സഖാവിന്റെ നൂറാം പിറന്നാളില്‍ ശാരദ ടീച്ചര്‍ക്ക് നിര്‍വൃതി, കണ്ണൂരില്‍ നിന്ന് അബുദാബി വിമാനം പറന്നു (കുര്യന് പാമ്പാടി)
Published on 09 December, 2018
മഞ്ഞു പുതച്ച പ്രഭാതത്തില്‍ കണ്ണൂരില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കല്യാശ്ശേരിയില്‍ പോയി ശാരദ ടീച്ചറെ കാണണമെന്ന് തോന്നി. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ടീച്ചറുടെ സഖാവ് ഇ.കെ.നായനാരാണ് 1987 ലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള കേരള ഗവണ്മെന്റിന്റെ പുരസ്ക്കാരം എനിക്ക് സമ്മാനിച്ചത്. 2004 ല്‍ അദ്ദേഹം അന്തരിച്ച ശേഷം ആദ്യമായി കണ്ണൂര്‍ വഴി കടന്നു പോകുമ്പോള്‍ ടീച്ചറെ കണ്ടു ക്ഷേമം അന്വേഷിക്കേണ്ടത് കടമയായി തോന്നി. നേരിട്ട് പരിചയം ഇല്ലെങ്കിലും.
കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുള്ള റോഡില്‍ പതിനൊന്നു കി.മീ അകലെയാണ് നായനാരുടെ തറവാടും അദ്ദേഹം സ്വന്തമായി പണിയിച്ച രണ്ടുനില വീടും സ്ഥിതിചെയ്യുന്ന കല്യാശേരി ഗ്രാമം.. ചെറിയഗേറ്റുകടന്നു ബെല്‍ അടിച്ചപ്പോള്‍ ടീച്ചര്‍ തന്നെ വാതില്‍ തുറന്നു. സഖാവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം മൊബൈലില്‍ കാണിച്ചപ്പോള്‍ ടീച്ചര്‍ക്ക് അളവറ്റ സന്തോഷം. ആ കണ്ണുകള്‍ നിറഞ്ഞു.
ചായ തന്നു. ഉപചാരങ്ങള്‍ കൈമാറി. കൂടെനിന്നു ഫോട്ടോ എടുക്കാന്‍ നിന്നു തന്നു. നായനാരുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച സ്വീകരണ മുറിയില്‍ നിന്ന് പടമെടുക്കാന്‍ അവര്‍ക്കു വിഷമം. തന്മൂലം ചെടികള്‍ നിറഞ്ഞ ചെറിയ അങ്കണത്തിലാണ് പോസ് ചെയ്തത്.. മതിലിനപ്പുറത്തെ ചെറിയ ക്ഷേത്രത്തില്‍ നിന്ന് മൈക്കില്‍ വെങ്കിടേശ്വര സുപ്രഭാതം ഒഴുകി വന്നു.
''ശാന്തമായി ഇരുന്നു വായിക്കാനും എഴുതാനുമാണ് സഖാവ് ഈ പുതിയ വീട് പണിയിച്ചത്'' അവര്‍ പറഞ്ഞു. . ''മുഖ്യമന്ത്രിക്ക് ഈ ശബ്ദശല്യം തടഞ്ഞു കൂടായിരുന്നോ?? '' ''പറ്റില്ല പറ്റില്ല. ശാരദേ, മതവികാരം വ്രണപ്പെടുത്തുന്നത് ഒന്നും ചെയ്തു കൂടാ,'' എന്നദ്ദേഹം ശഠിക്കുമായിരുന്നു, ഞാന്‍ എന്റെ വിശ്വാസങ്ങള്‍ പിന്തുടര്ന്നു ''നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് സഖാവ് കൂടെക്കൂടെ പറയും''.
മൂന്നുതവണകേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന (പതിനൊന്നു വര്‍ഷം എന്ന റിക്കാര്‍ഡ്) നായനാര്‍ 1919 ഡിസംബര്‍ 9 നാണു ജനിച്ചത്. 2004 ഡിസംബര്‍ 19നു 85 നു മരണം. 85 വയസ്.. മൃതദേഹം പയ്യാമ്പലം കടലോരത്ത് സംസ്കരിച്ചു. അവിടെ ഒരു സ്മാരകസ്തംഭവുമുണ്ട്. കണ്ണൂരില്‍ നായനാര്‍ അക്കാദമിയുണ്ട്. . അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനത്തില് കണ്ണൂര്‍ സര്‍വകലാശാലയില്‍ 'ഇ കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ്' നിലവില്‍ വന്നു.
''ഇതിക്കാളേറെ ഞാന്‍ വിലമതിക്കുന്നതു കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. ഇത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു,'' സഖാവിന്റെ നൂറാം പിറന്നാളില്‍ എയര്‍പോര്‍ട്ടിന്റെ ഔപചാരികമായ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെ വിശിഷ്ടാതിഥികളുടെ നിരയില്‍ ഇരുന്നിരുന്ന ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സി. എം. ഇബ്രാഹിമുമൊത്ത് നടത്തിയ ഒരു ഡല്‍ഹി വിമാനയാത്രക്കിടയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.
''നാടിനും നാട്ടാര്‍ക്കും പ്രയോജനപ്പെടും. താങ്കള്‍ക്ക് വിമാനത്തില്‍ ഭാര്യവീട്ടിലും പോകാം ,''സ്വതസിദ്ധമായ നര്‍മത്തില്‍ വാക്കുകള്‍ ചാലിച്ചുകൊണ്ടു നായനാര്‍ അദ്ദേഹത്തോട് പറഞ്ഞു. കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങി. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്നെ മൂര്‍ഖന്‍ പറമ്പില്‍ 2500 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്തചെയ്യാന് നടപടിയായി. വിഎസ്. ഭരണകാലത്ത് പണി തുടങ്ങി. യുഡിഎഫ് ഭരണകാലത്ത് നിര്‍മാണം മിക്കവാറും പൂര്‍ത്തിയാക്കി. ഇപ്പോള്‍ പിണറായി കാലത്ത് ഉദ്ഘാടനവും.
ഇതോടെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 31 കി.മീ. അകലെയാണ്.കിയാല്‍ എന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എ യര്പോര്ട്. തലശ്ശേരിയില്‍ നിന്നാണെങ്കില്‍ താഴേ ചൊവ്വ, മട്ടന്നൂര്‍ റോഡിലൂടെ തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍ കയറി 28 കി.മീ. പോകണം. ഏറ്റവും അടുത്ത ടൌണ്‍ ആണ് മട്ടന്നൂര്‍-- അഞ്ചു കി. മീ.
എയര്‍പോര്‍ട്ട് പൂര്‍ത്തിയാകാന്‍ 2300 ഏക്കറാണ് ഏറ്റെടുത്തത് .ചെലവ് 2350 കോടിയായി. 3050 മീ റണ്‍വേ. അത് 4000 ആയി നീട്ടുന്നതോടെ റണ്‍വേ നീളത്തില്‍ രാജ്യത്തെ നാലാമത്തെ എയര്‍പോര്‍ട് ആകും. 20 വിമാനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. ഏറോബ്രിഡ്ജുകള് ആറെണ്ണം. ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം ഒരുലക്ഷം ച..മീ..
മുഖ്യമത്രി പിണറായിയും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നപ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ വിരിച്ചോരുക്കിയ പന്തലില്‍ എണീറ്റ് നിന്ന ഒരു ലക്ഷം പേര് നീണ്ട കരഘോഷം മുഴക്കി. ആദ്യയാത്രക്കാരെ നാല് ബസുകളിലായി മട്ടന്നൂരിനടുത്ത് വായന്തോടു നിന്ന് സ്വീകരിച്ച് ആനയിക്കുകയായിരുന്നു. മന്ത്രി ഇ. പി. ജയരാജനും കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസും മറ്റു മന്ത്രിമാരും ചേര്‍ന്ന് അവരെ സ്വീകരിച്ചു. മുന്‍ വ്യോമയാന മന്ത്രി സി.എം ഇബ്റാഹിമും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ആനന്ദ നിര്വൃതിയാല് ശാരദ ടീച്ചറുടെ കണ്ണുകള്‍ ഒരിക്കല്‍ കൂടി ഈറനണിഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് . അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി എന്നിവരുടെ അസാന്നിദ്ധ്യം പ്രകടമായിരുന്നു. അവരെ ഒഴിവാക്കിയത്തില്‍ ഒരുപാട് പേര്‍ക്ക് അമര്‍ഷവും ഉണ്ടായി. ക്ഷണം താമസിച്ച് പോയി എന്ന കാരണം പറഞ്ഞു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചടങ്ങു ബഹിഷ്കരിക്കുകയും ചെയ്തു. നല്ലൊരു ചടങ്ങില്‍ രാഷ്ട്രീയം കലര്‍ത്തുക കേരളത്തിന് ഭൂഷണമല്ലല്ലോ.എന്നിട്ടും ''യുഡിഎഫിന്റെ കാലത്ത് താവളം വച്ചു താമസിപ്പിച്ചു എന്നിട്ടു കഴിഞ്ഞ തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനവും നടത്തി,'' പിണറായി ഉദ്ഘാടന പ്രസംഗത്തില്‍ ആക്ഷേപിച്ചു.
ഉദ്ഘാടന ദിവസം പത്തു മണിക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അബുദാബിയിലെത്തി മടങ്ങും. തുടര്‍ന്ന് റിയാദിലേക്കു പോകും.ഉച്ചക്ക് ഗോ എയര്‍ വക വിമാനം ബാംഗ്ലൂരിലേക്കും ഹൈദ്രബാദിലേക്കും ചെന്നൈയിലേക്കും പറക്കും. ചൊവ്വാഴ്ച്ചയോടെ കണ്ണൂരില്‍ നിന്ന് ദിവസേന 15 ഫ്ലൈറ്റുകള്‍ ഉണ്ടാവും. കണ്ണൂര്‍-ന്യൂ ഡല്‍ഹി വിമാനമാണ് അവയില്‍ പ്രധാനം.
കേരളത്തിലെ അഞ്ചാമത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്--ശബരിമല ഏയര്പോര്ട്-- സാധ്യമാകാനുള്ള വഴിയും തെളിഞ്ഞു. കോട്ടയംജില്ലയില്‍ പത്തനംതിട്ട ജില്ലാതിര്‍ത്തിയിലുള്ള എരുമേലി പഞ്ചായത്തില്‍ പെട്ട ചെറുവള്ളി റബര്‍ എസ്റ്റേറ്റിലാണ് വിമാനത്താവളം വരിക. ലൂയി ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ആറു സ്ഥലങ്ങള്‍ കമ്പനി പരിശോധിച്ചു .എയര്‍പോര്‍ട് അതോറിറ്റി, സിവില്‍ ഏവിയേഷന്‍ വകുപ്പ് എന്നിവയുടെ ശുപാര്‍ശയോടെയുള്ള അന്തിമ റിപ്പോര്‍ട് വന്നാലുടന്‍ നടപടിയാകും
(ചിത്രങ്ങള്‍ക്ക് കണ്ണൂര്‍ പബ്ലിക് റിലേഷന്‍സ് ലെന്സ്മാന് ജയപ്രകാശിനോട് കടപ്പാട്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല