മേഘാലയയിലെ എലിമാളങ്ങള്‍ പോലെയുള്ള ഖനിയ്ക്കുള്ളില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് ഇരുപത്തിയൊന്നാം ദിവസം. ഇനിയിവിടെ പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു. തൊഴിലാളികള്‍ക്ക് വേണ്ടിയല്ല അവരുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്. ഭക്ഷണവും വെള്ളവും പ്രാണവായുവും ലഭിക്കാതെ ഖനിക്കുള്ളില്‍ കുടുങ്ങിയവരെക്കുറിച്ച് കുടുംബങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു കഴിഞ്ഞു. ശരീരമെങ്കിലും കിട്ടിയാല്‍ മതി എന്നാണ് ഇപ്പോള്‍ ഈ കുടുംബങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 3 നാണ് മേഘാലയയിലെ കിഴക്കന്‍ ജയന്തിയ മലനിരകളിലെ എലിമാള ഖനികള്‍ക്കുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. 320 അടി ആഴമുള്ള ഖനിയില്‍ തൊട്ടടുത്ത നദിയില്‍ നിന്ന് വെള്ളം കയറി പ്രധാന കവാടം അടഞ്ഞുപോയിരുന്നു. അതോടെ തൊഴിലാളികള്‍ക്ക് പുറത്ത് കടക്കാന്‍ സാധിക്കാതെ വന്നു.
അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അവരുടെ മൃതശരീരങ്ങളെങ്കിലും കിട്ടിയാല്‍ മതി എന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങളുടെ ആഗ്രഹം. രക്ഷാപ്രവര്‍ത്തകര്‍ അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ബുധനാഴ്ച ആറ് മണിക്കൂര്‍ കൊണ്ട് 7.20 ലിറ്റര്‍ വെള്ളമാണ് ഖനിക്കുള്ളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പമ്ബ് ചെയ്ത് മാറ്റിയത്. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തകരായി ഇവിടെയുളളത്.
ഇന്ത്യയിലെ മുന്‍നിര പമ്ബ് നിര്‍മ്മാതാക്കളായ കിര്‍ലോസ്കര്‍ കമ്ബനിയാണ് ഖനിക്കുള്ളില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ ശേഷിയേറിയ പമ്ബ് നല്‍കിയിരിക്കുന്നത്. പമ്ബുകളുപയോഗിച്ച് ഖനിയിലെ വെള്ളം മുപ്പത് മീറ്ററായി താഴ്ത്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ എന്ന് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഖനിയുടെ ആഴം കണക്കാക്കുമ്ബോല്‍ പമ്ബുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്നും കരുതുന്നു. ഇതുവരെ ഖനിയുടെ അടിത്തട്ടില്‍ എത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.
ഇതുവരെ ആകെ കണ്ടെത്തിയത് ഖനിത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ്