Image

അഭയയായും മഗ്ദലനായും അനാദ്യന്ത സ്‌നേഹമായ യേശുവിന്റ പാദത്തിങ്കല്‍ ((ജോസഫ് പടന്നമാക്കല്‍)

Published on 02 February, 2019
അഭയയായും മഗ്ദലനായും അനാദ്യന്ത സ്‌നേഹമായ യേശുവിന്റ പാദത്തിങ്കല്‍ ((ജോസഫ് പടന്നമാക്കല്‍)
ഇ-മലയാളിയുടെ പ്രണയ സുദിനങ്ങളിലെ ഈ വാരങ്ങളില്‍ ദിവ്യമായ ഒരു പ്രേമസാഗരത്തിലേക്ക് എന്നെ എത്തിക്കുന്നു. യേശുദേവനും മഗ്ദലന മറിയവും തമ്മിലുള്ള വിശ്വപ്രേമത്തിന്റെ കഥയാണിത്. അവിടേക്കാണ് പ്രേമമെന്ന സങ്കല്‍പ്പലോകത്തില്‍ ജീവിതം തഴച്ചുവളരുന്നതിനു മുമ്പ് പൊലിഞ്ഞുപോയ 'അഭയ' എന്ന പെണ്‍ക്കുട്ടിയും മണവാട്ടിയായി യേശുസന്നിധിയില്‍ എത്തുന്നത്.

യേശുവും മഗ്ദലാനായുമായുള്ള പ്രേമകഥ ഒരു സാങ്കല്‍പ്പികത്തില്‍ മെനഞ്ഞെടുത്തതാണ്. ബാല്യത്തിലെ എന്റെ ഗ്രാമപ്രദേശവും ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ ചെറുപ്രായവും ഓര്‍മ്മവന്നു. സ്ത്രീയും പുരുഷനുമായ ദൈവികപ്രേമത്തില്‍ക്കൂടി നിത്യതയുടെ അര്‍ത്ഥ വ്യാപ്തിയില്‍ അവരിവിടെ ജ്വലിക്കുന്ന ദീപങ്ങളാവുകയാണ്. ഈ കഥ വചനാധിഷ്ടിതമല്ലെങ്കിലും എഴുതിയപ്പോള്‍ ദൈവവുമായുള്ള ഒരു സംവാദമായി തോന്നിപ്പോയി. 'ദി ഏറ്റെര്‍നല്‍ ഹാര്‍ട്ട് ഓഫ് ലവ്' എന്ന പുസ്തകവും എഴുത്തിനു ആധാരമായുണ്ട്. കോണ്‍വെന്റിനുള്ളിലെ കിണറ്റില്‍ തള്ളിയിട്ടു കൊന്ന 'അഭയാ' എന്ന ഒരു പെണ്‍കുട്ടിയുടെ കഥയും സാങ്കല്‍പ്പിക രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ബൈബിളിലെ വചനങ്ങളോടും കടപ്പാടില്ല.

ഏകാന്തമായ ഒരു രാത്രിയില്‍ കോണ്‍വെന്റിനുള്ളിലെ അകത്തളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ട് 'അഭയ' എന്ന കന്യാസ്ത്രിക്കുട്ടി പഠിക്കാനുള്ള പാഠപുസ്തകം വായിക്കുകയായിരുന്നു. ചെറു വൈദ്യുതിയുടെ മങ്ങിയ വെളിച്ചത്തില്‍ കൊന്തയുമുരുട്ടി അവളുടെ മണവാളനായ യേശുവിന്റെ നാമവും ഉരുവിടുന്നുണ്ടായിരുന്നു. മുഷിഞ്ഞ ആ രാത്രിയില്‍ ശബ്ദരഹിതമായ പാദസ്പര്‍ശനങ്ങളോടെ അവള്‍ ദാഹജലത്തിനായി പടിയിറങ്ങി താഴെയെത്തി. അടുക്കളയുടെ പടിവാതില്‍ക്കല്‍ കണ്ട കാഴ്ചകള്‍ അവളെ ഞെട്ടിച്ചു. അവിടെ ഒരു സ്ത്രീ രൂപവും രണ്ടു പുരുഷരൂപങ്ങളും പുണര്‍ന്നുകിടക്കുന്നു. സര്‍പ്പങ്ങളെപ്പോലെ...!

അവള്‍ മനസ്സില്‍ ഉരുവിട്ടുകാണാം...ദൈവമേ അരുതാത്തത് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നു... മാലാഖാമാരായി കരുതിയ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും പിശാചുക്കളായി...ഒരുവള്‍ സ്ത്രീ രൂപവും മറ്റു രണ്ടുപേര്‍ പുരുഷന്മാരായ പിശാചുക്കളുടെ രൂപത്തിലും...!

അവള്‍ ചിന്തിച്ചു കാണും, പാവനമായ അള്‍ത്താരയുടെ മുമ്പില്‍ കുഞ്ഞാടുകളെ നയിക്കേണ്ട ഇടയന്റെ വേഷത്തില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്ന ചെന്നായ്ക്കളോ ഇവര്‍! അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കന്യാസ്ത്രി, നീയോ നരകവാതിലിന്റെ കാവല്‍ക്കാരിയെന്നും പാവമവള്‍ മന്ത്രിച്ചുകാണും.

കന്യാസ്ത്രി വേഷമണിഞ്ഞ പിശാചായ സ്ത്രീ ചെരവകൊണ്ട് അവളുടെ തലക്കിട്ടടിച്ചു. കൂടെയുണ്ടായിരുന്ന കറപുരണ്ട കുപ്പായങ്ങള്‍ ധരിച്ച പുരുഷപിശാചുക്കള്‍ അവളെ കിണറ്റിലേക്കും വലിച്ചെറിഞ്ഞു.

നിശബ്ദതയുടെ ഒന്നുമല്ലാത്ത ലോകത്തില്‍ അവള്‍ മനസ്സില്‍ നെയ്‌തെടുത്തിരുന്ന മണവാളനായ യേശുസന്നിധിയില്‍ അപ്പോഴേ അവള്‍ എത്തിക്കാണും. മരണത്തിന്റെ പടിവാതില്‍ക്കല്‍നിന്നും കിണറ്റിലേക്ക് വലിച്ചെറിഞ്ഞ അവള്‍ നിത്യനിദ്രയില്‍നിന്നും എവിടെനിന്നോ ഒരു ശബ്ദംകേട്ടു. ആ ശബ്ദം അവളുടെ ഉള്ളിന്റെയുള്ളില്‍ മന്ത്രിച്ചുകൊണ്ടിരുന്ന മണവാളന്റേതായിരുന്നു.

മണവാളന്‍ കൈകള്‍ നീട്ടി 'വരൂ' യെന്നു പറഞ്ഞു. 'ശങ്കിക്കേണ്ട മോളെ, ഞാനാണ് നീ കാത്തിരുന്ന മണവാളനായ യേശു. എഴുതപ്പെടാത്ത എന്റെ കഥ നിനക്ക് കേള്‍ക്കണമോ? വാസ്തവത്തില്‍ നിന്നെ എന്റെ മണവാട്ടിയാക്കി ഭൂമിയിലെ ഫരീസിയര്‍ കബളിപ്പിക്കുകയായിരുന്നു. നിന്നെപ്പോലെ ആയിരങ്ങള്‍ എന്നെയും പ്രതീക്ഷിച്ച് ഈ ഭൂമിയില്‍ത്തന്നെ സ്വപ്‌ന ലോകത്തില്‍ ജീവിക്കുന്നു. മണവാളനും മണവാട്ടിയുമെന്ന സാങ്കല്‍പ്പിക ലോകത്തില്‍ നീ ജീവിച്ചു. നിത്യതയില്‍ അങ്ങനെയൊന്നില്ല കുട്ടി!'

യേശു പറഞ്ഞു, 'ഞാന്‍ വീണ്ടും വന്നിരിക്കുന്നു. എന്റെ മണവാട്ടിയുടെ പേര് മഗ്ദലനയെന്നായിരുന്നു. ഞാന്‍ മണവാളനും. അവള്‍ എന്റെ നിത്യപ്രേമത്തിന്റെ കൂട്ടുകാരിയും. എന്റെ സ്വര്‍ഗ്ഗയാത്രയില്‍ ദൈവിക പ്രഭയില്‍ അവളുടെ മുമ്പില്‍ ഞാന്‍ എത്തിയിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച അവള്‍ നിത്യ വിശുദ്ധയായിരുന്നു. എങ്കിലും ആരും അവളെ രൂപക്കൂട്ടില്‍ വെച്ച് ആരാധിച്ചില്ല.

ഒരിക്കല്‍ ഫരീസിയര്‍ അവളെ കല്ലെറിഞ്ഞപ്പോള്‍ ജീവന്റെ രക്ഷക്കായി അവളെന്റെ പക്കലോടിയെത്തി. 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെയെന്ന്' അവരോട് ഞാന്‍ പറഞ്ഞു. അഭയാ, അതേ ഫരീസിയര്‍ നിന്നെ കൊന്നു. പാപങ്ങളും പേറി നിലയില്ലാ വെള്ളത്തില്‍, ആഴക്കടലിനുള്ളില്‍ അവര്‍ രക്ഷക്കായി തുഴയുന്നു.

ഓര്‍ക്കുന്നില്ലേ കുട്ടീ, കാര്‍കൂന്തലുകള്‍കൊണ്ട് കണ്ണുനീരിനാല്‍ എന്റെ പാദങ്ങള്‍ എന്റെ പ്രിയ സഖി മഗ്ദലന തുടച്ചതും എഴുന്നേല്‍ക്കൂയെന്നു ഞാന്‍ പറഞ്ഞതും! ഭൂമിയില്‍ മാലാഖയായി ജനിച്ച പ്രിയമുള്ള അഭയാ, ഞാന്‍ ആരെന്ന് നിനക്കറിയണ്ടേ!

അഭയ കണ്ണും തുറന്ന് ചുറ്റും നോക്കി. അവള്‍ക്കു ചുറ്റും വിസ്മയകരമായ ഒരു ലോകം! അവിടെ കണ്ണുനീരില്ല. വേദനകളില്ല, ദുഖങ്ങളുമില്ല. കണ്‍മുമ്പില്‍ നാഥനായ യേശുവും.

യേശു പറഞ്ഞു, 'ഞാന്‍ വീണ്ടും വന്നിരിക്കുന്നു. ശങ്കിക്കേണ്ടാ, രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ച അതേ യേശുതന്നെ സത്യത്തിന്റെ ചുരുള്‍ അഴിക്കുവാന്‍ വീണ്ടും വന്നതാണ്. ഞാനാണ് നീ അറിയുന്ന യേശു. ഭൂമിയില്‍ ഞാന്‍ ഉണ്ടായിരുന്ന കാലത്തെ കഥകള്‍ പറയട്ടെ!

മഗ്ദലനാ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. മഗ്ദാലനായെന്നു വിളിക്കുന്ന മേരിയുമായുള്ള ദിഗംബരങ്ങള്‍ മുഴങ്ങേണ്ട എന്റെ പ്രേമത്തിന്റെ കഥ, ഞാന്‍ മണവാളനായിരുന്ന കഥ, അക്കഥ ഞാന്‍ തന്നെ പറയാം. നീ ഇന്ന് സ്വര്‍ഗ്ഗപടിവാതില്‍ക്കലേക്കുള്ള യാത്രയില്‍ ദൈവവുമായുള്ള ഒരു ചൈതന്യ സംയോഗത്തിലാണ്.

മഗ്ദലനായുടെയും എന്റെയും വിശ്വപ്രേമത്തിന്റെ കഥ തെറ്റിദ്ധരിക്കപ്പെട്ടതും എഴുതപ്പെടാത്ത കഥയുമായി മാറിയിരിക്കുന്നു. ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിക്കപ്പെട്ട ഈ കഥയിലെ നായകന്‍ യേശുവായ ഞാനും നായിക മഗ്ദലനായെന്നു വിളിക്കുന്ന മേരിയുമായിരുന്നു. ഭക്തി കൂടുമ്പോള്‍ അവള്‍ എന്നെ നാഥായെന്നും പ്രേമത്തിന്റെ ലഹരിയില്‍ ജെഷുവായെന്നും വിളിച്ചിരുന്നു.

യുഗങ്ങളായി അലഞ്ഞ് കാലചക്രങ്ങള്‍ തിരിഞ്ഞ് ലോകംതന്നെ പ്രേമത്തിന്റെ ഗീതം പാടുമ്പോള്‍, മക്കളേ! ഞാന്‍ ആരെന്നും ഒര്‍മ്മിക്കാന്‍ സമയമായി. അതിനായി ഞാനിതാ വാഗ്ദാനഭൂമിയായ വാസസ്ഥലത്തുനിന്നും വീണ്ടും വന്നിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോഴെ മഗ്ദലന മേരിയും ഞാനും പരസ്പ്പരം അറിയുമായിരുന്നു. സത്യത്തില്‍, ആറുവയസു മുതല്‍ ഞങ്ങള്‍ തമ്മില്‍ സ്‌നേഹിച്ചിരുന്നു. അത് പ്രേമം മൊട്ടിടുന്നതിനുമുമ്പുള്ള വിശുദ്ധമായ സ്‌നേഹമായിരുന്നു. ബാല്യത്തിലെ ഹൃദയഹാരിയായ മനോഹാരിതയില്‍ അവള്‍ എന്നെയും ഞാന്‍ അവളെയും സ്‌നേഹിച്ചു. അന്നും അവള്‍ എന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നുവെന്നും അറിയാമായിരുന്നു. കുട്ടിക്കാലംമുതല്‍ കറയറ്റ ആ സ്‌നേഹം പരിശുദ്ധവും പരിപാവനവും ആയിരുന്നു. നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ വൈകാരികതയും തത്ത്വങ്ങളും ഹൃദയങ്ങള്‍ തമ്മില്‍ കൈമാറിക്കൊണ്ടിരുന്നു. ഞങ്ങള്‍ പരസ്പ്പരം മനസിലാക്കുന്നുമുണ്ടായിരുന്നു.

കുഞ്ഞാടുകളുമായി മലകളിലും താഴ്വരകളിലും ഞങ്ങള്‍ നിത്യം ചുറ്റി കറങ്ങിയിരുന്നു. നൃത്തം ചെയ്തുകൊണ്ട് ഞാനും അവളോടൊപ്പം മരം ചുറ്റുകയും അക്കുകളിക്കുകയും പതിവായിരുന്നു. ഓടിച്ചാടി കുട്ടിയും കോലും കളിക്കാന്‍ അവളെന്നും ഒപ്പം കാണും. പൂമ്പാറ്റകളെയും പിടിക്കും. കണ്ണുപൊത്തിക്കളിയും കള്ളനും പോലീസും, അങ്ങനെ അവള്‍ പോലീസും ഞാന്‍ കള്ളനുമാകുമായിരുന്നു.

മൊട്ടിട്ട പച്ചകുന്നുകളും വിളവാര്‍ന്ന താഴ്വരകളും ചുറ്റും പ്രകൃതിയും ഒപ്പം ശിശിരകാലവും കൌമാര സ്‌നേഹത്തിന്റെ സാക്ഷിയായി മാറി. സത്യത്തിന്റെ കാഹളമൂതിക്കൊണ്ട് വസന്തകാലത്തിലെ കുസുമതല്ലജങ്ങള്‍ പുഞ്ചിരിച്ചുതൂകി ഞങ്ങളുടെ ഈ പ്രേമസല്ലാപത്തില്‍ എന്നുമന്ന് ഒപ്പം നൃത്തം ചെയ്തിരുന്നു. അസ്തമയ സൂര്യന്‍ എന്റെയും അവളുടെയും പേരുകള്‍ ചൊല്ലി നിദ്രയില്‍ അണയുന്നതും നോക്കി നില്‍ക്കും. സൃഷ്ടാവിന്റെ സ്‌നേഹം ഹൃദയമന്ത്രങ്ങളായി മനസിനക്കരെയും ഇക്കരെയും ഓടി നടന്നിരുന്നു. ഒജസുള്ള പ്രഭാത കിരണങ്ങള്‍ക്കായി പിന്നെയും ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.

സുപ്രഭാതത്തില്‍ കുരുവികള്‍ പ്രകൃതിയുടെ ഗാനങ്ങള്‍ ഉരുവിടുമ്പോള്‍ ഞാന്‍ ഉണര്‍ന്ന് തോട്ടിന്‍കരയില്‍ എത്തും. അവിടെനിന്ന് കിഴക്കാന്‍ തൂക്കായി ഒഴുകിവരുന്ന മലവെള്ള പാച്ചിലിന്റെ മാറ്റൊലി കൂട്ടാക്കാതെ 'മരിയാ'യെന്ന് ഞാനെന്നും ഉറക്കെ വിളിക്കുമായിരുന്നു. എന്റെ ശബ്ദം കേള്‍ക്കുവാന്‍ അവള്‍ അകലെ കാതോര്‍ത്ത് നില്‍ക്കുമായിരുന്നു. നാഥാ 'ജെഷുവാ'യെന്ന അവളുടെ അങ്ങകലത്തുള്ള ഇമ്പമേറിയ ശബ്ദം മനസിന് കുളിര്‍മ്മ നല്‍കിയിരുന്നു. അതുപോലെ അവളും ഹൃദയാനുഭൂതികള്‍കൊണ്ട് സ്‌നേഹഗീതങ്ങള്‍ പാടുമായിരുന്നു.

അവളോടി വരും. എനിക്കായി അവള്‍ തന്നെയുണ്ടാക്കിയ കപ്പയും മീനും പ്രഭാതത്തില്‍ ഒന്നിച്ച് മൂവാണ്ടന്‍ മാവിന്‍ ചുവട്ടിലിരുന്നു കഴിക്കും. വാഴയിലയില്‍ പൊതിഞ്ഞ ചോറും കറിയും ഉച്ച ഭക്ഷണത്തിനായി അവള്‍ കരുതിയിട്ടുണ്ടാകും. എന്റെ അമ്മ മേരിക്കും അവളെ ഇഷ്ടമായിരുന്നു. ഞാനും അവളും തോളില്‍ സഞ്ചികള്‍ തൂക്കികൊണ്ട് കുന്നിന്‍ മലകളില്‍ കുശലം പറഞ്ഞിരിക്കും.

പ്രഭാത സൂര്യനറെ കിരണങ്ങള്‍ കവിളത്തു പതിയുമ്പോള്‍ നിഷ്‌കളങ്കതയുടെ സൌന്ദര്യം അവളില്‍ പൊട്ടിവിരിയുമായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരിക്കും, ചിരിക്കും, പൊട്ടിച്ചിരിക്കും, പാട്ടു പാടും. അവളുടെ കൈകളില്‍ ഞാന്‍ പിടിക്കുമ്പോള്‍ അവളെന്റെ കവിളത്ത് കുളിര്‍മ്മയേറിയ ചുംബനങ്ങള്‍ സമ്മാനിക്കുമായിരുന്നു. സ്‌നേഹത്തിന്റെ മാലാഖയെ ഞാന്‍ ഇമ വെട്ടാതെ നോക്കി നില്‍ക്കും. അവളും ഞാനും പാടിയത് സൃഷ്ടാവിന്റെ സ്‌തോത്ര ഗാനങ്ങളായിരുന്നു. പിന്നെ താലോലിക്കുന്ന ഭൂമിദേവിക്കായി പൊട്ടാത്ത വീണകമ്പികളില്‍ പിടിച്ച് താളം തെറ്റാതെ ഈണമിട്ട ഗാനങ്ങള്‍ പാടുമായിരുന്നു.

ഋഗുഭേദങ്ങള്‍ ഭേദിച്ച് കാലചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടിരുന്നു. ഒമനത്വമുള്ള പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. അവളുടെ ചാരിത്രശുദ്ധിയെ, വെള്ളയടിച്ച കുഴിമാടങ്ങളായ ഫാരീസിയര്‍ വിമര്‍ശിച്ചിരുന്നു. നിഷ്‌കളങ്കയായ അവളില്‍ ചിലര്‍ പിശാചുണ്ടെന്നു പറഞ്ഞു. ചിലര്‍ വേശ്യായെന്നും വിളിച്ചു. ആരോ പറഞ്ഞുണ്ടാക്കിയ അപവാദങ്ങള്‍ പിന്നീടേതോ കാലത്തെ പുരോഹിതന്‍ സ്ത്രീയെ താറടിക്കുവാന്‍ വചനമായി കൂട്ടിചേര്‍ത്തു.

സ്‌നേഹത്തിന്റെ മുമ്പില്‍ പ്രകൃതിതന്നെ തല കുമ്പിട്ടു നില്‍ക്കുമ്പോള്‍ നാഥന്‍ തന്നെ അരികിലുള്ളപ്പോള്‍ ഞാന്‍ ആരെ പേടിക്കണമെന്ന് അവള്‍ ഉച്ചത്തില്‍ ജനക്കൂട്ടത്തോട് ചോദിച്ചിരുന്നു!

ഒരിക്കല്‍, പൊടിപടലങ്ങള്‍ നിറഞ്ഞ തെരുവിന്റെ നടുവില്‍ അവള്‍ നില്‍ക്കുകയായിരുന്നു. അവളുടെ കറുത്തുനീണ്ട തഴച്ച തലമുടി മാറിടംചുറ്റി അഗ്‌നിപോലെ ജ്വലിച്ചുകൊണ്ട് മുട്ടുവരെയുണ്ടായിരുന്നു. ആയിരം സൂര്യോദയംപോലെ തേജാസ്സാര്‍ന്ന അവളുടെ മുഖം വെട്ടി തിളങ്ങിയിരുന്നു. നയനസുഭഗമായ ആ പൊന്നിന്‍ തങ്കത്തിന്റെ ഹൃദയാമൃതം, കരകവിഞ്ഞ സ്‌നേഹം, അവളില്‍ ഞാന്‍ മാത്രമായിരുന്നു. ആദരസമന്വിതമായ ഭയഭക്തിയോടെ വിനീതയായി അവളെന്റെയടുത്ത് നാഥായെന്നു വിളിച്ചുകൊണ്ട് ഓടിവന്നപ്പോള്‍ അറിയാതെയെന്റെ കണ്ണുകള്‍ കണ്ണുനീര്‍ തുള്ളികള്‍കൊണ്ട് പൊട്ടിവീണു.

എന്റെ കൈകളെ അവള്‍ അമര്‍ത്തി പിടിച്ചു. എന്റെ കണ്ണുകളെ നോക്കി ചിരിച്ചപ്പോള്‍ മേരിയെന്നു ഞാന്‍ വിളിച്ചു. അവളുടെ തല പിന്തിരിഞ്ഞ് അങ്ങകലെ നീലാകാശത്തെ ചൂണ്ടി എന്നോടു പറഞ്ഞു; 'നാഥാ അവിടുന്ന് പോകുന്ന സ്ഥലത്ത് എന്നെയും കൊണ്ടുപോവില്ലേ?

ഈറനണിഞ്ഞ അവളുടെ സമൃദ്ധമായ മുടി അവളെ തടവികൊണ്ട് ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. അവള്‍ പിന്നെയും ചിരിച്ചു. താളക്രമത്തില്‍ ഉയരുന്ന മണിനാദം പോലെ സംഗീതം ആലപിച്ചു. ഞാനും കൂടെ പാടി. കുസൃതി നിറഞ്ഞ ഇളംകാറ്റും അവളുടെ കാര്‍കൂന്തലിനെ പാറിച്ചുകൊണ്ട് ഞങ്ങളോടൊപ്പം കൂടി.

അവള്‍ പറഞ്ഞു, 'ജെഷുവാ, എഴുന്നേല്‍ക്കൂ. സമയമാം രഥത്തില്‍ ഞാനും നിന്നോടൊപ്പം ഉണ്ട്. നാം എന്നുമായിരുന്നതുപോലെ എന്റെയടുത്തു വരൂ. രണ്ടായ നാം ഒരേ ഹൃദയത്തുടിപ്പോടെ ഞാന്‍ നിനക്കും നീ എനിക്കുമുള്ളതല്ലേ. എന്നും ആയിരിക്കട്ടെ, നിത്യമായും ആയിരിക്കും. പവിത്രമായ ഈ പ്രേമത്തിന്റെ മുമ്പില്‍ നീ അരികിലുള്ളപ്പോള്‍ ഞാന്‍ ആരെ ഭയപ്പെടണം. വിശ്വപ്രേമത്തിന്റെ മൃദലമായ വികാരങ്ങള്‍ തുടിച്ചുനില്ക്കുന്ന ഈ മംഗളമുഹൂര്‍ത്തില്‍ നനഞ്ഞു കുതിര്‍ന്ന എന്റെ അഴകാര്‍ന്ന മുടികൊണ്ട് നിന്റെ പാദങ്ങള്‍ ഞാന്‍ തടവട്ടെ. നാഥാ ക്ഷമിച്ചാലും.'

യേശു പറഞ്ഞു, 'കുട്ടീ കല്ലറകള്‍ പൊട്ടിത്തുറന്ന് ഞാന്‍ ഉയര്‍ത്തെഴുന്നേറ്റ സമയം നീ അവിടെയുണ്ടായിരുന്നു. പിതാവിങ്കലെക്കുള്ള യാത്രയില്‍ എന്നെ തൊടരുതെന്ന് പറഞ്ഞു. അന്ന് നീ എനിക്കായി നിലവിളിച്ചുകൊണ്ട് ഭൂമിയിലായിരുന്നു. ഇനിമേല്‍ നീ കരയേണ്ട. ഇന്ന് നീ ആത്മാവാണ്. വരൂ, നിത്യമായ പിതാവിങ്കല്‍ ഇന്നുമുതല്‍ നീ എന്റെ ഭവനത്തിലാണ്. നിന്റെ വാസസ്ഥലം അവിടെ ഞാന്‍ ഒരുക്കിയിട്ടുണ്ട്.'

അഭയായോടായി യേശു പറഞ്ഞു, 'ഭൂമിയില്‍ നീ വിശുദ്ധയായി ജീവിച്ചു. പ്രണയം ചുറ്റി കാമദേവന്‍ ഭൂമിയില്‍ കറങ്ങിയപ്പോള്‍ നീ അവിടെയില്ലായിരുന്നു. പ്രേമത്തിന്റെ പാനപാത്രം നുകരാന്‍ നീയുള്‍പ്പെട്ട സമൂഹം നിന്നെ അനുവദിച്ചില്ല. പ്രേമത്തിന്റെ ലഹരി എന്തെന്ന് നീ അറിഞ്ഞില്ല. നിന്റെ മരണത്തില്‍ നിന്റെ മാതാപിതാക്കളും കുറ്റക്കാരാണ്. കുടുംബ ജീവിതമെന്ന പവിത്രമായ പുണ്യജീവിതം നിനക്കു നിഷേധിച്ചു. അത് നിന്റെ വിധിയായിരുന്നു. നേര്‍ച്ചക്കോഴിയായി അവര്‍ നിന്നെ എന്റെ മണവാട്ടിയാക്കി കബളിപ്പിച്ചു. നീ എത്തിയതോ മണവാളനും മണവാട്ടികളും ചമഞ്ഞ പിശാചുക്കളുടെ നടുവിലും. ജനം നിന്നെ അറിഞ്ഞില്ല. നീതി നിനക്ക് ലഭിച്ചില്ല.. നിന്റെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കാന്‍ പാടില്ല. വരൂ മോളെ, നിത്യതയുടെ പ്രേമമെന്ന മുന്തിരിച്ചാര്‍ നുകര്‍ന്നുകൊണ്ട് ഞാനും നീയുമടങ്ങിയ ആ വാഗ്ദാന ഭൂമിയില്‍ വസിച്ചാലും.'

Join WhatsApp News
George 2019-02-02 16:54:41
ശ്രി ജോസഫ്, പതിവിൽ നിന്നും വ്യത്യസ്തമായൊരു ലേഖനം എന്ന് വിശേഷിപ്പിക്കട്ടെ. ഇരുപത്തേഴു വര്ഷം മുൻപ് പുരോഹിതരുടെ അവിഹിതം യാദൃശ്ചികമായി കാണേണ്ടി വന്നു എന്ന കാരണത്താൽ നിഷ്‌കരുണം കൊലചെയ്യപ്പെട്ട പാവം പെൺകുട്ടിക്ക് നീതി കിട്ടിയില്ല എന്നുമാത്രമല്ല കുടുംബത്തെ വരെ ഇന്നും സഭ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ആ സഹോദരിക്കൊരു tribute ആയി ഈ ലേഖനത്തെ കാണുന്നു. മറിയ എന്ന യേശുവിന്റെ പ്രധാന ശിഷ്യയെ നൂറ്റാണ്ടുകൾക്കു ശേഷം വേശ്യയായി ചിത്രീകരിച്ചു, യേശുവിനെ ഒരു ബ്രഹ്മചാരി ആയി പുനഃ പ്രതിഷ്ഠിക്കാൻ പുരോഹിത മേലാളൻമാർ മഗ്ദലന മേരിയുടെ പേരിൽ നടത്തിയിരുന്ന നൊവേന വരെ നിറുത്തലാക്കി ഇന്നും അപമാനിച്ചുപോരുന്നു.  ശ്രി ജോസഫ്, താങ്കളുടെ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ. എല്ലാ വിധ ആശംസകളും 
    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക