Image

കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദന്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു

Published on 27 January, 2019
കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദന്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു


കൊളോണ്‍:കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി പുതുവര്‍ഷ ദിവ്യബലിയോടനുബന്ധിച്ച് 2018 ല്‍ വിവാഹിതരായ നവദന്പതികളെയും കുടുംബജീവിതത്തിന്റെ ജൂബിലി നിറവിലെത്തിയ ദന്പതികളെയും സന്യസ്ത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും (10 മുതല്‍ 50 വരെ) അനുമോദിച്ചു. 

ജനുവരി ആറിന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.തോമസ് വാഴക്കാലാ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, ഫാ. ജോസ് വെള്ളൂര്‍ എസ്വിഡി എന്നിവര്‍ സഹകാര്‍മികരായി. ജോയല്‍ കുന്പിളുവേലില്‍, ബോയല്‍, നോബിള്‍ കോയിക്കേരില്‍, സണ്ണി വെള്ളൂര്‍ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്‌കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമദ്ധ്യേ നവദന്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.

തുടര്‍ന്നു നവദന്പതികളെയും വിവാഹ ജീവിതത്തിന്റെയും സന്യസ്ത വ്രതവാഗ്ദാനത്തിന്റെയും വാര്‍ഷികം ആഘോഷിക്കുന്നവരെയും അനുമോദിക്കുകയും ഇഗ്‌നേഷ്യസച്ചന്‍ വെളുത്ത റോസാപുഷ്പം നല്‍കി ആദരിച്ചു. പൗരോഹിത്യത്തിന്റെ രണ്ടു പതിറ്റാണ്ട് നിറവിലെത്തിയ ഇഗ്‌നേഷ്യസ് അച്ചന് ഫാ. ജോസ് വെള്ളൂര്‍ വെളുത്ത റോസാപുഷ്പ്പം നല്‍കി. തുടര്‍ന്നു കാപ്പി സല്‍ക്കാരത്തോടൊപ്പം കേക്കു മുറിച്ച് മധുരം പങ്കുവച്ചു. 

പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, ഡേവിഡ് അരീക്കല്‍, ടോമി തടത്തില്‍,ആന്റു സഖറിയ, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. സുവര്‍ണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയില്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ. ചാപ്‌ളെയിനായി സേവനം ചെയ്യുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക