്ര വ്യാപാരി ഇതു സാധിച്ചിരുന്നത്. പന്ത് നഗര്‍ മാര്‍ക്കറ്റിന് സമീപത്ത് ഉഡാനിയെ ഇറക്കിയതായി അദ്ദേഹത്തിന്റെ ഡ്രൈവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് ഉഡാനി മറ്റൊരു വാഹനത്തില്‍ കയറിയത്. ഈ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മുംബയ് ഘാട്കോപര്‍ സ്വദേശിയായ രാജേശ്വര്‍ ഉഡാനിയെ നവംബര്‍ 28 മുതലാണ് കാണാതായത്. പത്ത് ദിവസത്തിന് ശേഷം റായ്ഗഡ് പന്‍വേലിലെ കാട്ടില്‍ അഴുകിയ നിലയില്‍ ഇയാളുടെ മൃതശരീരം കണ്ടെത്തിയത്. ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളുണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് 12 ഓളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക