ഒരു കയ്യില്‍ കറിക്കത്തിയും മറ്റേക്കയ്യില്‍
കോര്‍ഡ്‌ലസ് ഫോണുമായി മുറി തുറന്ന സ്ത്രീ മുന്നില്‍ കണ്ട മനുഷ്യനോട്
പരിഭ്രമത്തോടെ ചോദിച്ചു.
'' ആരാണ്"
അല്‍പ്പാല്‍പ്പം നര വീണ കുറുനിരകള്‍, നീളമുള്ള കണ്‍പീലികള്‍, മനോഹരമായ
മൂക്ക്, മദ്ധ്യവയസ്സ് കടന്നുപോയിട്ടും നഷ്ടപ്പെടാത്ത സൗന്ദര്യം.ആഗതന്‍
അതൊക്കെ നോക്കി നിന്നപ്പോള്‍ അവര്‍ ചോദിച്ച ചോദ്യം കേള്‍ക്കാതെ മനസ്സില്‍
ഒരു കവിത പാടുകയായിരുന്നു.
''ആരുടെ സ്വന്തം സുന്ദരി നീ
ആരുടെ അനുപമമോഹിനി നീ "
കവിതയില്‍ മുഴികി മിഴിച്ചു നിന്ന ആഗതനോട് സ്ത്രീവീണ്ടും ചോദിച്ചു.
''ആരാണു നിങ്ങള്‍"
നഷ്ടപെട്ട ബോധം തിരിച്ചുകിട്ടിയത്‌പോലെ അയാള്‍ മറുപടി പറഞ്ഞു.
''ബെയ്‌സ്‌മെന്റ് ....വാട്കയ്ക്ക് ..."
''അയ്യോ അച്ചായന്‍ ഇവിടെ ഇല്ലല്ലോ"
ഒത്തിരി ദൂരത്ത് നിന്നു വരികയാണ്. ബെയ്‌സ്‌മെന്റ് ഒന്നുകാണാന്‍ സാധിക്കുമോ?
ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. പേരു പ്രകാശ്്. സാം മോഹന്‍ പറഞ്ഞയാള്‍''
അവര്‍, അവരെ മേഴ്‌സി എന്നു വിളിക്കാം. അവര്‍ അയാളെ ആപാദചൂഡം ഒരു വീക്ഷണം
നടത്തി. കുഴപ്പക്കാരനാണോ എന്നു പരിശോധിച്ചു. ചെറുപ്പക്കാരെ വാടകയ്ക്ക്
താമസിപ്പിക്കുന്നത് ഒരു കാലത്ത് അച്ചായനിഷ്ടമില്ലായിരുന്നു. ഇപ്പോള്‍ താന്‍
മദ്ധ്യവയസ്സ് കടന്നു. അരക്കിഴവിയായി. തന്നില്‍ പ്രക്രുതി മറ്റങ്ങള്‍
വരുത്തി്തുടങ്ങി. പ്രതിമാസ സന്ദര്‍ശകന്റെ വരവ് വല്ലപ്പോഴുമായി. ഇനി ആ വരവും
നില്‍ക്കും. അച്ചായനു മന:സമാധാനമായി. ഭാര്യയ്ക്ക് ശരീരശുദ്ധി അതായ്ത്
പരപുരുഷ ബന്ധമില്ലായ്മ, അതാണു അച്ചായന്റെ നിര്‍ബന്ധം. ആയുര്‍വേദ
സോപ്പുകള്‍ക്കും,ചൂടുവെള്ളത്തിനും, കഴുകികളയാന്‍ പറ്റാത്ത അഴുക്കുകള്‍
സ്ര്തീയ്ക്ക് മാത്രം ഉണ്ടാകുന്നുവെന്നു മതങ്ങളും. ദൈവവും പറയുന്നു എന്ന്
അയാള്‍ കൂടെ കൂടെ ഭാര്യയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പ്രകാശിനെ
ബെയ്‌സ്‌മെന്റ് കാണിക്കുന്നതിനിടയില്‍ മേഴ്‌സി ഇതൊക്കെ ആലോചിച്ച്
മന്ദഹസിച്ചു.
ബേയ്‌സ്‌മെന്റ് നോക്കി കണ്ടതിനു ശേഷം പ്രകാശ് ചോദിച്ച ചോദ്യം മേഴ്‌സിയെ
അമ്പരിപ്പിച്ചു. "സ്വയം രക്ഷക്കാണോ കയ്യില്‍ കത്തിയും, കോഡ്‌ലസ് ഫോണുമായി
വാതില്‍ തുറക്കുന്നത്്.
മേഴ്‌സി പ്രകാശിനെ ഒന്ന് ഇരുത്തിനോക്കിയിട്ട് ചോദിച്ചു "വന്നിട്ട് അധികം
നാളായിട്ടില്ല അല്ലേ? പ്രകാശ് ചിരിച്ചുകൊണ്ട്, മറുപടി പറഞ്ഞു. സത്യമാണ്
കുറച്ച് മാസങ്ങള്‍ മാത്രം. ഭാര്യയും മക്കളും നാട്ടില്‍. അവര്‍ വരുന്നവരെ
ചെറിയ താമസസൗകര്യം മതിയെന്നുവച്ചു. പിന്നെ അയാള്‍ പറഞ്ഞു. ''കരിയും
പുകയുമായി" കള്ളനാണവുമായി, കപട നാട്യവുമായി, ലജ്ജാനമ്രമുഖികളായി,
കുലീനകളായി, കാത്തിരുപ്പിന്റെ ദേവതകളായി, കോപാകുലരായി ലക്ഷണം കെട്ടവരായി,
അങ്ങനെ നിര്‍വ്വചിക്കാനാവത്തവിധം വീട്ടുവാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട
അനവധി സ്ര്തീഭാവങ്ങള്‍ വേഷങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അമേരിക്കയില്‍
വന്നപ്പോള്‍ കറിക്കത്തിയും കോഡ്‌ലസ് ഫോണുമായി സുന്ദരിയായ ഒരു വീട്ടമ്മ
ആയുധധാരിയെപ്പോലെ പ്രത്യക്ഷപ്പെടുന്നത് ആദ്യം കാണുന്നു.
നിങ്ങള്‍ എഴുത്തുകാരനാണോ" മേഴ്‌സിക്ക് സംശയം. എന്നിട്ടവര്‍ തുടര്‍ന്നു.
എഴുത്തുകാര്‍ എന്നു കേട്ടാല്‍ അച്ചായനു കലിയാണ്.കണ്ടാല്‍
വെടിവയ്ക്കുമെന്നാണ് അച്ചായന്‍ പറയുന്നത്. എന്നാലും അച്ചായനറിയാതെ മലയാളി
കടയില്‍ നിന്നും മലയാളി പ്രസിദ്ധീകരണങ്ങള്‍ വാങ്ങിക്കൊണ്ട് വന്ന് ഞാന്‍
വായിക്കാറുണ്ട്.
എന്തുകൊണ്ടാണ് നിങ്ങളുടെ അച്ചായനു എഴുത്തുകാരോട് ഇത്ര വെറുപ്പ?്
അതോ, അതു അച്ചായന്‍ ഒന്നും വായിക്കാറില്ല. അച്ചായനു കാര്യമായ
വിദ്യാഭ്യാസവുമില്ല. ആരെങ്കിലും പറഞ്ഞുകേള്‍ക്കുന്ന അറിവേയുള്ളു. അച്ചായനു
മൂവി, മ്യൂസിക്ക്, വിനോദങ്ങള്‍, ലഹരി, പുക ഇതൊന്നുമില്ല. മക്കള്‍
ഡോക്ടരാകണം, കാശുണ്ടാക്കണം ഇതു രണ്ടും മാത്രമെ അച്ചായനു ചിന്തയുള്ളു.
പ്രകാശ്് മേഴ്‌സിയെ സൂക്ഷിച്ചുനോക്കി. ഒരു മനുഷ്യകഴുതയുടെ പുറത്തിരിക്കുന്ന ഈ കുങ്കുമം കണ്ണുനീരിന്റെ പുഞ്ചിരി തന്നെ.
ജീവിതം മനോഹരമാണെന്നറിയാത്ത ഒരു മുശടന്റെ കൂടെ മുഷിപ്പന്‍ജീവിതവുമായി
കഴിയുന്ന ഒരു പാവം സ്ര്തീയാണിവര്‍ എന്നു പ്രകാശ്് മനസ്സിലാക്കി.
ദൈവത്തിന്റെ ലീല വിലാസങ്ങളില്‍ പ്രകാശിനു അത്ഭുതം തോന്നി. മനോഹാരികളായ
സ്ര്തീകളെ നീ എപ്പോഴും മുശടന്മാരുമായി യോജിപ്പിക്കുന്നതെന്തേ എന്നു അയാള്‍
ദൈവത്തോട് മനസ്സില്‍ ചോദിച്ചു. അയാള്‍ അവരോട് പറഞ്ഞു.
അച്ചായനിഷ്ടമാണെങ്കില്‍ എനിക്ക് ഈ ബേയ്‌സ്‌മെന്റ് തരിക. നിങ്ങള്‍ക്ക്
വിരോധമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മേഴ്‌സി സുസ്‌മേരവദനയായി എന്റെ മനസ്സും ഇയാള്‍ എങ്ങനെ മുന്‍ കൂട്ടിയറിഞ്ഞു
എന്നാലോചിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍വിടര്‍ന്നു. അവര്‍ക്ക് പ്രകാശിനെ
വീട്ടില്‍ താമസിപ്പിക്കാന്‍ കൊള്ളാവുന്നവനാണെന്ന് തോന്നിയിരുന്നു.
പോരാത്തതിനു സാം മോഹന്റെ ശുപാര്‍ശ, അവരുടെയുള്ളില്‍ കെട്ടുപോയ ഒരു
സ്വപ്നനാളം പതുക്കെ പ്രകാശിക്കാന്‍ തുടങ്ങി. സ്വപ്നഹാരമൊരുക്കാന്‍
പ്രണയകുസുമങ്ങള്‍ തേടുന്ന മാദകരാവുകളില്‍ അനുരാഗലോലയായ് എന്നെ കരുതുന്ന,
തന്റെ ഹ്രുദയം തുറന്ന പുസ്ത്കം പോലെ വായിക്കാന്‍കഴിവുള്ള സ്‌നേഹസ്വരൂപനായ ആ
താളുകളില്‍ നിറയെ പ്രേമഗീതങ്ങള്‍ എഴുതി നി റയ്ക്കാന്‍ കഴിവുള്ള
ഒരാളെക്കുറിച്ച് അവര്‍ക്ക് വിവാഹത്തിനു മുമ്പുണ്ടായിരുന്ന ഒരു സ്വപ്നം
അവരിലേക്ക് ഇറങ്ങി വന്നു. സ്വ്പനങ്ങള്‍ നമ്മെ വെറുതെ മോഹിപ്പിച്ച്
ഉണര്‍ത്തുന്നു എന്നാലോചിച്ച് അവര്‍ നെടുവീര്‍പ്പിട്ടു. ദൈവം
യോജിപ്പിച്ചാല്‍ പിന്നെ ആ യോജിപ്പ് മരണം വരെ അതിനിടയിലുള്ള ദീര്‍ഘകാലത്തെ
ജീവിതം എങ്ങനെയാകണമെന്നു, അങ്ങനെയായില്ലെങ്കില്‍ എന്തു പ്രതിവിധിയെന്നും
ബുദ്ധിപൂര്‍വ്വം ദൈവവും മതത്തിന്റെ തത്വസംഹിതകള്‍ വ്യാഖ്യാനിക്കുന്നവരും,
ഒഴിവാക്കുന്നു. കെട്ടിയോനു വച്ചുവിളമ്പുക, ഡബിള്‍ ഡ്യൂട്ടി ചെയ്യുക മക്കളെ
ഡോക്ടരോ എഞ്ചിനീയറോ ആക്കുക അതല്ലേ നമ്മളെപ്പോലെയുള്ളവരുടെ ജീവിത ലക്ഷ്യം
എന്നു പണ്ടേതോ സ്ര്തീ പറഞ്ഞത് മേഴ്‌സി ഓര്‍ത്തു.
പ്രകാശ് കൈക്കൂപ്പി പിരിയുമ്പോള്‍ പറഞ്ഞു അപ്പോള്‍ ഞാന്‍ നിങ്ങളുടെ വിളി
കാതോര്‍ത്തിരിക്കും. എന്നിട്ടയാള്‍ തമാശ കലര്‍ത്തി വീണ്ടും പറഞ്ഞു
''സമ്മതമാണെന്നു പറഞ്ഞ് ഒരു സ്ര്തീ വിളിക്കുന്നത് കേള്‍ക്കുക,
എന്നതിനെക്കാള്‍ നല്ല ശബ്ദം ഈ ഭൂമിയിലില്ല. ഞാന്‍ പറയുന്നത്
ബേയ്‌സ്‌മെന്റ്‌വാടകയ്ക്ക് തരാന്‍ എന്നു ഓക്കെ. മേഴ്‌സിയുടെ ചുണ്ടില്‍ ചിരി
പരന്നു. ഇയാളുടെ ഓരോ വാക്കിലും വാചകത്തിലും പുതുമയുണ്ടെന്നവര്‍
മനസ്സിലാക്കി. സംസാരിക്കുമ്പോള്‍ഒരു ശിശുവിന്റെ നിഷ്ക്കളങ്കത പ്രകാശിന്റെ
സന്ദര്‍ശനം മേഴ്‌സി എന്ന സ്ര്തീയെ ഇളക്കി മറിച്ചു. തുമ്പകള്‍ കാടുപിടിച്ച
തുമ്പകൊള്ളാത്ത പഴയ മണ്ണു അവിടവിടെ ഇളകി.അതൊന്നും ചിന്തിക്കാതിരുന്ന
അച്ചായന്റെ സമ്മതത്തോടെ പ്രകാശ് ബേയ്‌സ്‌മെന്റില്‍ താമസമാരംഭിച്ചു.
എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതം എന്ന സ്‌തോത്രം കേട്ടാണ് മേഴ്‌സി
ഉണര്‍ന്നത്. അച്ചായന്‍ കേട്ടെങ്കിലോ എന്ന് കരുതി അവര്‍ഉടനെ ഏണീറ്റ് ജന്നലും
വാതിലുടമടച്ച് ബേയ്‌സ്‌മെന്റിലേക്കുള്ള വാതിലിനരികെ ആ സംഗീതധാരയില്‍
മുഴുകിയിരുന്നു. വരണ്ടഭൂമിയിലെ പുതുമഴ ചാറ്റല്‍ പോലെ ആ ശബ്ദധാര മേഴിസ്ക്ക്
ആനന്ദം പകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളിലും ആരാധനാ സ്‌തോത്രങ്ങളോഉം
ചലച്ചിത്ര ഗാനങ്ങളും വിവിധ വാദ്യോപകരണങ്ങളും മേളങ്ങളുംഅവര്‍ കേട്ടു.
അയാള്‍ ജോലിക്ക് ഒരുങ്ങി പോകുമ്പോള്‍ മേഴ്‌സിയോട് ചോദിക്കും. ഇന്നലെ
എങ്ങനെയുണ്ടായിരുന്നു. മിനിഞ്ഞാന്നത്തേക്കാള്‍ ഭേദമായിരുന്നോ? ഇന്നത്തെ
ദിവസം മുമ്പത്തേക്കാള്‍ മനോഹരമാകട്ടെ. ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോഴും
അയാള്‍ക്ക് എന്തെങ്കിലുംപറയാനുണ്ടാകും. ഒരിക്കല്‍ അയാള്‍ പറഞ്ഞു. നീല നിറം
നിങ്ങള്‍ക്ക് വളരെ ചേരുന്നു. അതു നിങ്ങളെ ചെറുപ്പമാക്കുന്നു. പ്രതിദിനംഓരോ
കോമ്പ്‌ളിമെന്റുകള്‍.
ദിവസങ്ങളും മാസങ്ങളും ഓടിപ്പോയപ്പോള്‍ മേഴ്‌സി ഒരു കാര്യം മനസ്സിലാക്കി
അവരുടെ പ്രതിമാസ സന്ദര്‍ശകന്‍ ഇപ്പോള്‍ മുടങ്ങുന്നില്ല. അവന്‍ പതിവായി
എല്ലാ മാസവും വരുന്നു. യൗവ്വനം വീണ്ടും വന്ന അനുഭൂതിയായിരുന്നു അവര്‍ക്ക്.
കടിഞ്ഞൂല്‍ ഗര്‍ഭംഅറിയിക്കുന്ന വ്രീളാവിവശയായ യുവതിയെപ്പോലെ അവര്‍
മാസമുറയെപ്പറ്റി അച്ചായനോട് പറഞ്ഞു. അയാള്‍ അതു കേട്ടതായി
ഭാവിച്ചില്ല.തുളുമ്പാത്ത ഒരു പൂന്തേന്‍ കുടമായിരുന്നു മേഴ്‌സി. ആ തേന്‍
കുടിച്ച് മത്തനാകുന്നതിനു പകരം ജീവിതത്തിന്റെ കയ്പ്പുള്ള കഷായം മാത്രം
കുടിച്ച് അയാള്‍ അവരുടെ ജീവിതം വിരസമാക്കി. പ്രകാശിന്റെ സംഭാഷണങ്ങള്‍,
തമാശകള്‍, അഭിപ്രായങ്ങള്‍, അനുമോദനങ്ങള്‍ മേഴ്‌സിയെ
സന്തോഷിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ അതേപ്പറ്റി കുറെശ്ശെയായി
അച്ചായനൊട് പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ക്ക് അതിലൊന്നും
ശ്രദ്ധയില്ലായിരുന്നു. പിന്നീട് അയാള്‍ മദ്ധ്യവ്യസ്സില്‍ യൗവ്വനം
കതിരിടുന്ന വിദ്യയെപ്പറ്റി പറഞ്ഞുകേട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.
ഭാര്യയില്‍ ശാരീരികമായും മാനസികമായും, ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍
അയാളെ പരിഭ്രമിപ്പിച്ചു. അയാളുടെ മനസ്സില്‍ ഒരു സര്‍പ്പം
പത്തിവിടര്‍ത്താന്‍ തുടങ്ങി. അങ്ങനെ വിഷം നിറഞ്ഞു കവിയാന്‍ തുടങ്ങിയപ്പോള്‍
അയാള്‍ പ്രകാശിന്റെ താമസം മതിയാക്കി അയാളെ കെട്ടുകെട്ടിച്ചു.
ഉത്സവം കഴിഞ്ഞ് നടയടച്ച അമ്പലം പോലെ എല്ലാം നിശ്ശബ്ദം. ആ വീടു വീണ്ടും
ഉറങ്ങാന്‍ തുടങ്ങി. മേഴ്‌സി വിശ്വസ്തയായ ഭാര്യയായിരുന്നെങ്കിലും, അച്ചായന്‍
അവര്‍ക്ക് ജീവനായിരുന്നെങ്കിലും തന്നോട് സൗഹാര്‍ദ്ദത്തോടെ സ്‌നേഹത്തോടെ
പെരുമാ റിയിരുന്ന പ്രകാശിന്റെ അഭാവം അവര്‍ക്കനുഭവപ്പെടാന്‍ തുടങ്ങി.
വിരസമായ അവരുടെ ജീവിതം അവസാനിച്ചേടത്ത് നിന്നു വീണ്ടും ആരംഭിച്ചു.
ദിവസങ്ങള്‍ മാസങ്ങള്‍ നീണ്ടുപോയി. മേഴ്‌സി ഒരു കാര്യം മനസ്സിലാക്കി. അവര്‍
ഇപ്പോള്‍ ശരിക്കും ഒരു കിഴവിയായി. അവരുടെ മാസമുറ നിന്നുപോയി. വീണ്ടും
താരുണ്യം പടിയിറങ്ങിപോയ ശൂന്യ്മായ ശുഷ്കയായ അമ്പത്തിയരണ്ടുകാരി വ്രുദ്ധയായി
അവര്‍ അസ്തമിക്കാന്‍ തുടങ്ങി.
അടുത്ത താമസക്കാരിക്ക് വേണ്ടി ബേയ്‌സ്‌മെന്റ് അടിച്ചുവാരാന്‍ ചെന്നപ്പോള്‍
ക്ലോസറ്റില്‍ ഒരു കടലാസ് ഒട്ടിച്ചിരിക്കുന്നത് അവര്‍ കണ്ടു. അതിന്മേല്‍
ഇങ്ങനെ എഴുതിയിരുന്നു. "അച്ചായ്യാ, നിങ്ങളുടെ കൂട്ടുകാരിയെ വെറുതെ തുരുമ്പ്
പിടിപ്പിച്ച് കളയല്ലേ- വെറുതെയല്ല ആളുകള്‍ താങ്കളെ ഉണക്കമത്തായി എന്നു
വിളിക്കുന്നത്. ശുഭം