അടുക്കളയില്‍ കയറി ചുറ്റും കണ്ണോടിച്ചു.
ഭിത്തിയോട് ചേര്‍ന്നുള്ള കൊച്ച് അലമാരമുറികള്‍ ഓരോന്നും തുറന്ന് നോക്കി.
ഓരോ സാധനങ്ങളും നല്ല പരിചയമാണ്. ആ വിഷം കണ്ടെടുക്കണം. ഉളളില്‍ പരിഭ്രമം
ഉണ്ട്. കുഞ്ഞമ്മ കണ്ട് കഴിഞ്ഞാല്‍ അടിച്ച് കൊല്ലും. കള്ളനായി മുദ്ര
കുത്തും. ധൃതിയില്‍ നോക്കികൊണ്ടിരിക്കെ മുറ്റത്തൊരു ശബ്ദം കേട്ടു. കുഞ്ഞമ്മ
എത്തിയോ? ഒരു തരം മരവിപ്പ് തോന്നി. വേഗത്തില്‍ വാതിലിനടുത്തേക്ക് നടന്നു.
കുഞ്ഞമ്മ തൊഴുത്തില്‍ കയറുന്ന സമയം രക്ഷപ്പെടണം. ആശങ്കയോടെ കതക് പാളി
പതുക്കെ തുറന്ന് നോക്കി. ആരെയും കാണാനില്ല. ഇളകിയാടിയ മനസ്സിന് ധൈര്യം കൈ
വന്നു. അവന് ഭിത്തിക്ക് മറഞ്ഞുനിന്ന് നോക്കി. കുഞ്ഞമ്മ പറമ്പില്‍
തന്നെയാണ്. മനസ്സിന് ആശ്വാസമായി. കതകടച്ചിട്ട് അകത്തേക്കോടി അന്വേഷണം
തുടര്‍ന്നു. കുഞ്ഞമ്മ എവിടെയാണ് വിഷം ഒളിപ്പിച്ചിരിക്കുന്നത്?
കിടക്കമുറിയില് കൊണ്ടുപോകാന്‍ സാധ്യതയില്ല. വിഷമല്ലേ അതിനാല്‍
എവിടെയെങ്കിലും സുരക്ഷിതമായി വെച്ചിട്ടുണ്ടാകും. അടുക്കളയിലെ അലമാരകളാണ്
അതിന് പറ്റിയ സ്ഥലം. ഇവിടെ ഇല്ലെങ്കില്‍ പിന്നെ എവിടെയാണ്?
അടുപ്പിന് താഴെയും തടികൊണ്ടുള്ള അലമാരകളുണ്ട്. അതിലൊന്നില്‍ കണ്ണോടിച്ചു.
ഒരു ചെറിയ കുപ്പിയില്‍ അവന്റെ കണ്ണുകള്‍ പതിഞ്ഞു. അതെടുത്ത് തുറന്നിട്ട
ഒന്ന്് മണപ്പിച്ചു നോക്കി. വല്ലാത്തൊരു ദുര്‍ഗന്ധം. കണ്ണുകള്‍ വിടര്‍ന്നു.
ഇത് വിഷം തന്നെയായിരിക്കും. മുറ്റത്തേക്ക് കാതോര്‍ത്തു. കുഞ്ഞമ്മ
എത്തിയിട്ടില്ല. കുഞ്ഞുകുപ്പിയില്‍ ഏതാനും തുള്ളികളേയുള്ളൂ. എന്നിട്ടും
എന്തൊരു നാറ്റം. ചിന്തിച്ചു നില്ക്കാന് സമയമില്ല.
വിഷം വെള്ളത്തില്‍ ഒഴുക്കി അത്രയും വെള്ളം കുപ്പിയില്‍ നിറക്കുക മാത്രമേ
മാര്‍ഗ്ഗമുള്ളൂ. പരിഭ്രമമുണ്ടെങ്കിലും പാത്രങ്ങള്‍ കഴുകുന്ന പൈപ്പിന്
വെള്ളത്തിലൂടെ അതവന് ഒഴുക്കി. അത്രയും വെള്ളം നിറച്ച് കുപ്പി യഥാസ്ഥാനത്ത്
വെച്ചു. വേഗത്തില്‍ പുറത്തേക്കിറങ്ങി ഒന്നുമറിയാത്തവനെപോലെ കുഞ്ഞമ്മയുടെ
അടുക്കലേക്ക് ചെന്നു.
"എടാ നീ കോഴിയെ നോക്ക്. ഞാന്‍ ബോബിച്ചനെ ഒന്ന് കണ്ടിട്ടു വരട്ടെ.'
റീന കെവിനൊപ്പം അടുത്ത വീട്ടിലേക്ക് റബര്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു.
ചാര്‍ളിയുടെ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം കുളിര്‍മ്മ. എപ്പോഴും
തത്തമ്മയുടെ കാര്യത്തില്‍ ദുഃഖവും പേറി നടക്കുകയായിരുന്നു.ഇപ്പോള്‍
മനസ്സാകെ ഓടി കളിക്കുന്നു. ഇനിയും ഈ കാര്യം മനസ്സിനെ അലട്ടില്ല.
ഇടയ്ക്കവന്‍ ആകാശത്തേക്ക് നോക്കി.
സൂര്യന് എരിഞ്ഞടങ്ങിയിട്ടും നല്ല ചൂട് തോന്നി. കോഴിയേയും കുഞ്ഞുങ്ങളെയും
വീട്ടിലേക്ക് നടത്തി. സന്ധ്യയോടെ കുഞ്ഞമ്മ വീട്ടിലേക്കു വന്നു കയറിയുടനെ
ചാര്‍ളിയെ വിളിച്ചു.
"എടാ ബോബിച്ചന് നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്.'
അവന്റെ കണ്ണുകള്‍ പ്രകാശിച്ചു. വിചാരിച്ചതു പോലെയല്ല കാര്യം. മടിച്ച് ചോദിച്ചു.
"എന്ത് ജോലിയാ.' ആകാംക്ഷ കണ്ണുകളിലുണ്ടായി.
"രാവിലെ പത്രം വീടുകളില്‍ കൊണ്ടിടുന്ന ജോലിയാ. വെറുതെയല്ല കാശ് തരും'
അത് കേട്ടപ്പോള്‍ അവന് താല്പര്യമായി. വല്യപ്പന് പല പ്രമുഖ പത്രങ്ങളുടെയും
ഏജന്റാണെന്ന് അവനറിയാം. കുറെ പാവപ്പെട്ട പിള്ളാരാണ് പത്രം വീടുകളില്‍
കൊണ്ടു കൊടുക്കുന്നത്. അതിലൊരാള്‍ വീട് വിറ്റിട്ട് പോയി. ആ കാര്യം റീനയോട്
പറയുമ്പോഴാണ് ചാര്‍ളിയെ വിട്ടു തരാമെന്ന് റീന ഏറ്റത്.
"അത് ഷാജിക്ക് ഇഷ്ടപ്പെടുമോ റീനെ? അവന്റെ ഇഷ്ടമില്ലാതെ...'
"ബോബിച്ചന് എന്തിനാ ഷാജിയെ അറിയിക്കുന്നേ.
അതോക്കെ അങ്ങേരറിയാതെ ഞാന്‍ നോക്കികൊള്ളാം.'
എല്‍സിയും അതിനോട് യോജിച്ചു.
"അല്ല ഒന്നുകൂടി ആലോചിച്ചിട്ട് പോരായോ?' ബോബി ചോദിച്ചു.
"എന്നാ ആലോചിക്കാന്‍. ചെറുപ്പത്തിലെ പിള്ളാര് ജോലി ചെയ്തു പഠിക്കട്ടെ.' റീനപറഞ്ഞു.
ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ചാര്‍ളിക്കു സന്തോഷമായി.
"നെനക്ക് ഇഷ്ടമാണോ? ബോബിച്ചന് നെനക്കു സൈക്കിളും തരും'അത് കൂടി
കേട്ടപ്പോള്‍ അവന് ഒന്ന് കൂടി ഇഷ്ടം തോന്നി. ഒരു സൈക്കിള്‍ ചവുട്ടി പോകാന്‍
വലിയ ആഗ്രഹമാണ്. എനിക്കൊരു സൈക്കിള്‍ വാങ്ങിത്തരാന്‍ അപ്പന് കാശയച്ചതാണ്.
അത് വാങ്ങാന്‍ കുഞ്ഞമ്മ സമ്മതിച്ചില്ല.
"രാവിലെ അഞ്ചു മണിക്ക് ബോബിച്ചന്റെ അടുത്ത് ചെല്ലണം. മറ്റ്
കുട്ടികള്‍ക്കൊപ്പം നിന്നെ അയക്കും. സൈക്കിളില്‍ കയറി അപകടമൊന്നും
ഉണ്ടാക്കരുത്. മനസ്സിലായോ?' അവന് തലയാട്ടി.
റീനക്ക് അത്രയും കേട്ടാല്‍ മതിയായിരുന്നു. ഇനി അവന്റെ അപ്പനറിഞ്ഞാലും
തെറ്റില്ല. എല്ലാ കുറ്റവും അവന്റെ തലയില്‍ കെട്ടിവെക്കാം. അവന്റെ
ഇഷ്ടത്തിന് താനെന്തിന് എതിര്‍ക്കണമെന്ന ചോദ്യവുമുണ്ട്. ഇതിലൂടെ എല്‍സി
ചേച്ചിയുടെ പ്രീതിയും സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇനി സൈക്കിള്‍ എവിടെ പോയി
ഇടിച്ചാലും പറയാന്‍ കഴിയും. അപകടമുണ്ടാക്കരുതെന്ന് പ്രത്യേകം
പറഞ്ഞതാണെന്ന്.
അമ്മയെ പോലെ ഇവനും പെട്ടെന്നങ്ങ് മരിക്കണം. അങ്ങനെയായാല്‍ ഈ വീടിന്റെയും
സ്വത്തിന്റെയും അവകാശി കെവിനാകും. വലിയ തെങ്ങുകളില്‍ തേങ്ങയിടാന്‍ വരെ
കയറ്റിയിട്ടിണ്ട്. തെങ്ങുപോലും അവനെ ചതിക്കൂന്നില്ല. ഒരു ഒഴിയാബാധ പോലെ
മുന്നില്‍ നില്ക്കയല്ലേ. എന്തു ചെയ്യാനാണ്. ഒടുവിലായി പറഞ്ഞു.
"നീ ചെന്ന് നിന്റെ ക്ലോക്കില്‍ നാലരയാക്കിവെക്ക്.
എങ്കിലേ സമയത്ത് എഴുന്നേക്കാന്‍ പറ്റൂ. പോ...
ചാര്‍ളീ അനുസരിച്ചു. മേശപ്പുറത്തിരുന്ന ക്ലോക്കിലെ സമയസൂചിക മാറ്റിവെച്ചു.
എങ്ങും സന്ധ്യ പടര്‍ന്നു. മുറിക്കുള്ളിലെ ലൈറ്റിട്ടു. മുറിക്കുള്ളില്‍
വെളിച്ചമുണ്ടായാല്‍ ആദ്യമവന് വിശുദ്ധ വേദപുസ്തകം വായിക്കയും
കണ്ണടച്ചിരുന്ന് മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
കട്ടിലില്‍ കിടന്ന് മറ്റുള്ള കുട്ടികള്‍ക്കൊപ്പം പത്രം കൊടുക്കുന്നത്
ചിന്തിച്ചു. സൈക്കിളില്‍ സഞ്ചരിക്കുക വലിയ മോഹമായിരുന്നു. കണ്ണുകള്‍
മയങ്ങിവന്നു. ക്ഷണ നേരം കൊണ്ട് അമ്മ ഒരു മെഴുകുതിരി വെട്ടം പോലെ
മനസ്സിലേക്ക് വന്നു. അമ്മയുടെ മരണദിനം ഈ വെള്ളിയാഴ്ചയെന്നവന് ഓര്‍ത്തു.
കിടന്നുറങ്ങിയത് അറിഞ്ഞില്ല.
ക്ലോക്കില്‍ മണിയടിശബ്ദം കേട്ടവന് ഉണര്‍ന്നു. നേരം പുലര്‍ന്നില്ല.
പക്ഷികള്‍ ഉണര്‍ന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. പൈപ്പില്‍ നിന്ന്
വെള്ളമെടുത്ത് മുഖം കഴുകി. ഉടുപ്പ് എടുത്തണിഞ്ഞ് അടുത്ത വീട്ടിലേക്ക്
നടന്നു. അവനൊപ്പം കുട്ടനുമുണ്ടായിരുന്നു. മഞ്ഞുതുള്ളികള്‍ തലയില്‍ വീണു.
വല്യപ്പന് ഉണര്‍ന്നിട്ടില്ല. മുറ്റത്തു നിന്നപ്പോള്‍ നല്ല തണുപ്പ് തോന്നി.
വരാന്തയുടെ ഒരു മൂലയിലുള്ള ഗ്ലാസിലേക്കു ശ്രദ്ധയോടെ നോക്കി.
തത്തമ്മയെപ്പോലെ തടവുകാരായി കഴിയുന്ന ഏതാനും മത്സ്യങ്ങള്‍ ഗ്ലാസിലെ
വെള്ളത്തില്‍ നീന്തുന്നു. അടുത്തേക്ക് ചെന്നു. ഈ മത്സ്യങ്ങളെ
എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം.
ചാര്‍ളി പ്രകാശത്തില്‍ ഓടികളിക്കുന്ന പല നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങളെ
നിമിഷങ്ങള്‍ നോക്കിനിന്നു. ഏറെ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുന്ന
ആഗ്രഹമാണ് ഈ മത്സ്യങ്ങളെ രക്ഷപ്പെടുത്തണമെന്ന്. അതിനൊരു അവസരം
ലഭിച്ചിരുന്നില്ല. വരാന്തയിലെ കമ്പികൊണ്ടുള്ള വാതില്‍ എപ്പോഴും പൂട്ടിയിടുക
പതിവാണ്. ഒരു പക്ഷേ താന്‍ വരുന്നതുകൊണ്ടായിരിക്കും അതു പൂട്ടാതിരുന്നത്.
കണ്ണാടി കൂടിനുള്ളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ
നോക്കിനില്ക്കുമ്പോള് ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. വളരെ ധൃതിയില്‍
ഇരുമ്പ് വാതിലടച്ച് പുറത്തിറങ്ങി നിന്നു.
മലമുകളില്‍ സൂര്യന് ഉണര്‍ന്നു. പ്രകൃതി പുതച്ചിരുന്ന ഇരുട്ട് മാറ്റി
വെള്ളപ്പുടവ അണിഞ്ഞുനിന്നു. സൂര്യപ്രഭയില്‍ പ്രകൃതി തിളങ്ങി. റബര്‍
മരങ്ങള്‍ക്കിടയില്‍ നിന്ന കുട്ടന് ഒരാള്‍ സൈക്കിളില്‍ ചാര്‍ളിയുടെ
അടുത്തേക്ക് വരുന്നത് കണ്ട് കുരച്ചു. അവന്റെ അടുത്തേക്ക് വന്നത് പതിനാറ്
വയസ്സ് പ്രായമുള്ള ഒരു കുട്ടിയായിരുന്നു. അവന് സൈക്കിള്‍ സ്റ്റാന്റില്‍
വെച്ചിട്ട് ചോദിച്ചു.
"നീയാ ചാര്‍ളി?' അവനൊന്ന് മൂളി.
"എന്റെ പേര് ശശി. ഇന്നലെ അച്ചായന് വിളിച്ചു നിന്റെ കാര്യം പറഞ്ഞു. ഇന്ന്
ഞാന്‍ ഏതൊക്കെ വീടുകളിലാണ് പേപ്പര്‍ ഇടേണ്ടതെന്ന് കാണിച്ചു തരാം. നെനക്ക്
സൈക്കിള്‍ ഓടിക്കാന്‍ അറിയോ?'
"അറിയാം.' ശശി വീടിന്റെ പുറകില്‍ പോയി ഒരു സൈക്കിള്‍ എടുത്ത് ചാര്‍ളിയെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു.
"ഇത് നിന്റെ സൈക്കിളാ. സൂക്ഷിച്ചോണം. അച്ചായന് ഞങ്ങള്‍ക്കെല്ലാം സൈക്കിള്‍
തന്നിട്ടുണ്ട്.' ചാര്‍ളി സന്തോഷത്തോടെ സൈക്കിള്‍ നോക്കി. സൈക്കിള്‍
പഴയതെങ്കിലും ഒരു സൈക്കിള്‍ കിട്ടിയില്ലേ? അതൊരു ഭാഗ്യമാണ്. കൂട്ടുകാരൊക്കെ
സൈക്കിളില്‍ കറങ്ങുന്നതും സ്കൂളില്‍ വരുന്നതൊക്കെ കാണുമ്പോള്‍ കൊതി
തോന്നാറുണ്ട്. സൈക്കിളിന്റെ വീലിലേക്ക് നോക്കി. പല ഭാഗത്തും
തുരുമ്പിച്ചിട്ടുണ്ട്.
അവന്റെ നോട്ടം കണ്ടിട്ട് ശശി ചോദിച്ചു. "നീയെന്താ സൈക്കിള്‍
കണ്ടിട്ടില്ലേ?'ചാര്‍ളി ശശിയുടെ മുഖത്തേക്ക് സ്നേഹപൂര്‍വ്വം നോക്കി.
ഓര്‍ക്കാപ്പുറത്തൊരു സൈക്കിള്‍ കിട്ടിയപ്പോള്‍ മുല്ലപ്പൂവിന്റെ മണമാണ്
തോന്നിയത്. ശശിക്കൊപ്പം സൈക്കിളുമായി റോഡിലേക്കിറങ്ങി. ഗേറ്റടച്ചിട്ട്
രണ്ടുപേരും സൈക്കിളില്‍ കയറി. സൈക്കിള്‍ മുന്നോട്ട് ചവിട്ടാനാകാതെ ചാര്‍ളി
ഒരു ഭാഗത്തേക്ക് കാല് ചവുട്ടിനിന്നു. ശശി സൈക്കിളില്‍ നിന്ന് ഇറങ്ങിയിട്ട്
ചോദിച്ചു.
"എന്താടാ നെനക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലേ?' ചാര്‍ളി ഒരു പരുങ്ങലോടെ
പറഞ്ഞു. "അറിയാം.' ഉള്ളില്‍ ഒരു നെഞ്ചിടിപ്പ് തോന്നി. ശശിയുടെ മുഖത്ത്
നോക്കാനുള്ള ധൈര്യമില്ലായിരുന്നു. അവന് സൈക്കിളില്‍ മുന്നോട്ട് കുതിച്ചു.
ചാര്‍ളി അല്പമൊന്ന് കിതച്ചു. ശരീരമാകെ ഒരു തളര്ച്ചപോലെ. വെറുതെ മനസ്സിനെ
അലട്ടാതെ അവനൊപ്പം ചെല്ലാന്‍ നോക്ക്. മനസ്സിന്റെ പിരിമുറുക്കം കുറച്ചിട്ട്
ധൈര്യപൂര്‍വ്വം സൈക്കിളിലേക്ക് കയറി. പതുക്കെ മുന്നോട്ട് ഓടിച്ചു. ആദ്യം
സൈക്കിളിന്റെ ഹാന്റില്‍ അങ്ങോട്ടുമിങ്ങോട്ടും താളംതെറ്റി പോയപ്പോള്‍
സ്വന്തം നിയന്ത്രണത്തിലാക്കി. തന്റെ സൈക്കിള്‍ യജ്ഞം ആരും കാണാന്‍ വഴിയില്‍
ഇല്ലാത്തത് നന്നായി. ശശി പരക്കം പാഞ്ഞ് പോകയാണ്. ഞാനൊരുത്തന്‍ പിറകില്‍
ഉള്ളത് ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല. ചാര്‍ളി ഒരു വളവ് തിരിയവേ
സൈക്കിള്‍ ഒരു കല്ലില്‍ തട്ടുക മാത്രമല്ല വഴിയിലെ ഒരു കുഴിയില്‍ വീണ്
മറിയുകയും ചെയ്തു. ചുറ്റിനുമുള്ള പച്ചിലക്കാടുകള്‍ അവനെ ദയനീയമായി നോക്കി.
അവന്റെ ശരീരമാകെ ചെളി പുരണ്ടു. എത്രയും വേഗം ശശിക്കൊപ്പം ചെല്ലണം.
ധൃതിപ്പെട്ട് എഴുന്നേറ്റ് കൈയും കാലും തുടച്ചു. സൈക്കിള്‍ എടുത്ത് നേരെ
നിറുത്തി യാത്ര തുടര്‍ന്നു. ജംഗ്ഷനില്‍ എത്തുമ്പോള്‍ ശശി അവനെ കാത്ത്
നില്പുണ്ടായിരുന്നു. "എന്താടാ നെനക്ക് സൈക്കിള്‍ ചവിട്ടാന്‍ പേടിയാ?' ശശി
ശകാരത്തോടെ ചോദിച്ചു. ചാര്‍ളി മറുപടിയായി ഒരു സോറി പറഞ്ഞു.
ജംഗ്ഷനിലെ പ്രധാന റോഡുകളിലൂടെ ലോറികള്‍ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. ഒരു
മനുഷ്യനെപ്പോലും അവിടെ കാണാനില്ല. അവനെയും കൂട്ടി ശശി മുന്നോട്ടു നടന്നു.
അടഞ്ഞു കിടന്ന കടത്തിണ്ണകളില്‍ ധാരാളം ദിനപത്രങ്ങളും മാസികകളും
കുന്നുകൂടിയും ചിതറിയും കിടക്കുന്നു. ചിലയിടത്ത് മെഴുകുതിരി വെട്ടമുണ്ട്.
കുട്ടികളും മുതിര്‍ന്നവരും നിരനിരയായിരുന്ന് പത്രക്കെട്ടുകള്‍ എടുക്കുകയും
കെട്ടുകള്‍ പൊട്ടിച്ച് ഓരോരുത്തരുടെ മുന്നിലേക്ക് എണ്ണിവയ്ക്കുകയും
ചെയ്യുന്നു. ചിലര്‍ തോര്‍ത്ത് കൊണ്ട് തലമൂടിയിട്ടുണ്ട്. അവരത് എണ്ണിയെണ്ണി
ചെറിയ കെട്ടുകളായി മാറ്റുന്നു. ശശിയും ചാര്‍ളിയും ആ നിരയില്‍ സ്ഥാനം
പിടിച്ചു. ചാര്‍ളിയെ അടുത്തിരുന്ന കുട്ടികള്‍ക്ക് ശശി
പരിചയപ്പെടുത്തിക്കൊടുത്തു. പിന്നെ പേപ്പറുകള്‍ എണ്ണിയെടുക്കേണ്ട വിധം
പറഞ്ഞു കൊടുത്തു. അവന്റെ വിരല്‍തുമ്പില്‍ പേപ്പറുകള്‍ എണ്ണിമാറി. അവനെ
ഏല്‍പ്പിച്ച ജോലി മറ്റുള്ളവരെക്കാള്‍ മുന്‍പേ ചെയ്തു തീര്‍ത്തു.
പരിചയക്കുറവുണ്ടെങ്കിലും ആ ജോലി അവന് ഇഷ്ടപ്പെട്ടു. ഇതിനിടയില്‍
ദൂരെയിരുന്ന ഒരു പത്രക്കാരന് ബോബിച്ചായന് വാങ്ങുന്നത് മുടിഞ്ഞ
പലിശയാണെന്ന് പറയുന്നതും കേട്ടു. വല്യപ്പന് പലിശക്ക് കാശ് കടം കൊടുക്കുന്ന
കാര്യവും ചാര്ളിക്കറിയാമായിരുന്നു. എല്സിയമ്മയും വല്യപ്പനും ഒത്തിരി
വര്‍ഷങ്ങള്‍ ഷാര്‍ജയിലായിരുന്നു ജോലി ചെയ്തത്. നാട്ടിലേക്ക് വന്നപ്പോള്‍
മറ്റ് തൊഴിലൊന്നുമില്ലാത്തതുകൊണ്ട് പണം പലിശയ്ക്കു കൊടുക്കുന്ന പരിപാടി
തുടങ്ങി. എല്‍സിയമ്മ നേഴ്സായതുകൊണ്ട് അടുത്തുള്ള ആശുപത്രിയില്‍ ജോലിയും
കിട്ടി.
ഇങ്ങനെ ചിന്തിക്കുന്നതിനിടയില്‍ അവന്റെ ശ്രദ്ധ കൈമുട്ടിലേക്ക് പോയി. നല്ല
നീറ്റല്‍ തോന്നി. സൈക്കിളില്‍ നിന്ന് വീണപ്പോള്‍ ഉണ്ടായതാണ്.
തൊലിയുരിഞ്ഞിട്ടുണ്ട്. അതാണ് നീറ്റല്‍ ഉണ്ടായത്. എല്ലാവരും തല
കുനിച്ചിരുന്ന് പത്രങ്ങള്‍ എണ്ണുകയാണ്. ഇടക്ക് ചിലര്‍ എണ്ണത്തിന്റെ
കണക്കുകള്‍ ചോദിക്കുന്നുണ്ട്.
പേപ്പറുകള്‍ എല്ലാം എണ്ണിതിട്ടപ്പെടുത്തി ഓരോരോ ചെറിയ കെട്ടുകളുമായി
ഓരോരുത്തര് എഴുന്നേറ്റു. ചിലര്‍ സൈക്കിളിന്റെ മുന്നിലും പിന്നിലുമായി
പേപ്പര്‍ വെച്ച് റോഡിന്റെ പല ഭാഗത്തേക്ക് സൈക്കിള്‍ ഓടിച്ചു പോയി.
ചാര്‍ളിയും ശശിക്കൊപ്പം സൈക്കിളില്‍ കയറി യാത്രയായി. ശശി ദേഷ്യപ്പെടുമെന്ന്
കരുതി ഒപ്പം ചവുട്ടിച്ചെല്ലാന് ചാര്‍ളി ശ്രമിച്ചു. അപ്പോള്‍ ശശി പറഞ്ഞു.
"എനിക്കറിയാം നെനക്ക് സൈക്കിള്‍ ചവുട്ടി പരിചയമില്ല. പതുക്കെ ചവുട്ടി വന്നാ
മതി.'
പൂക്കളെപ്പോലെ സൂര്യന് വിരിഞ്ഞുകൊണ്ടിരിക്കുന്നു. നല്ല തണുത്ത കാറ്റ്
ശരീരത്തെ തഴുകിപോകുന്നു. ഒരു ഗേറ്റുള്ള വീടിന് മുന്നില്‍ ശശി
ഇറങ്ങിയപ്പോള്‍ അവനും ഇറങ്ങി.
"ഈ വീടു മുതലാണ് നീ പത്രം ഇടേണ്ടത്. നാളെ മുതല്‍ ഞാന്‍ കാണില്ല. നിന്നെ കാണിച്ചിട്ടു വേണം എന്റെ പത്രം ഇടാന്‍ മനസ്സിലായോ?'
"മനസ്സിലായി.' ചാര്‍ളി മറുപടി പറഞ്ഞു.
"പിന്നെ നമ്മുടെ ജോലി പത്രം ഇടുക മാത്രമാണ്. വീട്ടുകാരെയൊന്നും
നമ്മക്കറിയേണ്ട കേട്ടോ.' അവന് സമ്മതം മൂളി. റോഡിന്റെ ഇടത്തും വലത്തുമുള്ള
വീടുകളില്‍ പത്രമെറിഞ്ഞും ഇട്ടും അവര്‍ മുന്നോട്ട് വന്ന് ഇടവഴികളിലൂടെ
യാത്രയായി. പേപ്പറുകള്‍ എല്ലാം വീടുകളില്‍ കൊടുത്തിട്ട്
വീട്ടിലെത്തുമ്പോള്‍ കുഞ്ഞമ്മയോ കെവിനോ എഴുന്നേറ്റിരുന്നില്ല. നല്ല ദാഹം
തോന്നി. കിണറ്റിനരികിലുള്ള പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് ദാഹമടക്കി.
സൈക്കിള്‍ തൊഴുത്തിന്റെ വരാന്തയില്‍ വെച്ചിട്ട് അതിന്റെ ഭംഗി ആസ്വദിച്ചു.
രാവിലെ തന്നെ പറങ്കിയണ്ടി പെറുക്കിയെടുക്കാന്‍ ഒരു പ്ലാസ്റ്റിക് കവറുമായി
പറങ്കിമാവിന്റെ ചുവട്ടിലെത്തി. അന്ന് ധാരാളം പഴങ്ങള്‍ വവ്വാലുകള്‍ ചവച്ച്
തുപ്പി മരച്ചുവട്ടില്‍ ഇട്ടിരുന്നു. തത്തമ്മയും അവന്റയുടുക്കലെത്തി. അവര്‍
സൗഹൃദം പങ്കുവെച്ചു. വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞവന് സ്കൂളിലേക്ക്
പോകാന്‍ തയ്യാറായി.
"കുഞ്ഞമ്മേ ഞാനീ സൈക്കിള്‍ സ്കൂളി കൊണ്ടുപെക്കോട്ടെ.'
കുഞ്ഞമ്മ കണ്ണുമിഴിച്ച് നോക്കി പറഞ്ഞു.
"നീ നടന്നു തന്നെപോയാ മതി. മനസ്സിലായോ?' അവന് മറുത്തൊന്നും പറഞ്ഞില്ല. റീന
മുറ്റത്ത് നിലക്കുന്നത് കണ്ട് തത്തമ്മ തൊഴുത്തിന് മുകളിലിരുന്ന് വിളിച്ചു.
"ക...കള്ളി'
അത് കേട്ടയുടനെ റീന വരാന്തയിലേക്ക് ഓടിക്കയറി. തലയില്‍ ഒന്നും ഇടാതെയാണ്
പുറത്തിറങ്ങിയത്. തത്തമ്മയെ നോക്കി പറഞ്ഞു. "ഇന്നുതന്നെ നിന്റെ കഥ ഞാന്‍
കഴിക്കും.' അത്രയും പറഞ്ഞിട്ട് ധൃതിയില്‍ അകത്തേക്ക് പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല