Image

പ്രളയം: കേരളത്തെ ഒഴിവാക്കി ഏഴ്‌ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം സഹായം അനുവദിച്ചു

Published on 30 January, 2019
പ്രളയം: കേരളത്തെ ഒഴിവാക്കി ഏഴ്‌ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം സഹായം അനുവദിച്ചു
ന്യൂഡല്‍ഹി: പ്രളയാനന്തര കേരളത്തോടുള്ള അവഗണന തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായത്തില്‍ കേരളത്തെ ഒഴിവാക്കി ഏഴ്‌ സംസ്ഥാനങ്ങള്‍ക്ക്‌ തുക അനുവദിച്ചു.

ആകെ 7,214.03 കോടി രൂപയുടെ സഹായമാണ്‌ സര്‍ക്കാര്‍ അനുവദിച്ചത്‌. ഹിമാചല്‍പ്രദേശ്‌, യുപി, ആന്ധ്ര, ഗുജറാത്ത്‌, കര്‍ണാടകം, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കാണ്‌ സഹായ നല്‍കുക.

2018--19 കാലയളവില്‍ പ്രകൃതി ദുരന്തം പ്രതിസന്ധിയിലാക്കിയ സംസ്ഥാനങ്ങള്‍ക്കാണ്‌ കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിച്ചത്‌. എന്നാല്‍, പ്രളയത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തെ പട്ടികയില്‍നിന്നും ഒഴിവാക്കുകയാണ്‌ ചെയ്‌തത്‌.

വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്‌ക്കാണ്‌ കൂടുതല്‍ വിഹിതം ലഭിച്ചത്‌. 4,714.28 കോടി രൂപയാണ്‌ മഹാരാഷ്ട്രയ്‌ക്ക്‌ ലഭിക്കുക.

കര്‍ണാടകയ്‌ക്ക്‌ 949.49 കോടി രൂപയും യുപിയ്‌ക്ക്‌ 191.73 കോടി രൂപയും കേന്ദ്രഥരണ പ്രദേശമായ പുതുച്ചേരിക്ക്‌ 13.09 കോടിയും ആന്ധ്രയ്‌ക്ക്‌ 900.40 കോടിയും ഹിമാചലിന്‌ 317.44 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട ആന്ധ്രപ്രദേശിന്‌ സഹായം നല്‍കാന്‍ തീരുമാനിച്ചെങ്കിലും തമിഴ്‌നാടിനെ ഒഴിവാക്കി.

ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ്‌ സഹായം നല്‍കാനുളള തീരുമാനം എടുത്തത്‌.

പ്രളയശേഷം കേരളം ആവശ്യപ്പെട്ട തുക തരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നേരത്തെ യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്‌ദാനം ചെയ്‌തെങ്കിലും കേന്ദ്രം ഇടപ്പെട്ട്‌ സഹായം തടഞ്ഞിരുന്നു. ഇതോടെ മറ്റ്‌ രാജ്യങ്ങളുടെ വാഗ്‌ദാനങ്ങളും സ്വീകരിക്കാനാകാതെയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക