Image

ജന്മഭൂമിയെ വിമര്‍ശിച്ച് ദീപാ നിശാന്ത് തിരിച്ചെത്തി; ഗുണ്ട തെമ്മാടിയെ തല്ലുന്നത് പോലെയെന്ന് സോഷ്യല്‍ മീഡിയ

ജയമോഹന്‍ എം Published on 26 December, 2018
ജന്മഭൂമിയെ വിമര്‍ശിച്ച് ദീപാ നിശാന്ത് തിരിച്ചെത്തി; ഗുണ്ട തെമ്മാടിയെ തല്ലുന്നത് പോലെയെന്ന് സോഷ്യല്‍ മീഡിയ

ജന്മഭൂമിയില്‍ പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വന്നത് വലിയ വിവാദമായിരുന്നു. സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയിലെ ജാതീയ അധിക്ഷേപമുള്ള കാര്‍ട്ടൂണിനെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്. ഇത് സംഘപരിവാറിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നു എന്ന വിമര്‍ശനം കേരളീയ സമൂഹം ഏറ്റെടുക്കുകയും ചെയ്തു. ആ അവസരത്തില്‍ ജന്മഭൂമിയെ വിമര്‍ശിച്ച് ദീപാ നിശാന്തും രംഗത്ത് എത്തിയിരിക്കുകയാണ്. കവിതാ മോഷണവും അതിന്റെ പുറകെയുള്ള തന്റെ കഴിവുകളുടെ തള്ളും പിന്നെ അവസാന ലാപ്പില്‍ മാപ്പു പറച്ചിലുമൊക്കെ നടത്തിയ ശേഷം വിമര്‍ശനപ്പരിപാടി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു ദീപാ നിശാന്ത്.

ഇപ്പോഴിതാ ഫാന്‍സിനെ ഏറെക്കിട്ടാനുള്ള ഒരു വിഷയമെത്തിയപ്പോള്‍ വീണ്ടും ഫേസ്ബുക്കിലേക്ക് കൈയ്യെടുത്തു വെച്ചു.

ജാതി കേരളീയ സമൂഹത്തിലെ ഏറ്റവും വലിയ യഥാര്‍ഥ്യമാണെന്നും ജാതിരഹിത സമൂഹം എന്നതൊക്കെ നമുക്കിപ്പോഴും കേള്‍ക്കാനിമ്പമുള്ള ഒരു പദം മാത്രമാണെന്നുമാണ് ദീപ പറയുന്നത്. മാത്രമല്ല സണ്ണികപിക്കാടും സുനില്‍ പി.ഇളയിടവും പ്രസംഗിക്കാറുള്ള കുറെ കണ്ടന്റുകള്‍ നീട്ടിപ്പരത്തി എഴുതിയിട്ടുമുണ്ട്. ജന്മഭൂമി വെറും ടോയ്‌ലറ്റ് പേപ്പറാണെന്ന് പ്രസ്താവിക്കുന്നുണ്ട്. എല്ലാത്തിനും ഉപരിയായി കേരളത്തില്‍ ജാതി നിലനില്‍ക്കുന്നുവെന്നും സവര്‍ണ്ണതയോട് സമൂഹത്തിന് വല്ലാത്ത പ്രതിപത്തിയാണെന്നും ദളിതിനോട് ഇപ്പോഴും വിമുഖതയാണെന്നും ദീപാ നിശാന്ത് പറയുന്നു.

സത്യത്തില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കേരളീയ സമൂഹം ദീപാ നിശാന്തിനോടും പറഞ്ഞത് ഇത് തന്നെയാണ്. കലേഷ് എന്ന ദളിതന്റെ കവിത ശ്രീചിത്തിരന്‍ എന്ന സവര്‍ണ്ണന്‍ മോഷ്ടിച്ചെടുത്ത് തന്റേതാണെന്ന് പറഞ്ഞ് തന്നപ്പോള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുകയും ദളിതനായ കലേഷ് സ്വഭാവികമായും കള്ളനായിരിക്കുമെന്ന് മുന്‍വധിയോടെ തീരുമാനിക്കുകയും ചെയ്ത ദീപാനിശാന്തിന്റെ ഇടപാടും സത്യത്തില്‍ ജാതി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണ്. അല്ലെങ്കില്‍ ദീപാ നിശാന്തുമാരില്‍ കൂടിയാണ് ജാതി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതിപ്പോള്‍ ജന്മഭൂമിയെ ദീപാ നിശാന്ത് കുറ്റം പറയുന്നത് ഗുണ്ട തെമ്മാടിയെ തല്ലുന്നത് പോലെയാണ്. ഗുണ്ട തെമ്മാടിയോട് പറയുന്നു നീ കുഴപ്പക്കാരനാണെന്ന്. ആദ്യം ഗുണ്ട നന്നാകുന്നതാണ് നല്ലത്. എന്നിട്ട് തെമ്മാടിയെ നന്നാക്കുന്നതല്ലേ നല്ലത്. എന്തായാലും ദീപാ നിശാന്തിന്റെ തിരിച്ചു വരവ് സോഷ്യല്‍ മീഡിയ പുതിയൊരു ആഘോഷമാക്കി മാറ്റുകയാണ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച ജന്മഭൂമി. പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫേസ്ബുക്ക് വഴി ഖേദം പ്രകടിപ്പിച്ചത്.

കാര്‍ട്ടൂണിസ്റ്റിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. ജന്മഭൂമിയില്‍ ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്നും അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ് ഗിരീഷ് നല്‍കിയ വിശദീകരണമെന്നും കുറിപ്പില്‍ പറയുന്നു.

ദൃക്സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ `വനിതാ മതില്‍; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്' എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണിലാണ് വിവാദപരാമര്‍ശമുള്ളത്. `തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം' എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആര്‍.എസ്.എസുകാരില്‍ ഇന്നും തുടരുന്ന ജാതി മേധാവിത്വ ബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടതെന്നും ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.

വിശദീകരണ കുറിപ്പ് പൂര്‍ണരൂപം,

ദൃക്സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയില്‍ ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ല.

കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാര്‍ട്ടൂണും അതിലെ എഴുത്തും അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല.

ഈ സാഹചര്യത്തില്‍ ഗിരീഷിനോട് തുടര്‍ന്ന് ആ പംക്തിയില്‍ വരയ്ക്കേണ്ടെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതില്‍ ഖേദം രേഖപ്പെടുത്തുന്നു. ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക