Image

എണ്‍പതുകാരിയായ അമ്മയെ പൂട്ടിയിട്ട്‌ മകന്‍ സ്ഥലംവിട്ടത്‌ ഒരു മാസം; അമ്മ പട്ടിണി കിടന്ന്‌ മരിച്ചു

Published on 10 December, 2018
 എണ്‍പതുകാരിയായ അമ്മയെ  പൂട്ടിയിട്ട്‌ മകന്‍ സ്ഥലംവിട്ടത്‌ ഒരു മാസം;  അമ്മ പട്ടിണി കിടന്ന്‌ മരിച്ചു
മകന്‍ വീട്‌ പൂട്ടി പോയിട്ട്‌ ഒരു മാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന്‌ എണ്‍പതുകാരിയായ അമ്മ വീടിനുള്ളില്‍ പട്ടിണി കിടന്ന്‌ മരിച്ചു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ്‌ സംഭവം. സലീല്‍ ചൗദരി എന്ന യുവാവാണ്‌ അമ്മയായ ലീലാവതിയെ വീടിനകത്താക്കി പോയിട്ട്‌ തിരിഞ്ഞുനോക്കാതിരുന്നത്‌.

പതിവുപോലെ അമ്മയ്‌ക്ക്‌ കഴിയ്‌ക്കാനാവശ്യമായ കുറച്ചുഭക്ഷണം അടുത്തുവെച്ചിട്ട്‌ സലീല്‍ ചൗദരി വീട്‌ പൂട്ടി പോകുകയായിരുന്നു. എല്ലായ്‌പ്പോഴും മകന്‍ തിരിച്ചുവരുന്നത്‌ പോലെ വരുമെന്ന്‌ പ്രതീക്ഷിച്ച്‌ ഒരു മാസത്തോളം അമ്മ കാത്തിരുന്നു.

മകന്‍ നല്‍കിയ കുറച്ച്‌ ഭക്ഷണമായിരുന്നു ആ മാസം മുഴുവന്‍ ജീവന്‍ നിലനിര്‍ത്താന്‍ ലീലാവതി കഴിച്ചത്‌. എന്നാല്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വീണ്ടും മകനെ കാത്തിരുന്ന അമ്മ പട്ടിണി കിടന്നു മരിക്കുകയായിരുന്നു.

ഇന്നലെയാണ്‌ ലീലാവതിയുടെ മൃതദേഹം പൊലീസ്‌ വീടിനുള്ളില്‍ കണ്ടെത്തിയത്‌. റെയില്‍വേ കോളനിയിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആ വീട്ടില്‍നിന്ന്‌ ദുര്‍ഗന്ധം പുറത്തുവന്നതിനെത്തുടര്‍ന്നു പൊലീസ്‌ പരിശോധിച്ചപ്പോഴാണ്‌ ലീലാവതി മരിച്ചിട്ട്‌ ഒരാഴ്‌ചയായെന്ന്‌ തിരിച്ചറിഞ്ഞത്‌.

കിടക്കയില്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

റെയില്‍വേ ടിക്കറ്റ്‌ കളക്ടര്‍ ആണ്‌ സലീല്‍ ചൗദരി. കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹം ജോലിക്കും പോകാറില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്ന്‌ സലില്‍ മദ്യത്തിന്‌ അടിമപ്പെട്ടിരുന്നെന്ന്‌ അയല്‍ക്കാര്‍ പറഞ്ഞു.

പലപ്പോഴും വീടുവിട്ടുപോകുന്ന ഇയാള്‍ അമ്മയെ ഇത്തരത്തില്‍ പൂട്ടിയിടാറുണ്ട്‌. അമ്മ മരിച്ച വിവരം സലീലിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നും വാട്‌സ്‌  ആപ്പ്‌ ഗ്രൂപ്പിലൂടെ ഫോര്‍വേര്‍ഡ്‌ ചെയ്‌തിട്ടുണ്ടെന്നും പൊലീസ്‌ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക