Image

പത്തനംതിട്ടയില്‍ തന്ത്രി കുടുംബാംഗത്തെ നിറുത്താന്‍ ബി.ജെ.പി, തിരിച്ചടിക്കാന്‍ സി.പി.എം

Published on 18 January, 2019
പത്തനംതിട്ടയില്‍ തന്ത്രി കുടുംബാംഗത്തെ നിറുത്താന്‍ ബി.ജെ.പി, തിരിച്ചടിക്കാന്‍ സി.പി.എം

 ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രധാന പ്രചാരണ വിഷയമായി ഉയരുമെന്ന് ഉറപ്പായിരിക്കെ കൊല്ലത്തും പത്തനംതിട്ടയിലും ഇതര മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ സ്ഥാനാര്‍ത്ഥികളാക്കി പോരാട്ടം കടുപ്പിക്കാന്‍ സി.പി.എം ആലോചിക്കുന്നതായി സൂചന. ഇക്കാര്യം നേതാക്കള്‍ സ്ഥിരീകരിക്കുന്നില്ലെങ്കിലും അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. ശബരിമല വികാരം വോട്ടാക്കി മാറ്റാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുമ്ബോള്‍ അതിനൊത്ത സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം തേടുന്നതത്രേ.

ശബരിമല വിഷയത്തില്‍ സി.പി.എം- എന്‍.എസ്.എസ് നേതൃത്വങ്ങള്‍ കൊമ്ബുകോര്‍ത്തത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് സി.പി.എം ഈ ജില്ലകളില്‍ ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.

കൊല്ലത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എന്‍. ബാലഗോപാലിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മറ്റു ചിലരെയും പരിഗണിച്ചേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം, ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന കൊല്ലത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിതന്നെ മതിയെന്ന അഭിപ്രായവും സി.പി.എം ജില്ലാ ഘടകത്തില്‍ ഉയരുന്നുണ്ട്. കൊല്ലം ലോക്‌സഭാ മണ്ഡലം ഉള്‍ക്കൊള്ളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിച്ച സാഹചര്യവും അതില്‍ രണ്ടിടത്ത് മന്ത്രിമാരും ഉള്ളതിനാല്‍ ഇക്കുറി വിജയിച്ച്‌ കയറാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

ശബരിമല വിഷയം കത്തി നിന്ന ജില്ല എന്ന നിലയില്‍ പത്തനംതിട്ടയില്‍ അഭിമാന പോരാട്ടമാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിന് പറ്റിയ കരുത്തനായ സ്ഥാനാര്‍ത്ഥിയെയാകും ഇക്കുറി രംഗത്തിറക്കുക. കോണ്‍ഗ്രസ് വിട്ടുവന്ന പീലിപ്പോസ് തോമസിനെയാണ് കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയാക്കിയത്. പത്തനംതിട്ടയില്‍ തന്ത്രി കുടുംബാംഗത്തെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന സൂചനയുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും മത്സരിക്കുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ത്രികോണ മത്സരത്തിനാകും പത്തനംതിട്ടയില്‍ ഇക്കുറി കളമൊരുങ്ങുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക