Image

മുക്കാല്‍ മണിക്കൂര്‍ മഞ്ഞില്‍ പുതഞ്ഞു കിടന്ന പന്ത്രണ്ടുകാരനെ രക്ഷപെടുത്തി

Published on 30 December, 2018
മുക്കാല്‍ മണിക്കൂര്‍ മഞ്ഞില്‍ പുതഞ്ഞു കിടന്ന പന്ത്രണ്ടുകാരനെ രക്ഷപെടുത്തി
 

പാരിസ്: മുക്കാല്‍ മണിക്കൂറോളം മഞ്ഞുപാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന 12 കാരനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി ആശുപത്രിയിലാക്കി.

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ കുടുംബത്തോടൊപ്പം മലകയറാന്‍ പോയ ബാലനാണ് അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗ്രേനോബിളിലെ ആശുപത്രിയില്‍ കുട്ടി സുഖം പ്രാപിച്ചുവരുന്നു. 15 മിനിറ്റിലധികം മഞ്ഞിനടിയില്‍പ്പെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെങ്കിലും വീഴ്ചയില്‍ കാലിന് സംഭവിച്ച ഒടിവ് ഒഴിച്ചാല്‍ ബാലന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഫ്രാന്‍സിലെ ലാ പ്ലാഗ്‌നെ സ്‌കീ പ്രദേശത്താണ് ഹിമപാതമുണ്ടായത്. അപകടം സംഭവിക്കുകയോ ഒറ്റപ്പെടുകയോ ചെയ്താല്‍ കണ്ടെത്താന്‍ സഹായിക്കുന്ന സിഗ്‌നലുകള്‍ പുറപ്പെടുവിക്കുന്ന 'ട്രാസ്മിറ്റിംഗ് ബീക്കണ്‍’ പോലുമില്ലാതെയാണ് ബാലന്‍ മഞ്ഞിനടിയില്‍ കുടുങ്ങിയത്. 

കുതിച്ചെത്തിയ മൗണ്ടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും തെരച്ചില്‍ നടത്തുന്നതിനിടെ സംഘത്തിലെ നായയാണ് മഞ്ഞിനടിയില്‍ മനുഷ്യനുണ്ടെന്ന രീതിയില്‍ സൂചന നല്‍കിയത്. തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാലനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക