Image

അമിത് ഷായുടെ അഭാവത്തില്‍ ബി.ജെ.പിയെ നയിക്കാന്‍ യോഗി ആദിത്യനാഥ്, തുടക്കം ബംഗാളില്‍ നിന്ന്

Published on 17 January, 2019
അമിത് ഷായുടെ അഭാവത്തില്‍ ബി.ജെ.പിയെ നയിക്കാന്‍ യോഗി ആദിത്യനാഥ്, തുടക്കം ബംഗാളില്‍ നിന്ന്

അസുഖബാധിതനായി ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പകരം പാര്‍ട്ടിയുടെ പ്രധാന പരിപാടികളുടെ ചുമതല ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 20നകം അമിത് ഷാ രോഗവിമുക്തനായില്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരിക്കുന്ന പദയാത്രയുടെ നേതൃത്വം യോഗി ഏറ്റെടുക്കും. എന്നാല്‍ രണ്ട് ദിവസത്തിനകം അമിത് ഷായ്‌ക്ക് ആശുപത്രിയില്‍ നിന്ന് മടങ്ങാനാകുമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വം നല്‍കുന്ന വിശദീകരണം.

പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന റാലികള്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. ജനുവരി 20ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മെഗാ ഷോയ്ക്ക് പിന്നാലെ അമിത് ഷായുടെ റാലി നടത്താനായിരുന്നു നീക്കം.എന്നാല്‍ ഇതിന് പിന്നാലെ അമിത് ഷായെ പനിയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷായ്ക്ക് എച്ച്‌ 1 എന്‍ 1 പനി ബാധിച്ചതായാണ് സ്ഥിരീകരണം. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററി ലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവേയാണ് അമിത് ഷായ്ക്ക് സുഖമില്ലാതായത്. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.

അതേസമയം, ബി.ജെ.പിക്ക് പദയാത്ര നടത്താന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ വിലക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക