Image

എന്‍ഡിഎയില്‍ നിന്നും കൊഴിഞ്ഞു പോക്ക്‌ തുടരുന്നു

Published on 10 December, 2018
എന്‍ഡിഎയില്‍ നിന്നും കൊഴിഞ്ഞു പോക്ക്‌ തുടരുന്നു


ശിവസേന, ടിഡിപി പാര്‍ട്ടികള്‍ക്ക്‌ പിന്നാലെ ബിഹാറിലെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. ആകെയുള്ള കേന്ദ്രമന്ത്രി സ്ഥാനം ആര്‍എല്‍എസ്‌പി നേതാവ്‌ ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. കേന്ദ്രമന്ത്രിസഭയിലെ മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു കുശ്വാഹ.

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നടക്കുന്ന ബിജെപി ദാരിദ്ര്യം, തൊഴിലില്ലായ്‌മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവഗണിക്കുന്നു. ലോക്‌സഭാ സീറ്റ്‌ വിഭജനത്തിന്റെ കാര്യത്തില്‍ അവഗണിച്ചു.ബിഹാറില്‍ നിതീഷ്‌ കുമാറിന്‌ ബിജെപി പൂര്‍ണമായും കീഴടങ്ങി ഇക്കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ്‌ ആര്‍എല്‍എസ്‌പി മുന്നണി വിട്ടത്‌.

എന്‍ഡിഎ വിടാന്‍ കഴിഞ്ഞയാഴ്‌ച ചേര്‍ന്ന ആര്‍എല്‍എസ്‌പി യോഗത്തില്‍ തീരുമാനമായിരുന്നു. പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുന്‍പ്‌ വിളിച്ചുചേര്‍ത്ത എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന്‌ ഉപേന്ദ്ര കുശ്വാഹ പറഞ്ഞതോടെ രാജി ഉറപ്പായി.

കേന്ദ്രസര്‍ക്കാരിനെതിരായ കുറ്റപത്രമായിരുന്നു കഴിഞ്ഞയാഴ്‌ചത്തെ ആര്‍എല്‍എസ്‌പിയുടെ രാഷ്ട്രീയ പ്രമേയം. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നടക്കുന്ന ബിജെപി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണം.

ലോക്‌സഭാ സീറ്റ്‌ വിഭജനത്തില്‍ അര്‍ഹമായ പരിഗണന വേണം, ബീഹാറില്‍ ജെഡിയുവിന്‌ വഴങ്ങി നില്‍ക്കുന്ന ബിജെപി നിലപാട്‌ തിരുത്തണം ആര്‍എല്‍എസ്‌പിയുടെ ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബിജെപി തയ്യാറാകാഞ്ഞതോടെയാണ്‌ എന്‍ഡിഎ വിട്ടത്‌.

2014 മുതല്‍ എന്‍ഡിഎയില്‍ അംഗമാണ്‌ രാഷ്ട്രീയ ലോക്‌ സമതാ പാര്‍ട്ടി. കേന്ദ്രമാനവ വിഭവ ശേഷി സഹമന്ത്രിയായിരുന്നു കുശ്വാഹ. 3 എംപിമാരാണ്‌ ആര്‍എല്‍എസ്‌പിക്കുള്ളത്‌. ഇതില്‍ വിമത എംപി അരുണ്‍കുമാര്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ സാധ്യതയില്ല.

മുന്നണി വിട്ടതോടെ ആര്‍ജെഡി, എല്‍ജെഡി കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി കുശ്വാഹ ചര്‍ച്ചയിലേക്ക്‌ നീങ്ങാനാണ്‌ സാധ്യത.

പാര്‍ലമെന്റ്‌ സമ്മേളനം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ കേന്ദ്രമന്ത്രിസഭയിലുണ്ടായ രാജി സര്‍ക്കാരിന്‌ നാണക്കേടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക