Image

ക്ഷേത്രങ്ങളില്‍ സവര്‍ണ്ണാധിപത്യമെന്ന്‌ വെള്ളാപ്പള്ളി

Published on 22 January, 2019
ക്ഷേത്രങ്ങളില്‍ സവര്‍ണ്ണാധിപത്യമെന്ന്‌ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി ശ്രമിക്കുന്നത്‌ രാഷ്ട്രീയ മുതലെടുപ്പിനെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിന്റെ അവസാനഘട്ടമായിരുന്നു ഞായറാഴ്‌ച നടന്ന സംഗമമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസംഗമത്തില്‍ സവര്‍ണ്ണരുടെ കൂട്ടായ്‌മയാണ്‌ നടന്നതെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ശബരിമല എന്ന്‌ പറഞ്ഞ്‌ വിഷയം തുടങ്ങി എവിടെ അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

`ആ സംഗമത്തില്‍ സംസാരിച്ചവരെല്ലാം ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ചാണ്‌ പറഞ്ഞത്‌. ഞങ്ങളെയെല്ലാം ഹിന്ദുക്കളായി കണക്കാക്കിയിട്ടുണ്ടോ. പട്ടികജാതിക്കാരെ ഹിന്ദുക്കളായി കണക്കാക്കായിട്ടുണ്ടോ'

ഗുരുവായൂരിലോ പത്മനാഭസ്വാമി ക്ഷേത്രത്തിലോ ഉള്ള ജീവനക്കാരില്‍ ഒരാള്‍പോലും പിന്നാക്കക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍,കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെല്ലാം ഇതാണ്‌ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

`ഗുരുവായൂര്‍ തന്നെ എടുത്ത്‌ നോക്കൂ. എന്തുമാത്രം ആനകളുള്ളതാണ്‌. ഒരു ആനപ്പിണ്ടം വാരാന്‍ പോലും അവിടെ ഒരു പട്ടികജാതിക്കാരനെ ചുമതലപ്പെടുത്താത്തത്‌ എന്തുകൊണ്ടാണ്‌. ഇതൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ ജാതി പറയുന്നു എന്ന്‌ പറയും'

നിങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോട്‌ കൂടി കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സമരം തുടങ്ങിയത്‌ സവര്‍ണ്ണ ലോബികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക